Friday, November 12, 2010

എന്‍റെ പൊന്നെ, നിനക്ക് ഒരു തുറന്ന കത്ത്

 എന്‍റെ പൊന്നെ നിന്നെ ഞാനിനി എന്ത് പേരിട്ട് വിളിക്കും ? ..ദിവസങ്ങളായി നീ കുതിച്ചു കൊണ്ടിരിക്കുകയാണല്ലോ ?  നിന്റെ കുതിപ്പ് കണ്ടിട്ട് ഞാനടക്കം മൊത്തം മലയാളികളും  നിന്‍റെ മഞ്ഞ കളര്‍ പോലെ  കണ്ണ് മഞ്ഞളിച്ചു നില്‍ക്കുകയാണ്. നീ ഇങ്ങിനെ തിരിച്ചു വരാത്ത രീതിയില്‍ മുന്നോട്ടു പോയാല്‍ ഞങ്ങള്‍ മലയാളികള്‍ക്ക് എങ്ങിനെ നിന്നെ കൂടെ കൂട്ടാന്‍ പറ്റും?. നിന്നെ ഏറ്റവും കൂടുതല്‍ ഇഷ്ട്ടപെടുന്നത് ലോകത്ത് നമ്മള്‍ മലയാളികള്‍ ആണല്ലോ?

ഇനി നീയില്ലാതെ ഒരു കല്യാണം നടക്കുമോ?ഒരിക്കലുമില്ല. നിന്‍റെ സാന്നിധ്യം വളരെ കൂടുതലായി വേണം താനും. നീയില്ലാതെ നമ്മുടെ മലയാളി മങ്കമാര്‍ കല്യാണത്തിന് പങ്കെടുക്കുമോ ? എനിക്കറിയാം നീ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയില്ലെന്ന് നിനക്കും മുന്നോട്ട് മുന്നോട്ട് കുതിക്കാന്നണല്ലോ കൂടുതല്‍ ഇഷ്ട്ടം.

നിന്‍റെ കുതിക്കലില്‍ നിന്നെക്കാളും ഇഷ്ട്ടപെടുന്ന കുറച്ചു പോരെങ്കിലും ഉണ്ടാവും വഴിവക്കില്‍ നിന്നെയും റാഞ്ചി പോകാന്‍ തയ്യാറായി നില്‍ക്കുന്നവര്‍. അങ്ങിനെ എത്രപേര്‍ നിന്നെയും റാഞ്ചി പോകുന്നുണ്ട് ?പൂട്ടിയിട്ട വീട്ടില്‍ നിന്നും, പൂട്ടിയിടാത്ത വീട്ടില്‍ നിന്നും എത്ര പേര്‍ നിന്നെ തട്ടി കൊണ്ട് പോയിട്ടുണ്ട്.

നീ തന്നെ ഒന്ന് ആലോചിച്ച് നോക്കൂ നിന്‍റെ കണ്ണ് മഞ്ഞളിക്കുന്ന ആ മഞ്ഞ നിറമില്ലെങ്കില്‍, നിന്‍റെ ഗതി എന്താവുമായിരുന്നു.  വില കൂടിവരുന്ന പച്ചക്കറികളും, പഴങ്ങളും ഞങ്ങള്‍ കഴിക്കാതിരിക്കാം. വേണമെങ്കില്‍ ഭക്ഷണം കഴിക്കാതെയും ഇരിക്കാം. പക്ഷെ നീ ഇല്ലെങ്കില്‍ പിന്നെ എന്ത് ജീവിതം? എന്താഘോഷം?


ഇന്നലെ നാട്ടില്‍ വിളിച്ചപ്പോഴും അവര്‍ക്കും പറയാനുള്ളത് നിന്നെ പറ്റി മാത്രം. പ്രശ്നങ്ങളില്ല, പരിഭവങ്ങളില്ല പറയാനുളത്  നിന്‍റെ മഞ്ഞളിക്കുന്ന  മഹിമയും പോരാത്തതിന് നിന്‍റെ ആര്‍ക്കും എത്തിപെടാതിരിക്കാന്‍ ആവാത്ത ഓട്ടവുമാണ്.

ജനകോടികളുടെ വിശ്വസ്ഥത ഇപ്പോള്‍ നിന്നിലാണല്ലോ ? ഇനി ആത്മബന്ധത്തിന്‍റെ സ്വര്‍ണ്ണ സ്പര്‍ശം വേണമെങ്കിലും നീ തന്നെ വേണം. പട്ടിണിയകറ്റാന്‍ പ്രവാസത്തിലേക്ക് പറിച്ച് നടപ്പെട്ട എന്നെ പോലുള്ളവര്‍ ഡോളറിന്‍റെ മൂല്യവും, റിയാലിന്‍റെയും, ദിര്‍ഹത്തിന്‍റെയും, ദീനാറിന്‍റെയും മൂല്യവും കൂട്ടിയും കിഴിച്ചും കൊണ്ടിരിക്കുമ്പോള്‍ ഓര്‍ക്കപുറത്തുള്ള നിന്‍റെ ഓട്ടത്തിന്‍റെ ദൂരവും നോക്കി ഇരിക്കേണ്ട അവസ്ഥയാണല്ലോ?

നീ എന്നെങ്കിലും നീ  നിന്‍റെ പഴയ സ്ഥിതിയിലേക്ക് തിരിച്ചു വരുമെന്നാണ് ഞാനടക്കം എല്ലാ മലയാളികളും വിശ്വസിക്കുന്നത്. വരില്ലെന്ന് അറിയാമെങ്കിലും. വിശ്വാസം അതല്ലേ എല്ലാം?

നിന്‍റെ ചാട്ടത്തിനിടയില്‍  നീ ചില കുടുംബബന്ധങ്ങളിലെങ്കിലും വിള്ളല്‍ വീഴ്ത്തിയിരിക്കാം. പരിശുദ്ധമായ പലവിധ കാരറ്റുകളില്‍ വരുന്ന നീ പരിശുദ്ധമായ കുടുംബബന്ധങ്ങളില്‍ കലഹങ്ങളും,പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്ന് ഈ ഞാന്‍ വിശ്വസിക്കട്ടെ. നിന്‍റെ ചാട്ടത്തിന് ഒരു പരിധി ഉണ്ടാവട്ടെ എന്നും വിശ്വസിച്ചു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

എന്ന് നിന്‍റെ സ്വന്തം എന്ന് പറയാന്‍ ആവില്ലെങ്കിലും,


ഒപ്പ്

Wednesday, November 10, 2010

ആശിച്ചു പോയ ഓവര്‍ടൈം

സാധാരണ പോലെ അന്നും കൃത്യ സമയത്തിന് തന്നെ ജോലി കഴിഞ്ഞിരിന്നു. ഓവര്‍ടൈം കിട്ടുമെന്ന് ആശിച്ചത് വെറുതെ. വേറെ പരിപാടികളൊന്നും ഡയറിയില്‍ ഇല്ലാത്തതിനാല്‍ നേരെ വെച്ചുപിടിച്ചത് റൂമിലേക്ക്‌. പോരാത്തതിന് പുറത്തു കറങ്ങാന്‍ പറ്റുന്ന സ്ഥിതിയിലെല്ല എന്‍റെ അവസ്ഥ. എന്ന് കരുതി ഉടുതുണി ഇല്ലാത്ത അവസ്ഥയൊന്നുമല്ല.

എന്‍റെ ഇഖാമ ( Saudi Residence Permit ) യുടെ കാലാവധി തീര്‍ന്നിട്ട് മാസങ്ങളായി. പുതുക്കാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടൊന്നുമല്ല. പുതുക്കി തരാന്‍ കൂട്ടാക്കാതെ എന്‍റെ ഖഫീല്‍ (Sponsor ) എന്നെ ഉറൂബ് ( ഓടിപ്പോയെന്ന് ) കാണിച്ച് പാസ്പോര്‍ട്ട്‌ വിഭാഗത്തിന് പരാതി കൊടുക്കുവാനുള്ള പരിപാടിയിലുമായിരുന്നു. അതിന്‍റെ ചര്‍ച്ചകള്‍ അങ്ങിനെ നടന്നു കൊണ്ടിരിക്കുകയും എന്‍റെ ഇഖാമ പഴകി കൊണ്ടിരിക്കുകയും ചെയ്തു.

അത് കൊണ്ട് വളരെ അത്യാവശ്യത്തിനു മാത്രമേ വെളിയില്‍ ഇറങ്ങുകയുള്ളൂ. എന്ന് വെച്ചാല്‍ ജോലിക്ക് പോകാനും പിന്നെ വിശപ്പടക്കാനും. ഒരുതരത്തില്‍ പേടിച്ചുള്ള ജീവിതം. എപ്പോഴാണ് പാസ്പോര്‍ട്ട് വിഭാഗത്തിന്‍റെ കൈയ്യില്‍ പെട്ട് നാട്ടിലേക്ക് മുദ്ര വെച്ച് അയക്കുമെന്നുള്ള ഭീതിയിലോടെ ആയിരുന്നു എന്‍റെ നാല് മാസത്തെ ജീവിതം.

തൈരും കൂട്ടി സൗദി ദേശീയ ഭക്ഷണം (ഖുബ്ബൂസ് ) കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് എന്‍റെ മൊബൈലിലേക്ക് റിയാദ് ബ്രാഞ്ച് ഓഫീസിലെ ബംഗാളി ഡ്രൈവറുടെ ഫോണ്‍  വരുന്നത്. " സാബ്... 'കിം'  സാര്‍ ഗാടി മേ നഹി ".  kim എന്നായിരുന്നു റിയാദ് ബ്രാഞ്ച് മാനേജറുടെ പേര് ആള്‍ കൊറിയന്‍.  ഉച്ചഭക്ഷണവും കഴിഞ്ഞ് ഇവിടെ 'ഖോബാറില്‍' നിന്നും റിയാദിലേക്ക്  പുറപ്പെട്ടതാണ് ബംഗാളി ഡ്രൈവറും കൊറിയന്‍ മാനേജരും.

ഞാന്‍ വീണ്ടും ചോദിച്ചു " നീ എന്താണ് പറയുന്നത്. എനിക്ക് മനസ്സിലാവുന്നില്ല  എന്ന് ". തെറ്റിദ്ധരിക്കരുത് ഹിന്ദി അറിയാത്തത് കൊണ്ടൊന്നുമല്ല. സ്കൂളില്‍ നിന്നും സതി ടീച്ചറുടെ ഹിന്ദി പഠനത്തിലൂടെയും അത്യാവശ്യം ഇന്ത്യയില്‍ ദേശാടനം നടത്തിയതിലൂടെയും. ഹിന്ദി ഭാഷ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ, രണ്ടു പേര്‍ ഒരുമിച്ചു യാത്ര തിരിച്ച്, വഴിയില്‍ ഒരാളെ കാണാനില്ലെന്ന് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഉണ്ടാകുന്നത് പോലെ ഒരു അമ്പരപ്പ് .

വീണ്ടും അവന്‍റെ മറുപടി " വഴിയില്‍ പെട്രോള്‍ പമ്പില്‍ നിന്നും കാറില്‍  പെട്രോളും നിറച്ച് യാത്ര പുറപ്പെട്ടതാണ്. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ 'സാര്‍' ഇല്ല ". ഇത് കേട്ടതും, തുടങ്ങി വെച്ച തീറ്റ നിര്‍ത്തി അവനോട് അയാളുടെ മോബൈലില്‍ വിളിച്ചു നോക്കാന്‍ പറഞ്ഞു. എന്ത് ചെയ്യാന്‍ കൊറിയന്‍റെ മോബൈല്‍ കാറിന്‍റെ പിന്‍സീറ്റില്‍.

എന്ത് ചെയ്യണമെന്നറിയാതെ  പാതിയില്‍ നിര്‍ത്തിയ ഖുബ്ബൂസിനെയും നോക്കി ഇരിക്കുമ്പോഴാണ് വീണ്ടും ബംഗാളി ഡ്രൈവറുടെ വിളി വന്നത്. അവന്‍ ഏതാണ്ട് പേടിച്ച് കരച്ചിലിന്‍റെ വക്കത്തെത്തി നില്‍ക്കുകയാണ്. തിരിച്ച് വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത് എന്‍റെ കൊറിയന്‍  ബോസ്സിനെ വിളിച്ച് കാര്യം ബോധിപ്പിച്ചു. ഞാന്‍ അമ്പരന്നു പോയത് പോലെ അയാളും അമ്പരന്നു. അതിനു ശേഷം എന്‍റെ മൊബൈലിനു അല്പ്പനേരത്തേക്ക് വിശ്രമമില്ല. വീണ്ടും അതാ വരുന്നു എന്‍റെ കൊറിയന്‍ ബോസ്സിന്‍റെ വിളി. "ഡ്രൈവറോട് അവിടെ തന്നെ നില്‍ക്കാനും, എന്നോടു പെട്ടെന്ന് തന്നെ തയ്യാറാവാനും".

ഒരു നിമിഷം എന്ത് മറുപടി പറയണമെന്നറിയാതെ ഞാന്‍ തരിച്ചു പോയി. അപ്പോഴേക്കും ഫോണ്‍ കട്ട് ചെയ്തിരുന്നു . ഇഖാമ ഇല്ലാതെ ഞാന്‍ എങ്ങിനെ റിയാദിലേക്ക് പോകും? മനസ്സില്‍ ദൈവത്തെ വിളിച്ച് പ്രാര്‍ഥിച്ച് പോകാന്‍ തയ്യാറായപ്പോഴേക്കും പുറത്ത്‌ കാര്‍ റെഡി. വീണ്ടും ദൈവത്തെ വിളിച്ച് കാറിലോട്ട് കയറി. കയറുമ്പോള്‍ അവസാനമായി തിരിഞ്ഞ് മുറിയിലോട്ടോന്നു നോക്കി കാരണം, ചിലപ്പോള്‍ തിരിച്ച് വരാന്‍ സാധിക്കാതെ വഴിയില്‍ എന്നെ പിടിച്ചു  മുദ്ര വെച്ച് നാട്ടിലേക്ക് കയറ്റി അയച്ചാലോ?

ആദ്യമായാണ് കാലാവധി കഴിഞ്ഞ ഇഖാമയുമായി  ഇത്രയും ദൂരം യാത്ര ചെയ്യാന്‍ പോകുന്നത്. പോകുന്ന വഴിയില്‍ പോലീസിനെ വിളിച്ച് റിയാദ് മാനേജരെ കാണാതായ കാര്യം അവരെയും  അറിയിച്ചു.വഴിയില്‍ എല്ലാ പെട്രോള്‍ സ്റ്റെഷനിലും കയറി പരിശോധനയും നടക്കുന്നുണ്ട്. മനസ്സില്‍ കാണാതായ കൊറിയനെ ചീത്ത പറഞ്ഞു കൊണ്ടേയിരുന്നു എന്‍റെ യാത്ര  . പോകുന്ന വഴിയിലെ Check Point ല്‍ നിന്നും കഷ്ടിച്ച് എന്‍റെ ഇഖാമ കാണിക്കാതെ രക്ഷപെട്ടു. ദൈവത്തിന് സ്തുതി പറഞ്ഞ് വീണ്ടും യാത്ര മുന്നോട്ട്. അവസാനം ബംഗാളി ഡ്രൈവര്‍ നില്‍ക്കുന്ന സ്ഥലത്തെത്തി. പോലീസ് സ്റ്റൈലില്‍ അവനെ എന്‍റെ കൊറിയന്‍  ബോസ്സ് ഒരു കുറെ ചോദ്യം ചെയ്തു. കരഞ്ഞു കൊണ്ടായിരുന്നു അവന്‍റെ മറുപടി. " പെട്രോള്‍ സ്റ്റേഷനില്‍ നിന്നും പെട്രോള്‍ നിറയ്ക്കുമ്പോള്‍ അയാള്‍ കാറിലുണ്ടായിരുന്നെന്നും, പിന്നീട് കുറച്ചു കഴിഞ്ഞ് ഓട്ടത്തിനിടയില്‍ പിറകിലേക്ക് നോക്കുമ്പോള്‍ സാര്‍ ഇല്ലെന്നുമാണ്" അവന്‍ പറയുന്നത്. എന്‍റെ പ്രശ്നം അതൊന്നുമല്ല ഞാന്‍ ഏതാണ്ട് ഇവിടത്തെ ജയിലും പിന്നെ നാടും ഇതൊക്കെ മനസ്സില്‍ കാണുകയാണ്.

പോലീസ് വന്ന് കാര്യങ്ങള്‍ തിരയുമ്പോള്‍ എന്‍റെ ഇഖാമയും പരിശോധിക്കും. പറഞ്ഞത് പോലെ പോലീസ് എത്തി. കൊറിയനടയ്ക്കം ആര്‍ക്കും തന്നെ അറബി അറിയില്ല. പോരാത്തതിന് പോലീസുകാരന് ഇഗ്ലീഷും അറിയില്ല. അല്‍പ്പ സ്വല്‍പ്പം അറബി അറിയാവുന്ന ഞാന്‍ ആയി പിന്നെ ഇവരുടെ ഇടയിലെ ഭാഷാസഹായി. അത് കൊണ്ടായിരിക്കണം ഭാഗ്യത്തിന് എന്നോട് എന്‍റെ ഇഖാമയെ കുറിച്ച് ചോദിച്ചില്ല.

പോലീസിന്‍റെ ചോദ്യം ചെയ്യലും തുരുതുരായുള്ള ഫോണ്‍ വിളികള്‍ക്കുമിടയില്‍ എന്‍റെ ബോസ്സിന്‍റെ ഫോണില്‍ കാണാതായ കൊറിയന്‍റെ വിളി. വിളിക്കുന്നതോ റിയാദില്‍ നിന്നും. കക്ഷി റിയാദില്‍ എത്തി. പെട്രോള്‍  സ്റ്റേഷനില്‍ നിന്നും പെട്രോള്‍ നിറയ്ക്കുമ്പോള്‍, മൂത്രം ഒഴിക്കാനായി പുറത്തിറങ്ങിയപ്പോഴാണത്രെ ഡ്രൈവര്‍ വണ്ടി വിട്ടത്, അവസാനം കക്ഷി ഒരു ലോറിയില്‍ കയറി പറ്റി റിയാദിലെത്തി . ഞാന്‍ മെല്ലെ വാച്ചില്‍  നോക്കി സമയം രാത്രി രണ്ടു മണി. പോലീസുകാരനോട്‌ കാര്യവും കൂട്ടത്തില്‍  നന്ദിയും പറഞ്ഞ് അവിടെ നിന്നും തിരിച്ചു. എന്‍റെ നന്ദി പറയലിന് സ്വല്‍പ്പം കട്ടി കൂടുതലായിരുന്നു കാരണം എന്‍റെ പഴകിയ ഇഖാമയ്ക്ക് എന്തായാലും ചോദിച്ചില്ലല്ലോ ?

റൂമില്‍ എത്തുമ്പോള്‍ സമയം മൂന്നു മണി. കാറില്‍ നിന്നും ഇറങ്ങാന്‍ നേരത്ത് ബോസ്സ് പറഞ്ഞു " രാവിലെ  ഓവര്‍ ടൈം എഴുതുമ്പോള്‍ വൈകീട്ട് മുതല്‍ രാവിലെ വരെ സമയം എഴുതിക്കോളൂ" എന്ന്. ആശിച്ച ഓവര്‍ടൈം വന്നത് ഈ രൂപത്തിലായിരുന്നു. അതിനു ശേഷം ഇതുവരെ ഓവര്‍ടൈം ആശിച്ചതെയില്ല. രണ്ടു വര്‍ഷത്തേക്ക് പുതുക്കി കിട്ടിയ കമ്പനിയുടെ പേരിലേക്ക് മാറ്റിയ ഇഖാമ ഇപ്പോഴും സുഖമായി എന്‍റെ പേഴ്സില്‍ ഉറങ്ങുന്നു. കൂടെ ഞാനും സുഖമായി ഉറങ്ങുന്നു.

Monday, November 8, 2010

ഓ... ഒബാമ

ഇന്നലെ ടി വി കണ്ടുകൊണ്ടിരിക്കുമ്പോള്‍ അമേരിക്കന്‍ പ്രസിടണ്ട് ഒബാമയും, ഭാര്യ മിഷേല്‍ ഒബാമയും കുട്ടികളുമായി നൃത്തം ചവിട്ടുന്നു. കൂട്ടത്തില്‍ അവതാരകന്‍റെ വര്‍ണ്ണനയും. പ്രസിടണ്ട്  ആയാല്‍ ഇങ്ങിനെ വേണം. രണ്ട് മൂന്നു ദിവസമായി പത്ര താളുകളില്‍ ഒബാമ നിറഞ്ഞു നില്‍ക്കുകയായിരുന്നു.  "ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്നു". " ബോംബയില്‍ കനത്ത സുരക്ഷ ". " ഒബാമയുടെ കിടിലന്‍  കാടിലാക്ക് കാറ്". പോരാത്തതിന് നമ്മുടെ പ്രധാനമന്ത്രി ശ്രീ. മന്‍മോഹന്‍ സിംഗ് പ്രോട്ടോകോള്‍ തെറ്റിച്ചാണ് എയര്‍പോര്‍ട്ടില്‍  ഒബാമയെ വരവേറ്റത് പോലും. ഇതിലേറെ ഒബാമയ്ക്ക് എന്ത് സ്വീകരണം വേണം ?

കാര്യം ഒബാമ വന്ന് ചായയും  കുടിച്ച് കുറച്ചു പേപ്പറുകളില്‍ ഒപ്പും വെച്ച് തിരിച്ചു പോകും. പിറ്റേന്ന് പത്രത്തില്‍ ഒബാമയും പ്രധാന മന്ത്രിയും ആ കരാറില്‍ ഒപ്പിട്ടു, ഈ ഉടമ്പടിയില്‍ ഒപ്പിട്ടു എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ വരും. ഇതായിരുന്നു സാധാരണ പോലെ ഞാനും കരുതിയത്‌. ഇങ്ങിനെ തന്നെയാണല്ലോ ലോക നേതാക്കള്‍ വന്നും പോയും കൊണ്ടിരിക്കുന്നത് . പക്ഷെ ഇത്ര മാത്രം ഒബാമ ചെയ്തു കൂട്ടുമെന്ന് ഈ ഉള്ളവന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. മിക്കവാറും അടുത്ത അമേരിക്കന്‍ പ്രസിടണ്ട് സ്ഥാനാര്‍ഥിയാവാന്‍ പോകുന്നവന്‍ ഇപ്പോഴേ ഡാന്‍സ് പഠനം തുടങ്ങിക്കാണും.

ഇനി ഏതൊക്കെ പ്രസിടണ്ട്മാര്‍ ഡാന്‍സ് കളിക്കും? കണ്ടറിയുക തന്നെ വേണം. രാവിലെ ടാക്സിയില്‍ കയറിയപ്പോള്‍ മലയാളി ഡ്രൈവറും ത്രില്ലിലാണ് കാരണം മറ്റൊന്നുമല്ല ഒബാമയും ഭാര്യയും ഡാന്‍സ് കളിച്ചു. അതും കൊച്ചു കുട്ടികള്‍ക്കൊപ്പം. നമ്മുടെ രാഷ്ട്ര പിതാവിന്‍റെ മഹത്വവും കൂട്ടത്തില്‍ അദ്ദേഹം വിളിച്ചു പറഞ്ഞു പോലും. ഡ്രൈവര്‍ ആവേശത്തിലാണ് കൂടെ ഒബാമ നല്ലവനാണെന്നുള്ള മൊഴിയും. ഇനി നമ്മുടെ രാഷ്ട്രീയക്കാര്‍ ഒബാമയെ കോപ്പി ചെയ്യുമോ എന്തോ ?

പാവം ബുഷ്,‌ ഈ ബുദ്ധി എന്തെ  അദ്ദേഹത്തിന് തോന്നാഞ്ഞത് എന്നായിരുന്നു എന്‍റെ സംശയം. ഒന്നുമില്ലെങ്കില്‍ ഇന്ത്യയില്‍ വന്ന് ഡാന്‍സ് കളിച്ചിരുന്നെങ്കില്‍ ഒട്ടു മിക്ക പാപങ്ങളും അല്‍പ്പനേരത്തെക്കെങ്കിലും ഞങ്ങളെ പോലുള്ളവര്‍ മറന്നേനെ. പരിതപിക്കുകയല്ലാതെ മറ്റെന്തു മാര്‍ഗ്ഗം?. വേണമെങ്കില്‍ ഇറാഖിലും, അഫ്ഘാനിസ്ഥാനിലും ഇപ്പോള്‍ തന്നെ  ഒരു ഡാന്‍സ് പരിപാടി ഏര്‍പ്പാട് ചെയ്യുകയുമാവാം.

പക്ഷെ, ഡാന്‍സ് ചെയ്യുമ്പോള്‍ സല്‍മ്മാന്‍ഖാനെ അനുകരിക്കാതിരുന്നാല്‍ നന്ന്.

എന്‍റെ സഹമുറിയന്‍

ജോലി കഴിഞ്ഞ് വന്നു കയറിയപ്പോള്‍  തുടങ്ങിയതാണ്‌ എന്‍റെ ചെരുപ്പിനായുള്ള തിരച്ചില്‍. രാവിലെ ജോലിക്ക് പോകുമ്പോള്‍ റൂമിന്‍റെ പുറത്തു വെച്ച് ഞങ്ങള്‍ ( ഞാനും എന്‍റെ ചെരുപ്പും)  ടാറ്റ പറഞ്ഞു പിരിഞ്ഞതാണ്. സ്വന്തമായി നടന്നു പോകാന്‍ കഴിവില്ലാത്തത് കൊണ്ട്. കൂടുതല്‍ സംശയിക്കേണ്ടി വന്നില്ല. ആരെങ്കിലും കൂടെ കൂട്ടി പോയതായിരിക്കും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ കണ്ടവരുടെ കൂടെ ഇറങ്ങി പോകുന്നത്.

മുക്കിലും മൂലയിലും ചെരുപ്പ്  നോക്കിനടക്കുമ്പോള്‍ അപ്പുറത്തെ റൂമിലെ ഷാജി വിളിച്ചു ചോദിച്ചു " എന്താ ഇക്കാ പരതുന്നത് " ഞാന്‍ പറഞ്ഞു " എന്‍റെ ചെരിപ്പിനെ കണ്ടോ? " ഇല്ല എന്ന ഷാജിയുടെ ഉത്തരം കേട്ടു  തിരിച്ചു നടന്നു  റൂമില്‍ കയറി. ചെരുപ്പില്ലാതെ എങ്ങിനെ ഞാന്‍ ബാത്ത്റൂമില്‍ പോകും.

ആലോചിച്ചിരിക്കുമ്പോഴായിരുന്നു എന്‍റെ സഹമുറിയന്‍റെ കാര്യം ഓര്‍മ്മ വന്നത്. പുള്ളിയുടെ ചെരുപ്പിനായി അടുത്ത തിരച്ചില്‍ സാധനം പുരാതന ശേഖരത്തില്‍ വെക്കേണ്ടതാണെങ്കിലും തല്‍ക്കാല കാര്യത്തിനു ഉപകരിക്കുമല്ലോ ? കട്ടിലിനടിയിലും എന്നുവേണ്ട അലമാരിക്കിടയിലും ഒക്കെ അരിച്ചു പെറുക്കിയിട്ടും സഹമുറിയന്‍റെ ആ പുരാതനവും , അമൂല്യവുമായ  ആ  ചെരുപ്പും കാണാനില്ല. ഒരു കാര്യം ഉറപ്പാണ് സഹമുറിയന്‍റെ ചെരുപ്പ് പുറത്തു പോകാന്‍ വഴിയില്ല. കാരണം  കൂടെ കൂട്ടി നടക്കാന്‍ മാത്രം ഭംഗിയൊന്നുമില്ല പോരാത്തതിന് തെളിച്ച വഴിയെ നടക്കില്ല വള്ളി പൊട്ടിയ വികലാംഗനാണ്.

വീണ്ടും ഞാന്‍ ഒരു സെ ര്‍ച്ച് (ഗൂഗിള്‍ സെര്‍ച്ചില്‍ അല്ല )  നടത്തുമ്പോഴാണ്  കതകില്‍ മുട്ട് വന്നത്. തുറന്നു നോക്കിയപ്പോള്‍ മറ്റാരുമല്ല എന്‍റെ സഹമുറിയന്‍ തന്നെ.  പുള്ളി ജനിച്ചതും വളര്‍ന്നതും കര്‍ണ്ണാടകയില്‍ വയസ്സ് 45. ഇവിടെ (സൌദിയില്‍ ) ഒരു കമ്പനിയില്‍ കണക്കപിള്ളയായി ജോലി ചെയ്യുന്നു. വന്ന പാടെ സ്ഥിരം ശൈലിയില്‍ സിഗരറ്റിനു തീ കൊളുത്തി കസാരയിലോട്ട് അമര്‍ന്നിരിന്നു. എന്‍റെ അരിച്ചുപെറുക്കിയുള്ള തിരച്ചില്‍ കണ്ടപാടെ എന്നോടു കാര്യം തിരക്കി ഞാന്‍ എന്‍റെ ചെരുപ്പ് മറ്റാരുടെയോ കൂടെ പോയ കാര്യം പറഞ്ഞു. അപ്പോഴാണ്‌ പുള്ളിയുടെ ഒരു ബാഗ്‌  തുറന്ന് ആ അമൂല്യ ചെരുപ്പ് എനിക്ക് തന്ന് "തല്‍ക്കാലം ഇത് ഉപയോഗിക്ക്" എന്ന് പറയുന്നത്.

ഞാന്‍ ചോദിച്ചു " ഇതെന്തിനാ ബാഗില്‍  വെച്ചത്  ?" എന്ന്. " ആരെങ്കിലും നിന്‍റെ ചെരുപ്പ് എടുത്തു പോയത് പോലെ കൊണ്ട് പോയാലോ" എന്നുള്ള ഉത്തരം കേട്ടിട്ട് എനിക്ക് എന്‍റെ ചിരി നിയന്ത്രിക്കാന്‍ ഒരു കുറെ പാടുപെടേണ്ടി വന്നു. പുള്ളിക്ക് അതുപോലെ മറ്റനേകം അമൂല്യ ശേഖരങ്ങള്‍ ഉണ്ട്. ഒട്ടു മിക്കതും ഞാന്‍ പോലും കണ്ടിട്ടില്ലാത്തവയാണ്.

തല്‍ക്കാലത്തെ ആവശ്യം കഴിഞ്ഞ് അമൂല്യമായ ചെരിപ്പ് തിരിച്ചു കൊടുത്ത്. പുറത്തെ റോഡും നോക്കി നില്‍ക്കുമ്പോള്‍. എന്‍റെ ചെരിപ്പിന്‍ പുറത്തു കയറി വരുന്ന ആ  മഹാനെ കണ്ടു. ഇതുവരെ ഞാന്‍ കാണാത്ത ഒരു പുതിയ മുഖം . വന്ന പാടെ എന്‍റെ റൂമിന്‍റെ അരികില്‍ ഒന്നുമറിയാത്തവനെപ്പോലെ  ചെരിപ്പഴിച്ച് വെച്ച് അടുത്ത റൂമിലേക്ക്‌ പോയി. കണ്ടു പരിചയം പോലുമില്ലാത്തവന്‍റെ കൂടെ ഇറങ്ങിപ്പോയത്തിനു ചെരിപ്പിനെ ദേഷ്യത്തോടെ നോക്കി ഇരിക്കുമ്പോഴാണ് റൂമിന്‍റെ  അകത്തുനിന്നും ഒരു വലിയ ശബ്ദം കേട്ടത്. റൂം തുറന്ന് അകത്തു കയറി നോക്കുമ്പോള്‍ കൈപ്പിടിയില്‍ ഒരു കഷ്ണം പൈപ്പുമായി വെള്ളത്തില്‍ കുളിച്ച് നില്‍ക്കുന്ന സാക്ഷാല്‍ സഹമുറിയന്‍.

സ്ഥിര വ്യായാമ മുറകള്‍ക്കിടയില്‍ ഗ്ലാസ്‌ കഴുകാനായി ടാപ്പ് തുറന്നതാണ് പോലും. ടാപ്പിനു മേല്‍ ശക്തി പരീക്ഷിച്ചാല്‍ ഇതും സംഭവിക്കും എന്ന് ഒരു പക്ഷെ അന്നാദ്യമായി പുള്ളിക്ക്  മനസ്സിലായിക്കാണും. തത്ക്കാലത്തേക്ക് പൈപ്പിനുള്ളില്‍ തുണി തിരുകി കയറ്റി ആ പ്രശ്നം പരിഹരിച്ചു.

സഹമുറിയന്‍റെ ചവിട്ടു നാടകം ( വ്യായാമം ) തകൃതിയായി നടക്കുകയാണ്. ഇടയ്ക്കിടെ ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത്‌ വല്ല മസിലും വന്നോ എന്ന് നോക്കി കൊണ്ട്, വ്യായാമത്തിന്‍റെ മഹത്വവും വിവരിക്കുന്നുണ്ട്.  ഈ കലാപരിപാടി കഴിഞ്ഞാലെ എനിക്ക് അടുക്കളയിലേക്കോ മറ്റോ ഒന്ന് പോകാന്‍ പറ്റുകയുള്ളൂ . റൂമിന്‍റെ മധ്യത്തില്‍  ആണ് ചവിട്ടു നാടകത്തിന്‍റെ താത്കാലിക സ്റ്റേജ്. സംഭവത്തിനിടയില്‍ അതുവഴിയെങ്ങാനും നടന്നാല്‍ സഹമുറിയന്‍റെ ചവിട്ട് കിട്ടി ചിലപ്പോള്‍ ശ്വാസം പോയി കിടക്കേണ്ടി വരും. അതുകൊണ്ട് അക്ഷമനായി ടി. വി യും നോക്കി ഇരിപ്പാണ്.

സഹമുറിയന്‍റെ താത്ക്കാലിക ഇടവേളയില്‍ ഒരുവിധം പുറത്തേക്കിറങ്ങിയ ഞാന്‍  ആകാശത്തില്‍ കൂടി പറന്നകലുന്ന വിമാനത്തിനെയും നോക്കി അതിന്‍റെ യാത്ര ഇന്ത്യയിലെക്കണോ? അതോ അമേരിക്കയിലെക്കാണോ ? എന്നൊക്കെ തല പുകഞ്ഞ്‌ ആലോചിക്കുകയായിരുന്നു. അപ്പോഴാണ്‌ വീണ്ടും മുറിയില്‍ നിന്നും  ഒരു വലിയ ശബ്ദം കേട്ടത് . ഈ പ്രാവശ്യത്തെ ശബ്ദം ഇത്തിരി വലുതായിരുന്നു.

ഓടി കതകു തുറന്ന് നോക്കുമ്പോള്‍ മുറിയില്‍ സഹമുറിയനില്ല വിളിച്ചു നോക്കി, തറയിലോട്ടു നോക്കി,  ഇല്ല ഭൂമി പിളര്‍ന്നിട്ടൊന്നുമില്ല പിന്നെ ആളെവിടെ ? വീണ്ടും ഉച്ചത്തില്‍ വിളിച്ചു നോക്കി.. എവിടെ നിന്നോ ഒരു ചെറിയ ഞരക്കം മാത്രം കേള്‍ക്കാം എവിടെ നിന്നാണെന്നറിയാന്‍ കാതോര്‍ത്തു. ഒരു കാര്യം മനസ്സിലായി ഞരക്കം കേള്‍ക്കുന്നത് സഹമുറിയന്‍റെ കട്ടിലിനടിയില്‍ നിന്നാണ്. കട്ടിലിനടിയില്‍ നോക്കുമ്പോള്‍ കട്ടില്‍ പൊട്ടി താഴെ കിടക്കുന്നു സാക്ഷാല്‍ സഹമുറിയന്‍. കട്ടിലിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. അത്യാവശ്യം തടിയുള്ള സഹമുറിയനെ ഒറ്റയ്ക്ക് പൊക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു.

അടുത്ത മുറിയിലുള്ളവരെയും കൂട്ടി ഒരുവിധം വലിച്ചു പുറത്തിട്ടു. എല്ലാവരും റൂമില്‍ നിന്ന് പുറത്ത് കടന്നപ്പോള്‍ ഞാന്‍ പതുക്കെ ചോദിച്ചു " എന്താണ് മാഷേ സത്യത്തില്‍ സംഭവിച്ചത് ?" ഒരു ഞരക്കത്തോടെ ആയിരുന്നു മറുപടി " കണ്ണാടി നോക്കി ചെയ്യാന്‍ സാധിക്കാത്തത് കാരണം കട്ടിലില്‍ കയറി, കണ്ണാടി നോക്കി,  വ്യായാമം ചെയ്യുമ്പോള്‍ ആയിരുന്നു കട്ടില്‍ പൊട്ടി താഴേക്കു പോയത്."

കട്ടിലില്‍ കയറി ശക്തി പരീക്ഷിച്ചാല്‍ ഇതും സംഭവിക്കും എന്നും ഒരു പക്ഷെ അന്നാദ്യമായി പുള്ളിക്ക്  മനസ്സിലായിക്കാണും. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ സഹമുറിയന്‍റെ  കൂര്‍ക്കം വലിക്ക് ഇത്തിരി ശബ്ദ കൂടുതല്‍ ഉണ്ടോ.... എന്നൊരു സംശയം.....

Saturday, November 6, 2010

നാടകവും മാഷുടെ ചൂരലും

ഞാന്‍ എന്‍റെ ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലത്തെ അവസാനത്തെ അതായത് പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്‍റെ ആദ്യ നാടകത്തില്‍ അഭിനയിച്ചത്. തികച്ചും യാദൃശ്ചികമായിരുന്നു എന്‍റെ നാടക അരങ്ങേറ്റം. പൊതുവേ കണക്കില്‍ മോശമായ എനിക്ക് കണക്ക് ക്ലാസ് എന്ന് പറഞ്ഞാല്‍ ഒരുതരം ബോറടി ക്ലാസ് ആയിരുന്നു. പതിവുപോലെ അന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ ക്ലാസ് എടുക്കാനായി എത്തി. രാമചന്ദ്രന്‍ മാഷ് ആയിരുന്നു എന്‍റെ കണക്കധ്യാപകന്‍ മാഷിന്‍റെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാല്‍ എല്ലാ ദിവസവും ഹോം വര്‍ക്ക് തരും അത് പിറ്റേന്ന് ചെയ്തു വരണം.

ഇന്നലെ തന്ന ഹോം വര്‍ക്ക് അതേപടി എന്‍റെ നോട്ടു ബുക്കില്‍ പേന തൊടാതെ കിടക്കുകയാണ്.  ഇന്നും സാധാരണ പോലെ രാമചന്ദ്രന്‍ മാഷുടെ ചൂരല്‍ പ്രയോഗം ഉറപ്പ്. കൈവെള്ളയില്‍ മാഷ്‌, ചൂരല്‍ കൊണ്ടു കൂട്ടലും, കിഴിക്കലും, എന്നുവേണ്ട ഹരിക്കലും ഗുണിക്കലും ഒക്കെ വൃത്തിയായി  വരച്ചുതരും. ക്ലാസില്‍ വന്ന ഉടനെ മാഷ്‌ ഓരോരുത്തരുടെയും നോട്ടു പുസ്തക പരിശോധന തുടങ്ങി . ഞാന്‍ എന്‍റെ നോട്ടുബുക്ക് തുറന്ന് പ്രസ്തുത ഹോം വര്‍ക്കിനെ നോക്കി നെടുവീര്‍പ്പിടുകയാണ് . ഇന്നലെ രാത്രിയിലും ഒരു കുറെ പ്രാവശ്യം നോക്കി നെടുവീര്‍പ്പിട്ടതാണ് . അപ്പോഴാണ്‌ ചന്ദുനായരുടെ വരവ്.

ചന്ദുനായര്‍ നമ്മുടെ സ്കൂളിലെ പ്യൂണ്‍ ആണ്. കൈയ്യില്‍ ഒരു കടലാസും  ഉണ്ട്. കടലാസ് കിട്ടിയതും മാഷ്‌ അതിലുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് വായിച്ചു തരാന്‍ തുടങ്ങി " ഈ വരുന്ന സ്കൂള്‍ വാര്‍ഷികാഘോഷത്തില്‍ നാടകത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഇപ്പോള്‍ തന്നെ ലാബില്‍ എത്തേണ്ടതാണ്. " മാഷ്‌ ഞങ്ങളുടെ നേരെ നോക്കി ചോദിച്ചു " ആരെങ്കിലും പങ്കെടുക്കുന്നുണ്ടോ ? " കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ ചാടി എഴുന്നേറ്റു നാടകത്തില്‍ അഭിനയിക്കാനുള്ള മോഹം കൊണ്ടൊന്നുമല്ല കേട്ടോ..ഇന്നെങ്കിലും മാഷുടെ ചൂരല്‍ പ്രയോഗത്തില്‍ നിന്നും രക്ഷപ്പെടാമല്ലോ എന്ന് കരുതിയാണ്.

ക്ലാസിലുള്ള എല്ലാവരും അതിശയത്തോടെ എന്നെയും നോക്കി നില്‍പ്പാണ്. മാഷുടെ മുഖത്തും ഒരു അതിശയതിന്‍റെ ഭാവം ഉണ്ടോ എന്ന് എനിക്കൊരു സംശയം. ക്ലാസില്‍ നിന്നും മാഷുടെ മുഖത്ത് നോക്കാതെയാണ്‌ പുറത്തിറങ്ങിയത് കാരണം മറ്റൊന്നുമല്ല. അഥവാ.... ഹോം വര്‍ക്ക് കാണിച്ചു പൊയ്ക്കോ എന്ന് പറഞ്ഞാലോ ? പക്ഷെ ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല  പുറത്തിറങ്ങിയപ്പോഴല്ലേ ചന്ദുനായരുടെ പിന്നിലെ അണികളെ കാണുന്നത്. സത്യത്തില്‍ ഒരു ജാഥക്കുള്ള ആളുണ്ട്. ഓരോരുത്തരുടെയും മുഖം നോക്കുമ്പോള്‍ എനിക്ക് മനസ്സില്‍ ചിരിയാണ് വരുന്നത്. എന്നെപ്പോലെ രക്ഷപ്പെട്ടവരായിരിക്കാം അതില്‍ പലരും

ചന്ദു നായര്‍ തെളിച്ച വഴിയെ ഞങ്ങളും. വീണ്ടും അടുത്ത ക്ലാസ് അങ്ങിനെ കുറെ അണികളുമായി ചന്ദു നായര്‍ മുന്നില്‍ പിന്നില്‍ നമ്മള്‍ കുറെ പേര്‍. അവസാനം ഞങ്ങളുടെ ജാഥ ലാബില്‍ ചെന്നവസാനിച്ചു. തമ്പാന്‍ മാഷിന്‍റെ നേതൃത്തത്തില്‍ ഒരു കൂട്ടം അധ്യാപകര്‍. എന്നെ കണ്ടതും വിശ്വം മാഷുടെ വക " എടാ നീയും ..........." പിന്നെ ഒരു ചിരി. വിശ്വം മാഷുണ്ടോ ഞാന്‍ അവടെ എത്താനുണ്ടായ അവസ്ഥയെ പറ്റി അറിയുന്നു.

തമ്പാന്‍ മാഷ്‌ എല്ലാവരെയും ഒരു ക്യുവില്‍ നിര്‍ത്തി. ഉയരത്തിന്‍റെ അളവനുസരിച്ചായിരുന്നു ക്യുവിന്‍റെ ഘടന. ഭാഗ്യത്തിന് എന്നെക്കാളും ഉയരം കൂടിയ ലത്തീഫും, നൌഷാദും, മറ്റും ഉള്ളതിനാല്‍ മുന്നില്‍ നില്‍ക്കേണ്ടി വന്നില്ല. ഓരോരുത്തരെയായി വിളിച്ചു തമ്പാന്‍ മാഷ്‌ ഡയലോഗ് പറഞ്ഞ് കൊടുക്കും അതിനുശേഷം അവനവന്‍ അഭിനയിച്ചു കാണിക്കണം. ആദ്യത്തവന്‍റെ അഭിനയം കണ്ടപ്പോഴേ എന്‍റെ മുട്ട് വിറക്കാന്‍ തുടങ്ങി. ഇതിലും ഭേദം രാമചന്ദ്രന്‍ മാഷുടെ ചൂരല്‍ തന്നെ ആണെന്ന് തോന്നി.....ഹോ എന്തൊരു മാത്രം ഡയലോഗ്..

ഓരോരുത്തര്‍ക്കും ഓരോ ഡയലോഗ് ആണ് കൊടുക്കുന്നത്. മാഷുടെ ബുദ്ധി അപാരം തന്നെ. അല്ലെങ്കില്‍ പിന്നില്‍ നില്‍ക്കുന്നവന്‍ അവന്റെ ഉഴാമാവുമ്പോഴേക്കും, മന:പാഠം പഠിച്ച്, എല്ലാവരുടെയും അഭിനയക്കുറവുകള്‍ സ്വയം പരിഹരിച്ച്, അവിടെ നിന്ന് തന്നെ അവാര്‍ഡും വാങ്ങിപ്പോയേനെ. എന്‍റെ ഊഴം അടുക്കുമ്പോഴേക്കും മുട്ടിടിയുടെ വേഗത വര്‍ധിച്ചു . കൂട്ടത്തില്‍ ചിലരുടെ അഭിനയം അവിടം  ഒരു പൊട്ടിച്ചിരി സൃഷ്ട്ടിക്കുന്നുണ്ട്. ഒരു പക്ഷെ എന്‍റെ അഭിനയം കണ്ടാല്‍ ഇവരെല്ലാവരും തന്നെ പൊട്ടി കരയുമെന്നാണ് എനിക്ക് തോന്നുന്നത് അല്ലെങ്കില്‍ ലാബില്‍ നിന്നും ഒരു കൂട്ട ഓട്ടം പ്രതീക്ഷിക്കാം.

രണ്ടു പേരെ സെലക്റ്റു ചെയ്ത് മാറ്റി നിര്‍ത്തിയിട്ടുണ്ട് . ഞാന്‍ സ്വയം എനിക്ക് ധൈര്യം പകരുകയായിരുന്നു കൂടെ സാക്ഷാല്‍ അഭിനയരാജാക്കന്‍മാരായ മമ്മൂട്ടിയെയും, മോഹന്‍ലാലിനെയും മനസ്സില്‍ ധ്യാനിക്കുന്നുമുണ്ട്. അടുത്ത ഊഴം എന്‍റെതാണ്. എനിക്ക് എന്‍റെ ഡയലോഗ് കിട്ടി " പറയൂ നീ എന്തിനാണ് ഇവിടെ വന്നത് " ഇതായിരുന്നു എനിക്ക് കിട്ടിയ ഡയലോഗ് ഞാന്‍ സര്‍വ്വ ധൈര്യവും സംഭരിച്ച് എന്‍റെ അഭിനയം തുടങ്ങി കയ്യുടെ വിരല്‍ ചൂണ്ടി ഡയലോഗ് പറഞ്ഞു പക്ഷെ ശബ്ദം മാത്രം പുറത്തു വരുന്നില്ല. എങ്ങിനെ വരാനാണ് വായും, തൊണ്ടയും വറ്റി വരണ്ടിരിക്കുകയാണല്ലോ.

കൈ  മൊത്തം വിറക്കുന്നത്‌ കൊണ്ട് അഭിനയത്തിന് ഒരിത്തിരി സ്വാഭാവികത വന്നു പക്ഷെ എത്ര ശ്രമിച്ചിട്ടും ശബ്ദം മാത്രം പുറത്തു വരുന്നില്ല. പിന്നെ ആ ഡയലോഗ് എന്നോടു ചോദിക്കുന്നത് പോലെ പറഞ്ഞു നോക്കി . സത്യം അത് തന്നെ ആണല്ലോ എന്നോടു ചോദിക്കേണ്ട ചോദ്യം തന്നെ ആണല്ലോ എനിക്ക് കിട്ടിയതും " പറയൂ നീ എന്തിനാണ് ഇവിടെ വന്നത് " ഭാഗ്യത്തിന് എലിമിനേഷന്‍ ആവാതെ രക്ഷപ്പെട്ടു.

പിന്നീടങ്ങോട്ട് ദിവസവും നാടക ക്ലാസുകളായിരുന്നു നാടകത്തില്‍ എനിക്ക് കിട്ടിയ വേഷം ഒരു ദു:ഖ കഥാപാത്രത്തിന്‍റെതാണ്‌ പേര് ബാബു. ഒരുവിധം നാടകം പൂര്‍ത്തിയായി. വാര്‍ഷിക ദിനാഘോഷത്തിന്‍റെ അന്ന് മേക്കപ്പൊക്കെ ചെയ്ത് എന്നെ ഏതാണ്ട് ഒരു പരുവത്തിലാക്കിവെച്ചിരുന്നു . അങ്ങിനെ എന്‍റെ ആദ്യത്തെ നാടക അരങ്ങേറ്റവും കുറിച്ചു. പേര് "ആട്ടക്കളം"  

എനിക്ക് ഈ നാടകത്തില്‍ ഒരു സിഗരറ്റ് വലിക്കുന്ന രംഗം ഉണ്ട്. തമ്പാന്‍ മാഷ്‌ എപ്പോഴും പറയുമായിരുന്നു ആ രംഗം ഒഴിവാക്കാന്‍ പറ്റില്ല എന്ന്. കൂട്ടത്തില്‍ എന്നോടു ചോദിക്കുകയും ചെയ്തു " നീ സിഗരറ്റ് വലിക്കുമ്പോള്‍ കുരയ്ക്കുമോ " എന്ന്. പക്ഷെ അല്‍പ്പ സ്വല്‍പ്പം വലിച്ച് പരിചയം ഉള്ളതിനാല്‍ മാഷിന് ഗ്യാരണ്ടി കൊടുത്തു.

സ്റ്റേജില്‍ നിന്നും സിഗരറ്റ് കത്തിച്ചപ്പോഴേക്കും പുറത്തു നിന്ന് വലിയ ശബ്ധത്തില്‍ ആരൊക്കെയോ വിളിച്ച്‌ കൂവുന്നുണ്ടായിരുന്നു. " എടാ നിന്റെ ഉപ്പയുണ്ട് ഇവിടെ " എന്ന്. ഒരു പുക ഊതുമ്പോഴേക്കും, ഇത് കേട്ട പാതി എന്‍റെ കൈയ്യില്‍ നിന്നും സിഗരറ്റ് താഴെ വീണു. തകര്‍ത്തഭിനായിക്കുകയായിരുന്ന എനിക്ക്  അല്‍പ്പനേരം ഡയലോഗ് വിഴുങ്ങിപ്പോയി. കര്‍ട്ടന് പുറകില്‍ നിന്നും തമ്പാന്‍ മാഷ്‌ വിളിച്ചപ്പോഴായിരുന്നു വിഴുങ്ങിപ്പോയ ഡയോലോഗിന്‍റെ ബാക്കി പറയാന്‍ സാധിച്ചത്.

നാടകം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍  പലരും എന്നെ അഭിനന്ദിക്കുന്നുണ്ടായിരുന്നു പക്ഷെ ഞാന്‍ അപ്പോഴും രാമചന്ദ്രന്‍ മാഷുടെ ചൂരലിനോടു നന്ദി പറയുകയായിരുന്നു.

Thursday, November 4, 2010

എന്‍റെ ബ്ലാക്കി

പട്ടി കുട്ടികളെയും പൂച്ചകളെയും എന്നുവേണ്ട ഒരുവിധം വീട്ടില്‍ പോറ്റുന്ന ഒട്ടു മിക്ക ജീവികളെയും ചെറുപ്പം മുതലേ വളരെ ഇഷ്ട്ടമായിരുന്നു. എന്‍റെ സ്കൂള്‍ വിദ്യാഭാസ കാലത്ത് ഇവറ്റകളെ വില്‍ക്കുന്ന കടയുടെ മുമ്പില്‍ വെറുതെ നിന്ന് നോക്കാറുണ്ട്. സ്കൂളില്‍ പഠിക്കുന്ന സമയമായതിനാല്‍ പോക്കറ്റ് മണി എന്ന സാധനം മാത്രം ഇല്ല പക്ഷെ പോക്കറ്റ് ഉണ്ട്  കേട്ടോ. ഇനി ഇത്തിരി മണി പോക്കറ്റില്‍ ഉണ്ടായാലും വളര്‍ത്തുന്ന എന്തിനെയെങ്കിലും വാങ്ങിയാല്‍ ഉപ്പയുടെ വക അവന്‍മാര്‍ക്ക് ഗെറ്റ്ഔട്ട്‌ ഉറപ്പാണ്.

അങ്ങിനെയിരിക്കെ "വൈദ്യന്‍ കല്‍പ്പിച്ചതും ദൈവം ഇച്ചിച്ചതും" ഒന്ന് എന്നതുപോലെ പണം കൊടുക്കാതെ ഒരു പട്ടി കുട്ടിയെ ലഭിക്കുവാനുള്ള ഏര്‍പ്പാട് എന്‍റെ പ്രിയ സുഹൃത്ത്‌ ശ്യാം എനിക്ക് ഏര്‍പ്പാടാക്കി തന്നു. കേട്ട പാതി എനിക്കെങ്ങിനെയെങ്കിലും ആ പട്ടി കുട്ടിയെ സ്വന്തം ആക്കാനുള്ള ആര്‍ത്തി തോന്നി. മനസ്സില്‍ ദൈവത്തോട് പ്രാര്‍ഥിച്ചു " ദൈവമേ ഉപ്പാന്‍റെ ഭാഗത്ത്‌ നിന്ന് പട്ടികുട്ടിക്ക് ഗെറ്റ് ഔട്ട്‌ ഉണ്ടാവരുതേ" എന്ന്. പിറ്റേന്ന് കാലത്ത് നേരത്തെ എഴുന്നേറ്റു. ഞായറാഴ്ച ആയിട്ടും ഇവനെന്തടാ നേരത്തെ എന്ന് എല്ലാവരും അവരവരുടെ നോട്ടത്തില്‍ കൂടി എന്നോടു ചോദിക്കുന്നുണ്ടായിരുന്നു.

" സാധാരണ സ്കൂള്‍ ദിവസങ്ങളില്‍ പോത്തുപോലെ കിടന്നുറങ്ങുന്ന ഇവനിതെന്തുപറ്റി" എന്ന് ഉമ്മമായുടെ വക. "നിനക്കിന്നെന്താമോനെ സ്പെഷല്‍ ക്ലാസ് ഉണ്ടോ" എന്ന് ഉമ്മ. ആരുടെ ചോദ്യങ്ങള്‍ക്കും മറുപടി പറയാതെ ഒഴിഞ്ഞു മാറി പതിയെ വസ്ത്രം മാറ്റി . ഇനി അടുത്ത പടി വീട്ടില്‍ നിന്നും പുറത്തിറങ്ങണം. അതെങ്ങിനെ സാധിക്കും കാരണം മറ്റൊന്നുമല്ല ഉപ്പ കോലായില്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയാണ്  ഉപ്പയുടെ വക ചോദ്യം ഉറപ്പാണ്  സമയം 7 മണിയെ ആയുള്ളൂ . പിന്നെ ഞാന്‍ പുറത്തു പോകുമ്പോള്‍ എങ്ങിനെ ചോദിക്കാതിരിക്കും ഉത്തരത്തിനായി പല വഴിയും ചിന്തിച്ചു. എവിടെ കിട്ടാനാണ്‌  ?

നേരാംവണ്ണം മലയാള പാഠ പുസ്തകത്തിലെയും, സമൂഹ്യപാഠത്തിലെയും ഉത്തരങ്ങള്‍ മന : പാഠ മാക്കിയിട്ടും പരീക്ഷക്ക്‌ മറന്നു പോകുന്നവന് എങ്ങിനെ സ്വന്തായി ഉത്തരം ഉണ്ടാക്കാന്‍ പറ്റും? അപ്പോഴാണ്‌ ഉമ്മയുടെ വിളി " നിനക്ക് ചായ വേണ്ടേ ? വേഗം വന്നു കുടി ..അല്ലെങ്കില്‍ തണുത്ത് പോകും". ശരി ഇനി ചായ കുടിച്ച് ചിന്തിക്കാം ...നേരെ അടുക്കളയിലേക്ക് നല്ല ചൂടുള്ള ചായയും മുട്ട പുഴുങ്ങിയതും എന്നെയും കാത്തിരിപ്പാണ്. പതുക്കെ പതുക്കെ ചൂട് ചായ അകത്താക്കുമ്പോള്‍ ഒരേ ഒരു ചിന്ത മാത്രമേ മനസിലുള്ളൂ  എങ്ങിനെ ഉപ്പയുടെ മുന്നില്‍ കൂടി പുറത്തിറങ്ങും? ചോദ്യം ഉറപ്പാണ് അപ്പോള്‍ ഉത്തരവും ഉറപ്പിക്കണ്ടെ ?

അതിനിടയിലാണ് അടുക്കളയില്‍ നിന്നും ഉച്ച ഭക്ഷണത്തിന്‍റെ കാര്യങ്ങളെ പറ്റി ഉമ്മയും, ഉമ്മമായും സംസാരിക്കുനത് ശ്രദ്ധയില്‍ പെട്ടത്  ഉടനടി രണ്ടു പേരുടെയും മുന്നിലേക്ക്‌ ഞാന്‍ " മീന്‍ വേണമെങ്കില്‍ ഞാന്‍ പോയി വാങ്ങി വരാം " എന്‍റെ അപ്രതീക്ഷിത സ്നേഹം കാണ്ട് അല്‍പ്പ നേരത്തേക്ക്  രണ്ട്‌ പേരും മാറി മാറി നോക്കുകയാണ്. സാധാരണ ദിവസങ്ങളില്‍ നൂറു പ്രാവശ്യം കടയില്‍ പോകാന്‍ പറഞ്ഞാല്‍ കേള്‍ക്കാത്തവാനാണ് ഈ ഞാന്‍ പിന്നെ എങ്ങിനെ എന്‍റെ സ്നേഹപ്രകടനം കണ്ടു അവര്‍ വാ പോളിക്കതിരിക്കും ? ഉമ്മാമയുടെ  വക വീണ്ടും " നിനക്കിതെന്തു പറ്റി. " എന്‍റെ കള്ളത്തരങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞത് പോലെ ഉമ്മ പ്രതികരിച്ചു " സംഭവം മറ്റൊന്നുമല്ല എവിടെയോ പോകുവാനുള്ള പുറപ്പാടാണ് അതുകൊണ്ടാണ് ഇവനിന്നിത്തിരി സ്നേഹ കൂടുതല്‍. "

കേരള പോലീസിനെ പോലും വെല്ലുന്ന രീതിയില്‍ എന്‍റെ മനസ്സിലുള്ളത് ഒന്നാം മുറയും. മൂന്നാം മുറയും ഇല്ലാതെ മനസ്സിലാക്കിയ ഉമ്മയുടെ അപാര കഴിവ്  എന്നെ സത്യത്തില്‍ അത്ഭുതപ്പെടുത്തി. അവസാനം രണ്ടു പേരും ഒരു തീരുമാനത്തിലെത്തി എന്നെ മീന്‍ വാങ്ങാന്‍ അയക്കാമെന്ന്. തിടുക്കത്തില്‍ പണവും വാങ്ങി നേരെ പുറത്തേക്ക്. പൊടുന്നനെ പ്രതീക്ഷിച്ച ചോദ്യം ഉപ്പയുടെ വക " നീ എവിടെയാ രാവിലെ തന്നെ പോകുന്നത് ?". മറുപടി നിസ്സാരം " മീന്‍ വാങ്ങാന്‍." പുറത്തിറങ്ങി ഗേറ്റ് വരെ പതുക്കെ നടന്നു. ഗേറ്റു കടന്നതും ഒരോട്ടമാണ് നേരെ പാരീസ് വില്ലയില്‍ തെറ്റിദ്ധരിക്കരുത് ഫ്രാന്‍സില്‍ ഒന്നും അല്ല കേട്ടോ എന്‍റെ കൂട്ടുകാരന്‍ ശ്യാമിന്‍റെ വീടാണ് പക്ഷെ പുള്ളി ഫ്രഞ്ച് പൌരനാണ്. മാഹിയില്‍ താമസിക്കുന്ന ഇന്ത്യയില്‍ ജനിച്ച ഫ്രഞ്ച് പൌരന്‍.

ഓടി വീടിനകത്തേക്ക് കയറി നേരെ മുകളിലേക്ക്...  ശ്യാമേ എന്ന് വിളിക്കാന്‍ കഴിയാത്ത വിധം ഓടി തളര്‍ന്നിരിക്കുകയായിരുന്നു ഞാന്‍ പെട്ടെന്ന് തന്നെ അവനെ തട്ടി എഴുന്നേല്‍പ്പിച്ചു. അവന്‍റെ അന്നത്തെ കണി ഞാന്‍ ആയിരുന്നു. കിടക്കയില്‍ നിന്നും എഴുന്നേറ്റ് അവന്‍ എന്നെ തുറിച്ചു നോക്കി. ഒറ്റ ശ്വാസത്തില്‍ ഞാന്‍ പറഞ്ഞു " വാ നമുക്ക് പോയി പട്ടി കുട്ടിയെ വാങ്ങാം" ഞാന്‍ കിതക്കുന്നത് കൊണ്ടാവാം അവന്‍ എന്നെ അടിമുടി നോക്കി കൊണ്ടിരിക്കുകയാണ്. വീണ്ടും അവനെ കട്ടിലില്‍ നിന്നും വലിച്ച് താഴെ ഇറക്കി പിന്നെ രണ്ടു പേരും നേരെ പട്ടി കുട്ടിയുടെ വീട്ടിലേക്കു പുറപ്പെട്ടു.

വീടിന്റെ പുറത്തെ ഗേറ്റില്‍ വലിയ ഒരു ബോര്‍ഡ് " പട്ടി ഉണ്ട് സൂക്ഷിക്കുക" ഗെറ്റി നിടയില്‍കൂടി  അകത്തേക്ക് നോക്കി ഞങ്ങളെ കണ്ടതും ഒരു വലിയ പട്ടി കുരച്ച് കൊണ്ട് ഗെറ്റിനടുതെക്ക് വന്നു കൂടെ പട്ടിയുടെ യജമാനത്തിയും. ശ്യാമിനെ കണ്ടതും അവര്‍ക്ക് കാര്യം പിടികിട്ടി " പട്ടി കുട്ടിക്ക് വേണ്ടി വന്നതാണല്ലേ"ആ സ്ത്രീ നേരെ അകത്തേക്ക് പോയി. ഞങ്ങള്‍ രണ്ടുപേരും ഗെറ്റിന് പുറത്തു  തന്നെ നിന്നു കാരണം നേരത്തെ കണ്ട ആ വലിയ പട്ടിയെ കണ്ടാല്‍ അകത്തെന്നല്ല ആ വിടിനടുത്ത് തന്നെ നില്‍ക്കാന്‍ തോന്നുകയില്ല. ഞാന്‍ അല്‍പ്പം ആശ്വസിച്ചു - തന്ത പട്ടി ഇങ്ങിനെയാണെങ്കില്‍ കുട്ടി പട്ടി മോശമാകാന്‍ വഴിയില്ല. അല്‍പ്പ സമയത്തിന് ശേഷം ആ സ്ത്രീ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിയുമായി വന്നു. ഞാന്‍ രണ്ടു കൈയും നീട്ടി പെട്ടിവാങ്ങി. മനസ്സില്‍ ഒരായിരം പൂത്തിരി വിടര്‍ന്ന സന്തോഷമായിരുന്നു എനിക്ക്.
 
പതിയെ വീട് എത്താറായി. അപ്പോഴാണ് ഓര്‍ത്തത്‌ എന്നെ അതിരാവിലെ വീട്ടില്‍ നിന്നും പുറത്ത് കടക്കാന്‍ സഹായിച്ച ....മീന്‍ വാങ്ങാന്‍ മറന്നു പോയകാര്യം... പെട്ടി ശ്യാമിനെ ഏല്‍പ്പിച്ച് ഓടിപ്പോയി മീന്‍ വാങ്ങി ഇനി വീട്ടിനകത്തേക്ക്‌ പട്ടി കുട്ടിയും പെട്ടിയുമായി കയറണം ഭാഗ്യത്തിന് കോലായില്‍ ആരുമില്ല പെട്ടി മെല്ലെ പുറത്ത് വെച്ച് അകത്തേക്ക് കയറി. അതിനിടയില്‍ എന്‍റെ പ്രിയ കൂട്ടുകാരന്‍ മുങ്ങിയിരുന്നു. മീനും ബാക്കി പണവും കൊടുക്കുമ്പോഴാണ് കോലായില്‍ നിന്നും ഉപ്പാന്‍റെ വിളി ഓടി ചെന്നപ്പോഴേക്കും ചോദ്യം വന്നു " എവിടെനിന്നാട  പട്ടി കുട്ടി കരയുന്നത് ?" ഉപ്പ പുറത്തേക്കിറങ്ങി നോക്കി ഒന്നുമറിയാത്തവനെ പ്പോലെ ഞാനും പുറത്തിറങ്ങി അപ്പോഴാണ്‌ പെട്ടിയില്‍  നിന്നും കറുത്ത നിറമുള്ള പട്ടികുട്ടി ചാടി ഇറങ്ങിയതും....

പോലീസ്കാരന്‍റെ മുന്നില്‍ പെട്ട കള്ളനെ പോലെ ഞാന്‍ ഒന്നുമറിയാത്ത ഭാവേന തലയും താഴ്ത്തി നില്‍പ്പാണ്. ഒരു കാര്യം  ഗെറ്റ് ഔട്ട്‌  ഉറപ്പായി ഒന്നുകില്‍ എനിക്ക് അല്ലെങ്കില്‍ പാവം പട്ടികുട്ടിക്ക്. "നിനക്ക് എവിടെ നിന്നും കിട്ടി ഇതിനെ ?" "ത പ ക ..ഞാന്‍ തപ്പി തടയുകയായിരുന്നു എന്തുത്തരം പറയും പെട്ടെന്നാണ് എന്നെ തനിച്ചാക്കി മുങ്ങിയ ശ്യാമിനെ ഓര്‍മ്മ വന്നത് . ഞൊടിയിടയില്‍ ഉത്തരം " ശ്യാമിന്റെ വീട്ടില്‍ നിന്നും കൊണ്ട് വന്നതാ ". എന്തോ കുറച്ചു നേരം പട്ടികുട്ടിയെ നോക്കി നിന്ന ഉപ്പ അതിന്‍റെ ഓമനത്തം തോന്നുന്ന മുഖം കണ്ടാണോ എന്നറിയില്ല " നീ ഇതിനെ എവിടെ ഇട്ടു വളര്‍ത്തും ?" ഉത്തരം മുട്ടുന്ന ചോദ്യമാണ് ..ഞാനും ചോദിച്ചു അതെ ചോദ്യം  മറ്റാരോടുമല്ല എന്നോടു തന്നെ " എവിടെ ഇട്ടു വളര്‍ത്തും? " ഒരു പിടിയുമില്ല.

ഈ പ്രാവശ്യം ഉത്തരം പറഞ്ഞത് ഉപ്പ തന്നെയാണ് " തല്ക്കാലം മഴയൊന്നും ഏല്‍ക്കാത്തിടത്ത് കൊണ്ട് പോയി വെക്ക്" ഇത് കേട്ടതും ഞാന്‍ എന്നെ ഒന്ന് നുള്ളി നോക്കി അല്ല സ്വപ്നമൊന്നുമല്ല യാഥാര്‍ത്ഥ്യം തന്നെ. "ഹാവൂ സമാധാനമായി". ആലോചിച്ച് ആലോചിച്ച് ഒരു പേരും ഇട്ടു "ബ്ലാക്കി" എന്തുകൊണ്ടും യോജിച്ച പേരായിരുന്നു കാരണം പട്ടി കുട്ടിക്ക് പൂര്‍ണ്ണമായും കറുപ്പ് നിറമായിരുന്നു .

ശ്യാം പറഞ്ഞ കാര്യം ഓര്‍മ്മയുണ്ട് പട്ടി കുട്ടിയുടെ തന്തയും, തള്ളയും നല്ല തറവാട്ടില്‍ പിറനതും പോരാത്തതിന് ഉയര്‍ന്ന ജാതിയുമാണെന്ന് (അല്‍സേഷ്യന്‍) അതുകൊണ്ട് തന്നെ നല്ല ഭക്ഷണവും പിന്നെ സൌന്ദര്യം കൂട്ടാനുള്ള സോപ്പ് , പൌഡര്‍ ഇതൊക്കെ സംഘടിപ്പിക്കണം ജിജോ ഫാര്‍മ്മയിലെ ( മെഡിക്കല്‍ ഷോപ്പ് ) വത്സേട്ടനോടു കാര്യം ബോധിപ്പിച്ച് എല്ലാം വാങ്ങി. അങ്ങിനെ രാജകീയ പ്രൌഡിയില്‍  തന്നെ വളര്‍ത്തി. കയ്യ് വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കി നന്നായി വളര്‍ത്തി.


പക്ഷെ വളര്‍ന്നു വരുന്തോറും പട്ടിക്ക് പൂച്ചയുടെ സ്വഭാവം വരുന്നുണ്ടോ എന്നൊരു സംശയം പോരാത്തതിന് തന്തയുടെയും തള്ളയുടെയും രൂപമോ ഷൌര്യമോ കാണാനില്ല. അപരിചിതര്‍ വന്നാല്‍ കക്ഷി എവിടെ ഓടി ഒളിക്കണമെന്നു നോക്കും. പോരാത്തതിന് എനിക്കും തന്നു ഒരു ഗംഭീര പണി.

ഒരു ദിവസം എന്‍റെ ചങ്ങാതിയുടെ സഹോദരിയുടെ കല്യാണത്തിന്‍റെ തലേദിവസത്തെ പരിപാടി കഴിഞ്ഞ് വരാന്‍ അല്‍പ്പം വൈകി. ഉപ്പ എനിക്ക് തന്ന സമയപരിധി രാത്രി ഒമ്പത് മണി വരെ ആയിരുന്നു ഞാനാണെങ്കില്‍ ലേറ്റ്..... ലേറ്റ് എന്ന് വെച്ചാല്‍ ഒന്നര മണിക്കൂര്‍.

വലിയ ശബ്ദമൊന്നും ഉണ്ടാക്കാതെ  പതുക്കെ ഗേറ്റ് തുറന്നു. പുറത്തെ ലൈറ്റൊക്കെ ഓഫ്‌ ചെയ്തിരുന്നത് കൊണ്ട്  തന്നെ മുറ്റം മുഴുവന്‍ ഇരുട്ടായിരുന്നു ശബ്ദമുണ്ടാക്കാതെ  ഉമ്മാമ കിടയ്ക്കുന്ന ജനലിന് മുട്ടാനായിരുന്നു പരിപാടി. ഇത് തന്നെ ആയിരുന്നു മിക്ക ദിവസങ്ങളിലും ലെറ്റ് ആയാല്‍ എന്‍റെ പരിപാടി. അങ്ങിനെ ജനലും ലക്ഷ്യമാക്കി ഞാന്‍ നീങ്ങുമ്പോള്‍ ആയിരുന്നു "ബ്ലാക്കി" യുടെ കൂട് തുറന്ന് കിടക്കുന്നത് കണ്ടത്. കൂടിനടുത്തെത്തി എന്‍റെ കാലു കൊണ്ട് വാതില്‍ അടയ്ക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഇതുവരെ കേള്‍ക്കാത്ത വിധത്തില്‍ ഉള്ള "ബ്ലാക്കി" യുടെ അലര്‍ച്ച കേട്ടത്.

പൂച്ചയുടെ സ്വഭാവമുള്ള പട്ടി പിന്നെ എങ്ങിനെ പേടിച്ച് അലറാതിരിക്കും. സത്യത്തില്‍ ഞാനും അലറിപ്പോയോ എന്നൊരു സംശയം തോന്നിയത് വീടിനു പുറത്തെ മൊത്തം ലൈറ്റ് തെളിഞ്ഞപ്പോഴായിരുന്നു. കൂട്ടത്തില്‍ അയലത്തെ വീട്ടിലെ ലൈറ്റും തെളിഞ്ഞു ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നില്‍ക്കുകയാണ്. എന്‍റെ വീട്ടിലെ മൊത്തം അംഗങ്ങള്‍ പുറത്തെത്തിയിരുന്നു കൂടെ ഉപ്പയും.. പോരെ പൂരം...

മനസ്സില്‍ എന്നെ കയ്യോടെ പിടി കൊടുത്ത "ബ്ലാക്കിയെ" തെറി പറഞ്ഞ് കൊണ്ടായിരുന്നു അന്ന് ഞാന്‍ കിടന്നുറങ്ങിയത് . പിറ്റേന്ന് കാലത്ത് എഴുന്നേറ്റപ്പോള്‍ "ബ്ലാക്കിയുടെ" കൂട് കാലി....ഒരു കുറെ വിളിച്ചു നോക്കി. നോരക്ഷ .ആളെ കാണാനില്ല അപ്പോഴാണ്‌ ഉമ്മാമയുടെ ശബ്ദം " എടാ ഇന്ന് രാവിലെ അതിനെ കയറ്റി അയച്ചു" എനിക്കൊന്നും മനസ്സിലായില്ല " കയറ്റി അയക്കുകയോ" അതിന് "ബ്ലാക്കി" എന്താ export ക്വാളിറ്റിയില്‍ പെട്ട സാധനമാണോ? എന്‍റെ അന്തം വിട്ടുള്ള നില്‍പ്പ് കണ്ടിട്ടാണോ എന്നറിയില്ല ഉമ്മാമ വിശദീകരണം തന്നു. " ഇന്ന് രാവിലെ കടപ്പ (നിലത്തു പതിക്കുന്ന ഒരു തരാം ടൈല്‍) കൊണ്ടുവന്ന ലോറിയില്‍ നിന്‍റെ ജെഷ്ട്ടന്‍ ആന്ദ്രയിലേക്ക് കയറ്റി വിട്ടു" മനസ്സില്‍ സത്യത്തില്‍ സങ്കടം തോന്നി കാരണം ആള്‍ക്ക്  പൂച്ച യുടെ സ്വഭാവമാണെങ്കിലും രാജകീയ പ്രൌഡിയോടെ വളര്‍ത്തിയതല്ലേ ...അല്‍പ്പം ആശ്വസിച്ചു പട്ടികള്‍ക്ക് ഭാഷാ പ്രശ്നമൊന്നും ഉണ്ടാവില്ലലോ. അതുകൊണ്ട് ആന്ദ്രയിലും "ബ്ലാക്കിക്ക്" ജീവിക്കാം പക്ഷെ രാജകീയത കിട്ടില്ലെന്ന്   മാത്രം

Tuesday, November 2, 2010

എനിക്ക് കിട്ടാതെ പോയ കായുണ്ട

എന്തോ ആലോചിച്ചു നില്‍ക്കുമ്പോഴായിരുന്നു രാജേട്ടന്‍റെ വിളി വരുന്നത് " ഡാ നിനക്ക് പാല്‍ ചായയാണോ അതോ കട്ടനോ ?" അപ്പോഴാണ്‌ പരിസരബോധം വന്നത്. ഇരിക്കുന്നത് മറ്റെവിടെയുമല്ല എന്ന് ആ വിളിയില്‍ തന്നെ മനസ്സിലായി ഞാന്‍ ഇരിക്കുന്നത് നമ്മുടെ ഗോപാലേട്ടന്‍റെ ചായക്കടയിലാണ്. ഗോപാലേട്ടന്‍റെ ചായക്കട എന്ന് പറഞ്ഞാല്‍ പെട്ടെന്ന് ആര്‍ക്കും മനസ്സിലാവില്ല കായുണ്ട രാജന്‍റെ എന്ന് പറഞ്ഞാല്‍ അത് മാത്രം മതി കൊച്ചു കുട്ടിക്ക് പോലും മനസ്സിലാവും. പുള്ളി ഗോപാലേട്ടന്‍റെ മൂത്ത മകനാണ് പേര് രാജന്‍ ( കായുണ്ട രാജന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത് ) ഭാഗ്യം പുള്ളി ഇപ്പോള്‍ അടുത്തില്ലാത്തത്  അല്ലെങ്കില്‍ എന്റെ ചെവികുറ്റിക്ക് പിടിച്ചേനെ കായുണ്ട എന്ന അപരനാമം ഞങ്ങള്‍ നാട്ടുകാര്‍ സ്നേഹത്തോടെ ചാര്‍ത്തികൊടുത്തതാണ്.

ഞങ്ങള്‍ കുറച്ചു പേരുണ്ട് കടയില്‍ സാധാരണ പോലെ വൈകുന്നേരത്തെ ക്രിക്കറ്റ് കളിയും കഴിഞ്ഞ് തോറ്റ ടീമില്‍ നിന്നും ഓസിനു ചായ കുടിക്കാന്‍ കയറിയതായിരുന്നു ആവി പറക്കുന്ന സമാവറില്‍  നിന്നും ചൂട് വെള്ളം ഗ്ലാസില്‍ ഒഴിക്കുന്ന തിരക്കിലാണ് രാജേട്ടന്‍ ആ മുഖം കാണുമ്പോള്‍ അറിയാം കക്ഷിക്ക് ഒരു പക്ഷെ സമാവറിനെക്കാളും ചൂട് കൂടുതലാണെന്ന് . കാരണം മറ്റൊന്നുമല്ല ഞങ്ങള്‍ കയറി ഇരുന്നപാടെ ഓരോരുത്തരായി ചായയ്ക്ക് ഓര്‍ഡര്‍ ചെയ്തിരുന്നു അതും എങ്ങിനെ ? പലര്‍ക്കും പല രീതിയിലുള്ള ചായ വേണം എന്ന് വെച്ച് ചായയുടെ അത്ര മാത്രം സെലക്ഷന്‍ ഒന്നും അവിടെയില്ല കേട്ടോ... ഒരാള്‍ക്ക്‌ വേണം കട്ടന്‍ മറ്റൊരാള്‍ക്ക് പാല്‍ ചായ കൂട്ടത്തില്‍ മറ്റൊരുവന് പാലും വെള്ളവും  പിന്നെ എങ്ങിനെ ചൂടാവാതിരിക്കും. അങ്ങിനെ ചൂട് മൂത്ത സമയത്തായിരുന്നു എന്നോടുള്ള ചോദ്യം. ചോദ്യത്തിന്റെ ഗൌരവം അറിഞ്ഞിട്ടാണോ എന്നറിയില്ല ഞാന്‍ ഉടനെ മറുപടിയും കൊടുത്തു കാപ്പി....  അത് പക്ഷെ കടന്ന കൈയ്യായോ എന്നൊരു സംശയം വന്നത്, രാജേട്ടന്‍റ മുഖവും കൂട്ടത്തിലുള്ളവരുടെ പൊട്ടിച്ചിരിയും കേട്ടപ്പോഴാണ്.

സത്യത്തില്‍ ഞാന്‍ മറ്റുള്ളവരുടെ ഓര്‍ഡറിന്‍റെ ലിസ്റ്റ് കേട്ടിരുന്നില്ല കാരണം ഞാന്‍ മറ്റൊരു ലോകത്തായിരുന്നു എന്ന് വെച്ച്  ഭൂമി വിട്ടു പോയിട്ടൊന്നുമില്ല. സ്കൂളില്‍ നിന്നും വിട്ടു വരുന്ന വഴിയില്‍ ആവേശത്തോടെ ക്രിക്കറ്റും കളിച്ച് ഇനി വീട്ടില്‍ ചെന്നാല്‍ സമയം താമസിച്ചതിന് എന്ത് കളവ് പറഞ്ഞ് രക്ഷപ്പെടുമെന്നു ആലോചിച്ചിരിക്കുകയായിരുന്നു. ഉപ്പയുടെ ചോദ്യങ്ങള്‍ക്ക് ഒറ്റ വാക്കില്‍ ഉത്തരം കൊടുക്കണം. പോരാത്തതിന്  സ്കൂളില്‍ നിന്നും ശങ്കരന്‍ മാഷുടെ ഒറ്റവാക്കും, വാക്യത്തില്‍ പ്രയോകവും അത്യാവശ്യം ചൂരല്‍ പ്രയോകവും കഴിഞ്ഞുള്ള വരവാണ്. അങ്ങിനെ ഉപ്പയില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി തലങ്ങും, വലങ്ങും പിന്നെ വളഞ്ഞും, പുളഞ്ഞും ആലോചിക്കുമ്പോഴാണ് രാജേട്ടന്‍റെ വിളി കേട്ടതും ഞാന്‍ അറിയാതെ കാപ്പിക്ക് പറഞ്ഞതും.

അല്‍പ്പം കഴിഞ്ഞതും കുടവയറും കുലുക്കി ഒരു വരവാണ് മറ്റാരുമല്ല രാജേട്ടന്‍ തന്നെ വലിയ ശബ്ധത്തില്‍ ഗ്ലാസ് മേശപ്പുറത്ത് വെച്ച് ഞാനടക്കം എല്ലാവരെയും ഒരു നോട്ടം നോക്കി തിരിഞ്ഞു നടന്നു.  ഗ്ലാസ്സില്‍ നോക്കുമ്പോള്‍ എല്ലാം കട്ടന്‍സ് സംഗതിയുടെ ഗുട്ടന്‍സ് അറിയാതെ പരസ്പ്പരം നോക്കുമ്പോള്‍ അതാ വീണ്ടും " മക്കളെ വേണമെങ്കില്‍ കുടിച്ചു പോയീനെടാ പാല്‍ ചായയും കാപ്പിയും.... മക്കള്‍ വീട്ടില്‍ പോയി കുടിച്ചോ" ചൂടുള്ള ചായ ഊതി കുടിക്കുമ്പോള്‍ എനിക്ക് ഒരു പൂതി ചായയുടെ കൂടെ വല്ലതും കടിക്കാന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന്. ഇരുന്ന ബെഞ്ചില്‍ നിന്നും ഒന്നെണീറ്റ് കണ്ണാടി അലമാരിയിലേക്ക് ഒന്ന് നോക്കി ഒരു പഴം പൊരി മാത്രം ഒറ്റയ്ക്ക് ഒരു പ്ലേറ്റില്‍ കിടക്കുന്നുണ്ട് .

പഴം പൊരിക്ക് പറയാന്‍ തുടങ്ങിയതും മറ്റൊരുവന്‍ കൈപ്പിടിയില്‍ ഒതുക്കി. വീണ്ടും ഒരു എത്തി നോട്ടം മറ്റെവിടെയുമല്ല കണ്ണാടി  അലമാരിയിലേക്ക് തന്നെ പഴം പൊരി തീര്‍ന്നു. ഇനിയുള്ളത് സാക്ഷാല്‍ കായുണ്ട ...മനസ്സില്‍ ഒരു തീപ്പൊരി വീണത്‌ പോലെ എങ്ങിനെ രാജേട്ടനോട് "കായുണ്ടയ്ക്ക്‌" പറയും. പോരാത്തതിന് ഇപ്പോള്‍ ഒരു പ്രശ്നം കഴിഞ്ഞതെ ഉള്ളൂ. രാജേട്ടന്‍ എന്റെ നേരെ തിരിഞ്ഞ് ചോദിച്ചു " എന്തെടാ നിന്ന് പരുങ്ങുന്നത് ? " അതും കൂടി കേട്ടപ്പോള്‍ തല്ക്കാലം കായുണ്ടയെ മറക്കാമെന്നു കരുതി ...കൈയ്യില്‍ കിട്ടിയ കട്ടനെ ഒറ്റ വലിക്ക് കുടിച്ച് നേരെ പുറത്തേക്കിറങ്ങി വീണ്ടും ഒന്ന് തിരിഞ്ഞ് നോക്കി എനിക്ക് കിട്ടാതെ പോയ കണ്ണാടി കൂട്ടിലെ കായുണ്ടയെ ...ഒരു പക്ഷെ ആ കണ്ണാടി കൂട്ടിലെ കായുണ്ട എന്നെ നോക്കി ചിരിക്കുന്നുണ്ടായിരിക്കാം.. അവസാനം എന്‍റെ മനസ്സില്‍ ഒരു ചോദ്യം മാത്രം ബാക്കി " കായുണ്ട രാജേട്ടന്‍ എന്തിനാണ് കായുണ്ട ഉണ്ടാക്കുന്നത്‌ ? " എന്നെ പോലുള്ളവര്‍ എന്ത് ധൈര്യത്തില്‍ കായുണ്ടയ്ക്ക് ചോദിക്കും ? ഇപ്പോഴും സംശയം ബാക്കി
Related Posts Plugin for WordPress, Blogger...