Friday, October 7, 2011

ഒരു ഗള്‍ഫ് ഡയറി

തിരക്ക് പിടിച്ച ഓഫീസ് ജോലി കാലത്ത് അഞ്ചു മണിക്കും ആറു മണിക്കും എഴുന്നേറ്റ് ജോലിക്ക് പോകുന്നവര്‍ തിരക്കിനിടയില്‍ ഒരു കട്ടന്‍ കാപ്പി അകത്താക്കി നേരെ ഓഫീസിലേക്ക്. ജോലികളുടെ ബാണ്ടകെട്ട് തുറന്ന് ഒന്നൊന്നായി അഴിക്കുമ്പോഴും കുടലില്‍ കത്തുന്ന വിശപ്പും മറന്നു ജോലിയില്‍ മുഴുകുന്നവര്‍ ചിലപ്പോഴൊക്കെ സ്നേഹത്തോടെ ബോസ് എന്നും മാഡം എന്നും വിളിക്കുന്ന സീനിയര്‍ ഓഫീസറുടെ തുറിച്ചുള്ള നോട്ടം, ചില ശകാരങ്ങള്‍ അതിനെയൊക്കെ മറികടന്ന് ഉച്ചവരെ യുള്ള ജോലിക്കിടയില്‍ കത്തുന്ന വയറ്റിലേക്ക് ഇടയ്ക്കിടെ കോരി ഒഴിക്കുന്ന കുപ്പി വെള്ളം. ദാഹം ശമിപ്പിക്കുന്നു എന്ന് പറയുന്നതിനേക്കാള്‍ കത്തുന്ന വയറ്റിലെ ചൂട് ശമിപ്പിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം.

ഉച്ചയൂണ്...ചിലപ്പോള്‍ അങ്ങിനെ തന്നെ വിളിക്കാം അല്ലെങ്കില്‍ ഉച്ച ഭക്ഷണം എന്ന പേരിട്ടും വിളിക്കാം കാരണം പലരും ഊണിനു പകരം ബിസ്ക്കറ്റും ചായയും അല്ലെങ്കില്‍ പെപ്സിയും കേക്കും. അതിനു ശേഷം വീണ്ടും ജോലിയിലേക്ക് ചിലര്‍ വൈകീട്ട് അഞ്ചു മണിക്കും ആറു മണിക്കും തിരിച്ചു കുടിലിലേക്ക് മറ്റു ചിലര്‍ ഓവര്‍ ടൈം ചെയ്തും സ്വന്തം ജീവിതം പച്ചപിടിപ്പിക്കാന്‍ ശ്രമിക്കുന്നു. അത് ചിലപ്പോള്‍ രാത്രി ഒമ്പത് മണിവരെയും ചിലപ്പോള്‍ പതിനൊന്നു മണി വരെയും നീളാം... ശേഷം തിരിച്ചു കുടിലിലേക്ക്. നാട്ടിലുള്ളവരു ടെ സുഖ വിവരങ്ങള്‍ അറിയാന്‍ ഇന്റര്‍നെറ്റ് വഴി വിളി... ഒടുക്കത്തെ സാധാരണ മൊബൈല്‍ ഫോണിന്‍റെ മുടിഞ്ഞ നിരക്കില്‍ നിന്നും അഭയം voip എന്ന വിളിപെരുള്ള ലവന്‍ തന്നെ.

ചിലര്‍ തനിച്ചു മുറിയില്‍ താമസിക്കുന്നവര്‍ അവരുടെ കൂട്ട് ടി വി യില്‍ നിന്നും മിന്നി മറയുന്ന മമൂക്കയും, ലാലേട്ടനും മറ്റും... ( ചിലര്‍ക്ക് കൂട്ടിനു മൂട്ടയും കാണും കഷ്ട്ട പ്പെ ട്ട് സ്വരൂപിച്ചു വെച്ച ചോരയുടെ അവകാശവും ചോദിച്ച്)... ചില നേരങ്ങളില്‍ വാര്‍ത്തകളുമായി വരുന്ന മറ്റു ചിലര്‍ അവര്‍ പറയുന്നതും കേട്ട് അവരോടോ അല്ലെങ്കില്‍ മറ്റുള്ളവരോടോ സംസാരിക്കാനാവാതെ നാല് ചുവരുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടുന്നവര്‍. ഇനി മറ്റൊരു കൂട്ടര്‍ പല വിഭാഗ ക്കാരുടെ കൂടെ ഒറ്റ മുറി പങ്കിട്ടു കിടക്കുന്നവര്‍. സഹ മുറിയന്‍ മാരുടെ വാചക കസര്‍ത്തും, മറ്റും സഹിക്കുനവര്‍ ..അവരെയും കുറ്റം പറയാനാവില്ല ജോലി സ്ഥലത്ത് മിണ്ടാനും മൂളാനും മലയാളികള്‍ പോലുമില്ലാത്ത സ്ഥലം... ആകെ കൂടി വായ തുറക്കുന്നത് രാത്രി സമയത്ത് കൂട്ടിനുള്ള സഹമുറിയന്‍മാരോട് മാത്രം. അത് കൊണ്ട് തന്നെ മലയാള ഭാഷ മറക്കാതെ ഇവര്‍ കാത്തു സൂക്ഷിക്കുന്നു.

ജോലി കഴിഞ്ഞു വരുമ്പോള്‍ വാങ്ങിക്കുന്ന പാര്‍സല്‍ ഭക്ഷണം ചിലര്‍ക്ക് രാത്രി ഭക്ഷണം ആവുന്നു. തിന്നു മടുത്ത പോറോട്ടയില്‍ നിന്നും മോചനം നേടാന്‍ ചിലര്‍ ദേശീയ ഭക്ഷണമായ കുബ്ബൂസില്‍ ശരണം പ്രാപിക്കുന്നു. മറ്റു ചിലര്‍ കൂട്ടം കൂടി താള മേളങ്ങളോടെ പച്ചക്കറി അരിഞ്ഞും അരി വേവിച്ചും കൂട്ടമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ അതായത് പ്രവാസിയുടെ ഒരു ദിവസത്തെ വയറു നിറച്ചുള്ള ഭക്ഷണം. FM റേഡിയോയില്‍ കൂടി ഒഴുകി എത്തുന്ന പ്രവാസികള്‍ക്ക് മാത്രം ആസ്വദിക്കാന്‍ പാകത്തില്‍ വരുന്ന nostalgic ഗാനങ്ങള്‍ ...." അരികില്‍.... നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചു പോയി ..........." ക്ഷീണിച്ചു തളര്‍ന്ന ശരീരവും നീറുന്ന മനസ്സുമായി പതിയെ മയക്കത്തിലേക്ക്. " അടുത്തത് ദുബായില്‍ നിന്നും രമേശ്‌ സ്വന്തം ഭാര്യക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്ന ഒരു ഗാനത്തോട്‌ കൂടി ഈ പരിപാടി അവസാനിക്കുന്നു" കൈ എത്താന്‍ പാകത്തില്‍ കിടക്കുന്ന FM ഓഫാക്കി ഗാഡ നിദ്രയിലേക്ക് .....
പ്രവാസിയുടെ ഓരോ ദിവസവും പുലരുന്നത് അപ്പുറത്തെ വീട്ടിലെ കോഴി കൂവുന്നത് കൊണ്ടൊന്നുമല്ല ..ഒട്ടു മിക്ക പേരും ഞെട്ടി ഉണരുകയാണ് പതിവ് . പാടുകള്‍ വീണ് കിടക്കുന്ന മൊബൈലില്‍ നിന്നും ചങ്ക് പൊട്ടും ശബ്ധത്തില്‍ അടിക്കുന്ന അലാറം കേട്ടുണരുന്നവന്‍  ഒരു നിമിഷം പരിസരം പോലും മറന്നു പോകുന്നു. രാത്രി കണ്ട കിനാക്കള്‍ മനസ്സില്‍ നിന്നും ഓടി ഒളിക്കാന്‍ വെമ്പുന്നത് ഉറക്കച്ചടവില്‍ എഴുന്നേല്‍ക്കുമ്പോള്‍ പോലും അവന്‍ തിരിച്ചറിയുന്നു. ചതുക്കു വീണ ചായ പാത്രത്തില്‍ ചൂട് വെള്ളം വെച്ച് പ്രഭാത കൃത്യങ്ങള്‍ക്ക് പോകുന്നവന്‍ ഒറ്റയ്ക്കാണ് താമസമെങ്കില്‍ അവന്‍റെ ഭാഗ്യം അല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോര്‍മില്‍ വരാന്‍ പോകുന്ന ട്രെയിന്‍ കാത്തു നില്‍ക്കുനതു പോലെ പൊട്ടിയ ബക്കറ്റുമായി ടോയിലട്ടിനു മുന്‍പില്‍ കാത്തിരിക്കേണ്ടി വരുന്നു. പിന്നീടങ്ങോട്ട് ഒരു യുദ്ധത്തിനു പുരപ്പെടുന്നവന്‍റെ തയ്യാറെടുപ്പുകളാണ്.

ചായ പാത്രത്തിലെ തിളച്ചു മറിയുന്ന വെള്ളത്തിലേക്ക്‌ ചായപൊടിയും പഞ്ചസാരയും ചേര്‍ത്ത് ഗ്ലാസിലേക്കു ഒഴിക്കുംബോഴേക്കും ചുമരില്‍ തൂങ്ങുന്ന ക്ലോക്കിന് സ്പീഡ് കൂടുതലാനെന്നുള്ള സ്ഥിരം പല്ലവി. ശേഷം  ഓഫീസിലേക്ക് പോകാനായി സിഗരറ്റ് കുറ്റികള്‍ വീണു കിടക്കുന്ന ഗോവണി പടിയില്‍ കൂടി താഴോട്ട്. ആറു മണിക്കും പൊള്ളുന്ന ചൂടില്‍ സ്കൂള്‍ കുട്ടികള്‍, സ്കൂള്‍ വാനിനു വേണ്ടി കാത്തു നില്‍ക്കുന്നത് പോലെ  തിങ്ങി നിറച്ചു വരുന്ന കമ്പനി  വാനിനായുള്ള കാത്തിരിപ്പ്‌. ഒടുക്കം വാനില്‍ ബംഗ്ലാദേശിയുടെയോ പാക്കിസ്ഥാനിയുടെയോ തൊട്ടടുത്ത്‌ ഇരിപ്പുറപ്പിച്ചുള്ള  യാത്ര. പുറത്ത് കാഴ്ചയില്‍ മിന്നി മറയുന്ന പടുകൂറ്റന്‍ കെട്ടിടങ്ങളും ഈന്തപന മരങ്ങളും താണ്ടി മുന്നോട്ട് പലരും ഇന്നലത്തെ ഉറക്കച്ചടവ് മാറാതെ വണ്ടിയില്‍ നിന്നും മയങ്ങുന്നുണ്ടായിരിക്കും. ഓഫീസ് കെട്ടിടത്തിനു മുന്‍പില്‍ വണ്ടി നിര്‍ത്തി ഓഫീസ് ജോലിയിലേക്ക് ചിലര്‍ നടന്നു നീങ്ങും. ചിലര്‍ വീണ്ടും വണ്ടിയില്‍ തന്നെ ഇരിക്കുനുണ്ടാവും അവരുടെ യാത്ര കെട്ടിടം പണിയുന്ന സൈറ്റിലെക്കായിരിക്കും. അവിടെ എത്തുമ്പോഴേക്കും പലരും ഇന്നലെ  ബാക്കിയാക്കി വെച്ച ഉറക്കത്തിന്‍റെ വിട്ടുപോയ ഭാഗങ്ങള്‍ കൂട്ടി ചേര്‍ത്ത് കാണും. ചുട്ടു പൊള്ളുന്ന ചൂടില്‍ തണുത്തുറഞ്ഞ മനസ്സുമായി അന്നത്തെ ജോലിയിലേക്ക്.
പകുതി തീര്‍ത്തു വെച്ച  അസ്ഥി പന്ജരങ്ങള്‍ മാത്രം നിര്‍മ്മാണത്തില്‍ ഇരിക്കുന്ന ബഹുനില കെട്ടിടത്തിന് മന്ജയും മാംസവും നല്‍കുവാന്‍ തലയില്‍ സേഫ്റ്റി ഹെല്‍മറ്റും ഉടല്‍ മുഴുവന്‍ മറക്കുന്ന കനം കൂടിയ  ഒറ്റ കുപ്പായത്തില്‍  എടുത്താല്‍ പൊങ്ങാത്ത സേഫ്റ്റി ഷൂസുമായി കെട്ടിടത്തിന്‍റെ ആറാം നിലയില്‍ മറയില്ലാതെ  സൂര്യന് താഴെ പൊള്ളുന്ന ചൂടും വെയിലും അവഗണിക്കാതെ ജോലിയില്‍ മുഴുകുന്നു. ഇടയ്ക്കിടെ കൂടെ കൊണ്ടുവന്ന കുപ്പി വെള്ളത്തില്‍ ആശ്വാസം കണ്ടെത്തുമ്പോഴും ഇവരുടെ മനസ്സില്‍ വേവലാതിയില്ല വിഷമങ്ങള്‍ മറക്കുന്നു ചിന്തകള്‍ കാടു കയറുന്നില്ല കാരണം ചിന്തിക്കാന്‍ സമയമില്ല.

 ഇതിനിടയിലും ഒരു വിഭാഗം സദാസമയം റോഡില്‍ തന്നെ. റോഡുകള്‍ വൃത്തിയായി കിടക്കുന്നതി ന്‍റെ പൂര്‍ണ്ണ അവകാശം ഇക്കൂട്ടര്‍ക്ക് മാത്രം ഒരു കയ്യില്‍ ചൂലും മറുകയ്യില്‍ പ്ലാസ്റ്റിക് കൂടുമായി ചുട്ടു പൊള്ളുന്ന വെയിലില്‍ റോഡില്‍ കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും യാത്രക്കിടയില്‍ പലരും വലിച്ചെറിയുന പെപ്സി ടിന്നുകളും പെറുക്കി റോഡ്‌ വൃത്തിയാക്കുന്നവര്‍. ചിലപ്പോഴൊക്കെ സന്മനസ്സുള്ളവര്‍ തങ്ങളുടെ വാഹനം നിര്‍ത്തി ഒരു റിയാലിന്‍റെയോ ഒരു ദിര്‍ഹത്തിന്‍റെയോ നോട്ടു വെച്ച് നീട്ടുമ്പോള്‍ വെയിലേറ്റു വരണ്ട ആ മുഖത്ത് ഒരു ചെറു  ചിരി സമ്മാനമായി നല്‍കി വീണ്ടും  കാറ്റില്‍ പാറി കളിക്കുന്ന പ്ലാസ്റ്റിക് സഞ്ചിയുടെ പിന്നാലെ ഓടുന്നു. ഇവരില്‍ ചിലര്‍ റോഡിന്‍റെ പല ഭാഗത്തായി വെച്ചിരിക്കുന്ന കുപ്പ പാത്രത്തില്‍ കയ്യിട്ടു പരതുന്നതും കാണാം അതില്‍   ഉപയോഗ ശൂന്യമായി ആരെങ്കിലും വലിച്ചെറിഞ്ഞ  വല്ല ഇരുമ്പിന്‍റെ സാധനങ്ങളും കാണുമോ എന്നുള്ള ആകാംക്ഷയില്‍  അടുത്ത കുപ്പ പാത്രവും തേടി പോകുന്നു ഇവരില്‍ കൂടുതലും ബംഗ്ലാദേശികള്‍.

അധിക ദിവസങ്ങളിലും വലിയ ആശുപത്രിക്ക് മുന്നില്‍ ഒരു മലയാളി കൂട്ടം കാണാന്‍ സാധിക്കും. ഒന്നുകില്‍ അസുഖം ബാധിച്ചു മരണമടഞ്ഞവന്‍റെ കൂട്ടുകാരോ അല്ലെങ്കില്‍ സഹപ്രവര്‍ത്തകരോ ആയിരിക്കും. അതുമല്ലെങ്കില്‍ റോഡപകടത്തില്‍ മരണമടഞ്ഞ അജ്ഞാതന്‍  എന്ന് വിളിക്കുന്ന നാട്ടില്‍ കുടുംബവും സ്വന്തക്കാരും ബന്ധക്കാരും ഉള്ള  ഏതോ പ്രവാസിയുടെ മൃത ദേഹം തിരിച്ചറിയുവാനും മറ്റും ഓടി നടക്കുന്ന ചില മലയാളി കൂട്ടായ്മകള്‍. അതില്‍ തന്നെ ആരാലും തിരിച്ചറിയപ്പെടാതെ ആശുപത്രിയുടെ ശീതീകരിച്ച മോര്‍ച്ചറിയില്‍ മാസങ്ങളോളം തണുത്ത് വിറങ്ങലിച്ചു കിടക്കുന്ന, പേരുണ്ടായിട്ടും നാടും വീടും കുടുംബവും ഉണ്ടായിട്ടും അജ്ഞാതന്‍ എന്ന പേരില്‍  കിടക്കുന്ന ഗള്‍ഫിലെ മണലാരണ്യത്തില്‍ ഒറ്റപെട്ടുപോയവന്‍ പിറന്ന നാട്ടില്‍ സ്വപ്‌നങ്ങള്‍ നെയ്തു നില്‍ക്കുന്നവര്‍ പോലും അറിയാതെ സ്വപ്നങ്ങളും വേവലാതികളും ഇല്ലാത്ത ലോകത്തിലേക്ക്‌ ആരോടും പറയാതെ പോയവര്‍.

മറ്റൊരു വിഭാഗം സ്പോന്‍സര്‍ എന്നും ഖഫീല്‍ എന്നും വിളിക്കുന്ന സ്വന്തം മുതലാളിമാരില്‍ നിന്നും പീഡനങ്ങള്‍ ഏറ്റു വാങ്ങി ഒളിചോടിയവര്‍ കയ്യില്‍ താമസ രേഖകളോ സ്വന്തം പാസ്പോര്‍ട്ടും പോലുമില്ലാതെ പോലീസിനെയും പാസ്പോര്‍ട്ട് വിഭാഗത്തെയും പേടിച്ചു ജീവിക്കുന്നവര്‍ . ഉറക്കത്തില്‍ പോലും പേടി സ്വപ്‌നങ്ങള്‍ കണ്ടു ഞെട്ടി ഉറക്കം പോലും നഷ്ട്ടപെടുന്നവര്‍. ഇവരില്‍ പലരും മലയാളികളാല്‍ ചതിക്കപ്പെ ട്ട് ഗള്‍ഫ് മോഹം മനസ്സില്‍ കൊണ്ട് നടന്ന്  സ്വന്തം ജീവിതവും അങ്ങിനെ പലതും പണയം വെച്ച് കടല്‍ കടന്നെത്തിയവര്‍. മോഹന വാഗ്ദാനങ്ങള്‍ നല്‍കി ചതിച്ചവരുടെ വലയില്‍ കുടുങ്ങി സ്വന്തം ജീവിതം ഊരാകുടുക്കുകളില്‍ കുടുക്കി  സ്വയം ബന്ധനസ്ഥരായവര്‍. ഒരു തിരിച്ചു പോക്കിനെ പറ്റി എന്നും ചിന്തിച്ച് ചിന്താ ശക്തി പോലും നഷ്ട്ടപെട്ട് നാട്ടുകാരുടെ ഭാഷയില്‍ കുടുംബം നോക്കാത്തവര്‍.
 
ഒരു ദിവസത്തെ ചൂടും ക്ഷീണവും പേറി വീണ്ടും അവരവര്‍ തങ്ങളുടെ താവളങ്ങളിലേക്ക് വീണ്ടും മടക്കം തൊട്ടടുത്തെ പള്ളയില്‍ നിന്നും ബാങ്ക് വിളിയുടെ ശബ്ദം " അല്ലാഹു അക്ബര്‍ ....അല്ലാഹു അക്ബര്‍ .........." സ്വയം ശുദ്ധിയായി പൊടി പിടിച്ചു കിടക്കുന്ന മനസ്സുമായി ദൈവത്തിന്‍റെ മുന്നില്‍ എല്ലാം മറന്ന് കരളുരുകി പ്രാര്‍ഥിക്കുന്നു പ്രാര്‍ഥനയില്‍ വീണ്ടും തെളിയുന്ന സ്വന്തക്കാരുടെ മുഖം പലപ്പോഴും വിടാതെ പിന്തുടരുന്ന യാത്ര പറഞ്ഞു  കരഞ്ഞു കലങ്ങിയ കുട്ടികളുടെയും ഭാര്യയുടെയും അമ്മയുടെയും അച്ഛന്‍റെയും മുഖം. പള്ളിയോട് ചേര്‍ന്ന് കിടക്കുന്ന തമിഴന്‍റെ ചെറിയ കടയില്‍ നിന്നും കുബ്ബൂസും ഒരു ചെറിയ കുപ്പി തൈരുമായ്‌ തിരിച്ച് സിഗരറ്റ് കുറ്റികള്‍ വീണു കിടക്കുന്ന ഗോവണിപ്പടിയില്‍ കൂടി മുകളിലോട്ട്. കുബ്ബൂസും തൈരും പുകയുന്ന വയറ്റിലേക്ക് ചവച്ചിറക്കുമ്പോള്‍ മുന്നിലെ  ടി വി യില്‍ തെളിയുന്ന പ്രവാസി മാമാങ്കത്തിന്‍റെ കേളികൊട്ട് മത്രിമാരുടെ പൊന്നാട അണിയിക്കലും പ്രവാസികള്‍ക്കുള്ള വാഗ്ദാന പെരുമഴയും. തൊട്ടടുത്ത്‌ കിടക്കുന്ന റിമോട്ടില്‍ വിരലമര്‍ത്തി ടിവിയും ഓഫാക്കി  FM  റേഡിയോവില്‍ കൈവിരലുകള്‍ പതിയെ അമര്‍ന്നു " തിരികെ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും ............."  തങ്ങളുടെ വിഹിതം കാത്തു നില്‍ക്കുന്ന മൂട്ടകള്‍ നിറഞ്ഞ പരുപരുത്ത കിടക്കയില്‍ വീണ്ടും മറ്റൊരു നാളെയുടെ ചിത്രവും മനസ്സില്‍ പേറി മയക്കത്തിലേക്ക്......

വാല്‍ കഷ്ണ്ണം :- അത്തര്‍ മണം വീശുന്ന ഗള്‍ഫുകാരന്‍റെ അറിയപ്പെടാതെ പോകുന്ന ചില നേര്‍കാഴ്ചകള്‍ പലരും പലപ്പോഴായി പറഞ്ഞു കൊണ്ടിരിക്കുന്ന എ സി മുറിയില്‍ സുഖവസിക്കുന്ന ഗള്‍ഫുകാര്‍..... ഞാന്‍ കണ്ടു മുട്ടിയ അവരില്‍ ചിലരുടെ ജീവിത ചിത്രങ്ങള്‍. ഇനിയും നമ്മള്‍ കാണാത്ത എത്രയോ ജീവിതങ്ങള്‍..... ഇന്നും ഈ മണലാരണ്യത്തില്‍ റിയാലുകകളുടെയും ദിര്‍ഹത്തിന്‍റെയും ദീനാറിന്‍റെയും കണക്കുകളില്‍ സ്വപ്‌നങ്ങള്‍ നെയ്തെടുക്കുന്നവര്‍ ...

Sunday, August 7, 2011

സുമനസ്ക്കരുടെ സഹായം തേടുന്നു

സ്വന്തം ജീവതത്തില്‍ കണ്ടതും അതിലേറെ അല്‍പ്പം സ്വന്തം ജീവിതവും കൂട്ടി കലര്‍ത്തി കുറച്ചു കഥകളും മറ്റും എഴുതിയ എനിക്ക് നിങ്ങളോട് പറയാന്‍ ഇന്ന് മറ്റൊരു കഥയാണ് എന്ന് വെച്ചാല്‍ ഒരു ജീവിത യാഥാര്‍ത്യത്തിന്‍റെയും, കരകയറാനാവാതെ  സ്വന്തം ജീവിതം രോഗ ശയ്യയിലുമായ ഒരു യുവാവിന്‍റെ ദയനീയ സ്ഥിതിയെ കുറിച്ചാണ്. പക്ഷെ ഈ യുവാവിന് രോഗ ശയ്യ യില്‍ നിന്നും ഉയര്‍ത്തെഴുന്നെല്‍പ്പിച്ചു നല്ല നിറമുള്ള ജീവിതം നല്‍കാന്‍ നിങ്ങള്‍ക്കും എനിക്കും സാധിച്ചെങ്കില്‍ എന്ന് മാത്രം ആശിച്ചു കൊണ്ട്. ഈ മയ്യഴിക്കാരന്‍റെ വീട്ടിന് കുറച്ചകലെയായി പെരിങ്ങാടി കവിയൂര്‍ എന്ന പ്രദേശത്ത് ഒരു വാടക വീട്ടില്‍ ഭാര്യയും നാല് പിഞ്ചു കുട്ടികളുമായി താമസിക്കുന്ന ഒരു ചെറുപ്പക്കാരന്‍ പേര് റഹീം വയസ്സ് 44 . രണ്ടു വൃക്കകളും തകരാറിലായി രോഗശയ്യയില്‍ സഹായ മനസ്ക്കരുടെ കാരുണ്യം തേടി കിടപ്പിലാണ്.  ഹാര്‍ട്ട്  രോഗിയും കൂടിയായ ഇദ്ദേഹത്തിന്‍റെ ചികിത്സയ്ക്കാവശ്യമായ ഭാരിച്ച തുക സ്വപ്നം കാണാന്‍  മാത്രമേ ഈ കുടുംബത്തിനു ഇന്ന് സാധിക്കുകയുള്ളൂ. ഇപ്പോള്‍ മാസം തോറും ചികിത്സയ്ക്കായി മാത്രം എഴായിരത്തില്‍പ്പരം രൂപ ചിലവഴിക്കുന്ന ഇദ്ദേഹത്തിന് തുടര്‍ ചികിത്സയ്ക്ക് വേണ്ടി സുമനസ്ക്കരുടെ സഹായം തേടുകയാണ്. പ്രസ്തുത കുടുംബത്തെ സഹായിക്കുവാനായി മാഹിയിലെ പ്രവാസികള്‍ തങ്ങളുടെ ഫേസ് ബുക്ക് കൂട്ടയ്മ്മയായ മയ്യഴി കൂട്ടത്തില്‍ കൂടി ഒരു എളിയ ശ്രമം നടത്തിവരുന്നുണ്ട് . ഈ പരിശ്രമത്തെ തുടര്‍ന്ന്  കുറച്ചു  പേര്‍ സഹായഹസ്തവുമായി വാന്നതില്‍ അതിയായ സന്തോഷവുമുണ്ട്. പക്ഷെ ഭാരിച്ച ചിലവു വരുന്ന ഇദ്ദേഹത്തിന്‍റെ ചികിത്സയ്ക്കായി ഇനിയും പണം കണ്ടെത്തേണ്ടതിനാല്‍ ഇന്ന് ഞാനും നിങ്ങള്‍ക്ക് മുന്‍പില്‍  ഈ ചെറിയ ഉദ്യമം അവതരിപ്പിക്കുകയാണ്.   തിരക്കുകളും അതുപോലെ നിരവധി പ്രശ്നങ്ങളും നിറഞ്ഞ ഈ ലോകത്തില്‍ പല ദിശകളിലേക്ക് സഞ്ചരിക്കുകയും പലതും ചിന്തിക്കുകയും ചെയ്യുന്ന നാം, ഒരു നിമിഷം ഇദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും, പരിശ്രമിക്കുകയും ചെയ്തെങ്കില്‍. അത് ഒരു പക്ഷെ ഈ യുവാവിന്‍റെ ജീവിതത്തിന് നിറം കൊടുക്കാന്‍ സാധിച്ചെങ്കില്‍ എന്ന് മാത്രം ആശിച്ചു പോകുന്നു. ഇദ്ദേഹത്തിനെ സഹായിക്കുവാന്‍ താത്പ്പര്യപ്പെടുന്നവര്‍, നേരിട്ട് ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ മറ്റു വിവരങ്ങള്‍ താഴെ :

ഫോണ്‍. റഹീം : 0091 9745 385 510 . ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ : 67102872549  .  C . RAHEEM .ബാങ്ക് : State Bank of Travancore , Tellicherry
ദുബായില്‍ ഉള്ളവര്‍ ബന്ധപ്പെടുക : ഇക്ബാല്‍ കൊട്ടി കൊളോണ്‍ . ഫോണ്‍ : 0505 756 437
ബഹ്‌റൈന്‍ നിവാസികള്‍ ബന്ധപ്പെടുക : സമീര്‍ പെരിങ്ങാടി . ഫോണ്‍ : 334 64274 . 395 30810 .
ഖത്തര്‍ നിവാസികള്‍ ബന്ധപെടുക  : ലിറാര്‍, ഫോണ്‍ : 555 04863
സൗദി അറേബ്യ - മുഹമ്മദ്‌ മുനീര്‍, ഫോണ്‍ : 0560 497 841 

Monday, July 18, 2011

അയമൂക്കയുടെ ഫേസ്ബുക്ക്





കാലത്തുള പത്രം വായനക്കിടയിലാണ് അപ്പുറത്തെ വീട്ടിലെ അയമൂക്കായുടെ നീട്ടിയുള്ള വിളി വന്നത് . ഇന്നും മിക്കവാറും ഏതാണ്ട് വല്ല സംശയവും കാണും. മനസ്സില്‍ ഈ കംപ്യുട്ടര്‍ കണ്ടു പിടിച്ചവനെ പ്രാകി കൊണ്ട് വിളി കേട്ടു. കാരണം മറ്റൊന്നുമല്ല ഇതിയാനു ഗഫിലുള്ള മകന്‍ അഷ്‌റഫ്‌ നാട്ടില്‍ വന്നപ്പോള്‍ ഒരു കംപ്യുട്ടര്‍ വാങ്ങി  കൊടുത്തു. അല്ലറ ചില്ലറ കംപ്യുട്ടര്‍  സാക്ഷരത നേടിയ അയമൂക്ക ഇപ്പോള്‍ പല്ല് തേപ്പു പോലും ഈ കമ്പ്യുട്ടറിന്‍റെ മുന്നില്‍ നിന്നാണെന്നാണ് കെട്ടിയോള് ആയിസുമ്മയുടെ പരാതി. പ്രായം 65   തികഞ്ഞെങ്കിലും അയമൂക്കയ്ക്ക് സത്യത്തില്‍ പതിനെട്ടിന്‍റെ ചുറു ചുറു ക്കാണ്. വിളി കേട്ടപ്പോഴേക്കും " നീ ഒന്നിങ്ങട്‌ വന്നെ". വേലിയില്‍ ഇന്നലത്തെ മഴയില്‍ വീണു കിടക്കുന്ന ഓല എടുത്തു മാറ്റി അയലത്തെ വീട്ടിലേക്ക്...

വെറുതെയല്ല ആയിസുമ്മ പരാതി പറയുന്നത്. പുള്ളി കമ്പ്യുട്ടറും നോക്കി എന്തോ തിരയുകയാണ് അകത്തേക്ക് കയറിയ പാടെ " മോനെ കുറെ നേരമായി ഞമ്മള് ഈ ഫേസ് ബുക്കിലെ ലൈക്ക് പരതുന്നു ആ പറഞ്ഞ സാധനം എത്ര നോക്കീട്ടും കാണുന്നില്ല" എന്‍റെ പടച്ചോനെ അതിനിടയില്‍ ഇതിയാന്‍ ഫേസ്ബുക്കിലോട്ടും കയറിയോ ? അകത്തു നിന്നും ചായയുമായി വരുന്ന ആയിസുമ്മയ്ക്ക് പറയാന്‍ പരാതികള്‍ എറെ " ഇങ്ങേര്‍ക്ക് രാത്രി ഉറക്കവുമില്ല പാതിരാ നേരം വരെ ഈ കുന്ത്രാണ്ടത്തിന്‍റെ മുന്നില്‍ ഒറ്റ ഇരിപ്പാണ്" ...എങ്ങിനെ ഇരിക്കാതിരിക്കും കളി ഫേസ്ബുക്കിലാണല്ലോ.. ഞാന്‍ ചോദിച്ചു "അല്ല  അയമൂക്ക ഈ ഫേസ് ബുക്കില്‍ എപ്പോള്‍ കയറി പറ്റി ? " ഞമ്മളെ ചെറുമോന്‍ ..അമീര്‍ പഠിപ്പിച്ചതാ..." ആട്ടെ എന്തിനാ അയമൂക്ക ഈ ലൈക്കിനെ പരതുന്നത് സൂത്രത്തില്‍ ഇടതുഭാഗത്തിരിക്കുന്ന ഫ്രണ്ട്സ് ലിസ്റ്റില്‍ ഒന്നൊളിഞ്ഞു നോക്കി ...ഒരു കുറെ ഫ്രണ്ട്സ് നിരന്നു കിടക്കുന്നു.  ശരിക്കും ഞെട്ടിയത് പ്രൊഫൈലില്‍ കൊടുത്ത ഫോട്ടോ കണ്ടപ്പോളാണ് സാക്ഷാല്‍ സല്‍മാന്‍ഖാന്‍ മസിലും പിടിച്ചു നില്‍ക്കുന്നു സ്ഥിരം ശൈലിയില്‍ ഷര്‍ട്ടും ഊരി കൊണ്ട്.

ചെറു മോന്‍ അമീറിന്‍റെ  വാക്കും കേട്ട് ആര്‍ക്കോ ലൈക്കടിക്കാന്‍ ലൈക്കും പരതി നടക്കുകയാണ് പാവം അയമൂക്ക. കൂടെ എന്നോട് ഒരു സംശയവും കൂടി " എല്ല മോനെ ഈ പഴയ ചങ്ങാതിമാരെ ഇതിലില്‍ കാണാമെന്ന് അമീര്‍ പറഞ്ഞു. അങ്ങനെങ്കില്‍ എന്‍റെ കൂടെ ഓത്തിനു പഠിച്ച ബീവാത്തൂനെ കാണാന്‍ പറ്റ്വോ ? ഹും തികച്ചും ന്യായമായ സംശയം ഞാന്‍ തൊട്ടടുത്തെങ്ങാനും ആയിസുമ്മ ഉണ്ടോ എന്നാണ് നോക്കിയത്. കാരണം ഒരു തമ്മില്‍ തല്ല് കാണാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. പണ്ടെവിടെയോ വായിച്ചതോര്‍മ്മയുണ്ട് ഈ ഫേസ് ബുക്കിന് മുന്നേ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ച ഓര്ക്കൂട്ട്  തുടങ്ങി വെച്ച വിദ്വാന്‍ കക്ഷിയുടെ പഴയ കാമുകിയെ കണ്ടു പിടിക്കാന്‍ വേണ്ടിയാണ് ഈ മഹാസംഭവം തുടങ്ങിയതെന്ന് . ഇവിടെ ഇതാ നമ്മുടെ നാട്ടില്‍ നമ്മുടെ അയമൂക്ക പഴയ ബാല്യകാലസഖിക്കായി ഫേസ് ബുക്കില്‍ മുഖവും കുത്തി തിരയുന്നു. ഹും നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്.....

മുന്‍പൊക്കെ അല്ലറ ചില്ലറ ചെറിയ പ്രശ്നങ്ങള്‍ ആണ് സംശയമെങ്കില്‍ ഇപ്പോള്‍ സംശയങ്ങളുടെ ഒരു കെട്ട് തന്നെ ഇതിയാന്‍റെ കൈവശം ഉണ്ട്. മുന്‍പൊരു ദിവസം സ്വന്തം വീട്ടിലെ കോലായില്‍ നിന്നും ഉച്ചത്തില്‍ വിളിച്ചു കൂവിയത് ഇന്നും ഓര്‍മ്മ വരുന്നു. അന്ന് കാലത്ത് ചെടിക്ക് വെള്ളം നനക്കാനായി പുറത്തിറങ്ങിയപ്പോഴാണ് അയമൂക്ക ജനലില്‍ കൂടി എന്നെ കണ്ടതും " നീ ഒന്നിങ്ങട്‌ ബരുവോ എന്‍റെ കണ്ട്രോള്‍ പോയി" എന്ന് പറയുന്നത് . ഞാന്‍ ആകെ തരിച്ചു പോയി ഇതെന്ത് കഥ ? കണ്ട്രോള്‍ പോവുകയോ ? ചെന്ന് നോക്കിയപ്പോഴല്ലേ കാര്യം പിടി കിട്ടിയത്. എന്തോ ഒരുക്കി വെക്കുന്നതിനിടയില്‍ ഇങ്ങേരുടെ കീ ബോര്‍ഡ് താഴെ വീണ് കണ്ട്രോള്‍ ബട്ടണ്‍ ഇളകി തെറിച്ചു കിടക്കുകയാണ്. സത്യത്തില്‍ ഇത് കേട്ടപ്പോള്‍  എന്‍റെ കണ്ട്രോള്‍ പോകാതിരുന്നത് ഭാഗ്യം.

ഇടയ്ക്കിടെ സ്വന്തം മകനെ പുകഴ്ത്തി പുകഴ്ത്തി സംസാരിക്കും എങ്ങിനെ സംസാരിക്കാതിരിക്കും? ബാല്യകാലസഖിയെ തിരഞ്ഞു കണ്ടു പിടിക്കാനും സല്‍മാന്‍ഖാന്‍റെ ഫോട്ടോയും ഇട്ട് വിലസാനും പറ്റിയ സാധനമല്ലേ പുന്നാര മകന്‍ കൊണ്ട് കൊടുത്തിരിക്കുന്നത്. കാര്യം ഉപ്പനെയും ഉമ്മാനെയും നേരില്‍ കണ്ടു  സംസാരിക്കാന്‍ വേണ്ടി വാങ്ങി കൊടുത്തതാണെങ്കിലും എനിക്കെപ്പോഴും പണിയാണ്.  എന്‍റെ പുറത്തേക്കുള്ള വഴിയില്‍ ഇതിയാന്‍ എടുത്താല്‍ പൊങ്ങാത്ത ഇമ്മിണി വല്യ ചോദ്യവും സംശയവുമായി ചാടി വീഴും. പോരാത്തതിന് എന്നും ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ പള്ളിയിലേക്ക് ഓടുന്ന അയമൂക്ക ഇപ്പോള്‍ പലതും മറന്ന് കംപ്യുട്ടര്‍ സ്ക്രീനില്‍ പരതി നടക്കുന്നു. ഫേസ് ബുക്കില്‍ കയറി ലൈക്കും അടിച്ച്,  തീര്‍ത്താല്‍ തീരാത്ത സംശയവും പേറി ഇപ്പോഴും എന്‍റെ മുറ്റത്തേക്ക് നോക്കിയിരിപ്പുണ്ടാവും... 

ഓത്തിനു കൂടെ പഠിച്ച  പഴയ ബീവാത്തൂനെ അയമൂക്ക  കണ്ടോ ആവോ ?

Tuesday, June 7, 2011

മയ്യഴി പുഴയുടെ ദു:ഖം

ഞാന്‍ മയ്യഴി പുഴ എന്നെ അറിയാത്തവര്‍ ചുരുക്കം എം. മുകുന്ദേട്ടന്‍റെ മയ്യഴിപുഴയുടെ തീരങ്ങളിലൂടെ എന്‍റെ പ്രശസ്തി ലോകം മുഴുവനും അറിയപ്പെട്ടു പോരാത്തതിന് മാഹിയുടെ ചരിത്രവും ഭൂപ്രകൃതിയും എന്‍റെ പേരിന് തിളക്കം കൂട്ടി. ഒട്ടനവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിട്ടുണ്ട് മൂപ്പന്‍സായിവിന്‍റെ ബംഗ്ലാവും, പഴയ മാഹി കോളേജും  (ഇന്നത്തെ മാഹി ജവഹര്‍ലാല്‍ നെഹ്‌റു ഹയര്‍ സെക്കണ്ടറി സ്കൂള്‍ )  ടാഗോര്‍ പാര്‍ക്കും എന്നെ ഒരുപാടു സ്നേഹിച്ചിരുന്നു.തിരിച്ചു ഞാനും അവരെ സ്നേഹിക്കുകയും ചെയ്തിരുന്നു. പഴയ കാലം  കോളേജിലെ പല പ്രണയ മുഹൂര്‍ത്തങ്ങള്‍ക്കും ഞാന്‍ സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് ഇന്നും ആ രംഗങ്ങള്‍ എന്‍റെ മനസ്സില്‍ ചില  ജീവനുള്ള നിമിഷങ്ങള്‍ സമ്മാനിക്കുന്നു  .  ഫ്രഞ്ച് അധിനിവേശത്തില്‍  വെള്ളപട്ടാളങ്ങളുടെ ബൂട്ടിന്‍റെ ശബ്ദം  ഇന്നും എന്‍റെ മനസ്സില്‍ മായാതെ മരവിച്ചു കിടക്കുന്നു.
ഇന്ന് ഞാന്‍ തീര്‍ത്തും ഒറ്റപെട്ടു. എന്‍റെ പഴയ കൂട്ടുകാരുടെ മുഖം ആകെ കൂടി വികൃതമായിരിക്കുന്നു. ടാഗോര്‍ പാര്‍ക്കിലെ,  എന്നെ നോക്കി മാടി വിളിച്ചിരുന്ന ചവോക്ക് മരങ്ങള്‍ കാണാനില്ല. പ്രൌടിയോടെ തലയുയര്‍ത്തി നിന്നിരുന്ന ആ പഴയ കോളേജിന് അതിന്‍റെ   സൌന്ദര്യവും പ്രൌഡിയും നഷ്ട്ടപെട്ടു പോയി. തീരത്ത് വരുന്നവരുടെ അടക്കം പറച്ചിലില്‍ പറിച്ചു നടപ്പെട്ട മാഹി കോളേജ് ഇന്ന് മരണത്തിന്‍റെ വക്കിലാണെന്നും അറിയാന്‍ കഴിഞ്ഞു. മയ്യഴി ഗാന്ധി എന്നറിയപെട്ടിരുന്ന ഐ. കെ. കുമാരന്‍ മാസ്റ്ററെ പോലെയുള്ള ഒട്ടേറെ സമര നായകരെ കണ്ടിരുന്ന ഈ ഞാന്‍ ഇപ്പോള്‍ ആരെയും കാണുന്നില്ല വികസനത്തിന്‍റെ പേരില്‍   നശിച്ചു പോകുന്ന മയ്യഴിയുടെ രക്ഷയ്ക്ക് ആരുമില്ലല്ലോ എന്ന പരിഭവം എന്നെ തീര്‍ത്തും വിഷമിപ്പിക്കുന്നു.
     
വൈകുന്നേരങ്ങളില്‍ എന്‍റെ തീരത്ത് ചൂണ്ടയുമായി വന്ന് എന്നോടു കുശലം പറഞ്ഞിരുന്നവര്‍ ഇന്നെവിടെയാണ് ? സന്ധ്യ മയങ്ങുമ്പോള്‍ എന്‍റെ തീരത്തിരുന്നു അസ്തമയ സൂര്യനെ നോക്കി ആസ്വദിക്കാന്‍ ഇന്നെനിക്കു തീരങ്ങളില്ല. മതിലുകള്‍ കെട്ടി പൊക്കി എന്നെ എല്ലാവരില്‍ നിന്നും വേര്‍തിരിച്ചു. പുഴയോര. നടപ്പാത എന്ന് പേരിട്ട് എന്‍റെ ടാഗോര്‍ പാര്‍ക്കിനെ വികൃതമാക്കി. അറവുശാലയിലെ അവശിഷ്ടങ്ങളും, മദ്യ ഷാപ്പുകളിലെ അവശിഷ്ട്ടങ്ങളും എന്നെ ഇന്ന് ഒരു രോഗിയാക്കി. മദ്യ ഷാപ്പുകളിലെ കലപില ശബ്ദങ്ങള്‍ എന്‍റെ ഒഴുക്കിന്‍റെ താളം തെറ്റിച്ചിരിക്കുന്നു. എന്നില്‍ കാലങ്ങളായി അടിഞ്ഞുകിടക്കുന്ന മദ്യത്തിന്‍റെ രൂക്ഷ ഗന്ധം എനിക്ക് തന്നെ അറപ്പുളവാക്കുന്നു.

രാത്രിയുടെ നിശബ്ദതയില്‍ ആരോടും പരിഭവം പറയാനില്ലാതെ ഞാന്‍ എന്‍റെ ദു:ഖം കരഞ്ഞു തീര്‍ക്കുകയാണ്. കാരണം എന്‍റെ പ്രശ്നങ്ങള്‍ എന്‍റെ മാത്രം പ്രശന്മായി കിടക്കുകയാണല്ലോ? എന്നെ സ്നേഹിച്ചിരുന്നവരെ എനിക്ക് നഷ്ട്ടപെട്ടു കഴിഞ്ഞു. മയ്യഴിയില്‍ മുഴങ്ങുന്ന മരണ മണികളില്‍ ഒരു പക്ഷെ എന്‍റെ മരണ മണിയും കാത്തിരിക്കാനാവും എന്‍റെയും വിധി.

എന്‍റെ രക്ഷ്യക്കായി അങ്ങിങ്ങ് ചില ഒറ്റപെട്ട ശബ്ദങ്ങള്‍ മാത്രം. രോഗിയായി കിടക്കുന്ന എന്നെ രക്ഷിക്കാന്‍ ആ ചെറു ശബ്ദങ്ങള്‍ക്കാവുമോ? മുന്‍ കാലങ്ങളില്‍ രാത്രിയെ ഞാന്‍ ഒരു പാട് ഇഷ്ട്ടപെട്ടിരുന്നു. രാത്രി സമയങ്ങളില്‍ നിശബ്ദമായി ഒഴുകി നടക്കാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു.  ഇന്ന് ഞാന്‍ ഇരുട്ടിനെ വെറുക്കുന്നു. ഇരുട്ടിന്‍റെ മറവില്‍ പലരും എന്നെ കൂടുതല്‍ മലിനമാക്കുന്നു. വിഷമയമായ എന്നില്‍ ഊളിയിട്ടു തുള്ളികളിക്കാനും എന്നിലേക്ക്‌ അടുക്കാന്‍ പോലും മീനുകള്‍ക്ക്  പേടി തോന്നാന്‍ മാത്രം ഞാന്‍ മലിനമാക്കപെട്ടു.

മുന്‍ കാലങ്ങളില്‍   ഒഴുകി ഒഴുകി അറബിക്കടലിലേക്ക് എത്തി ചേരുമ്പോള്‍ എന്‍റെ വരവും കാത്തു നിന്ന് എന്നെ മാറോടു ചേര്‍ത്തിരുന്ന കടലമ്മ ഇന്ന്  വെറുപ്പോടെയും വിഷമത്തോടെയുമാണ്‌ എന്നെ സ്വീകരിക്കുന്നത്. 

എനിക്ക് ജാതിയില്ല, മതമില്ല, വര്‍ണ്ണ വിവേചനമില്ല  രാഷ്ട്രീയം എന്നില്‍ ഒട്ടും തന്നെ ഇല്ല. രാഷ്ട്രീയ നേതാക്കളുടെ വീര ഘോര പ്രസംഗങ്ങള്‍ ഒരുപാടു  കേട്ടതാണ് മാറ്റത്തിന്‍റെ മുദ്രാവാക്യങ്ങളും വികസനത്തിന്‍റെ വീരഗാഥകളും ഈയടുത്തും ഞാന്‍ കേട്ടു ഇതൊക്കെയും എന്നെ പ്പോലെ അതല്ലെങ്കില്‍ മാഹി കോളേജിനെ പോലെ ആരുടെയോ മരണത്തിനു വേണ്ടിയുള്ള ഒരുക്കപാടുകളായിരിക്കാം.ഒരു പക്ഷെ എന്‍റെ ഈ കാഴ്ച്ചപാട് മരണം മുന്നില്‍ കാണുന്നവന്‍റെ  ദീന രോദനങ്ങളാവാം. അല്ലെങ്കില്‍ അന്ത്യശ്വാസത്തിന്‍റെ അവസാന വരികളാവാം .

Friday, June 3, 2011

എന്‍റെ എയര്‍ ഇന്ത്യ മഹാന്‍

ഒരു വര്‍ഷത്തിനു ശേഷം നാട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. പതിവ് പോലെ നമ്മുടെ സ്വന്തം ( എന്‍റെ സ്വന്തമല്ല  കേട്ടോ നമ്മുടെ രാജ്യത്തിന്‍റെ സ്വന്തം) വിമാന കമ്പനിയില്‍ തന്നെയായിരുന്നു ഈ പ്രാവശ്യവും ടിക്കറ്റ് എടുത്തിരുന്നത് രാജ്യസ്നേഹം എന്നെല്ലാതെ എന്ത് പറയാന്‍ ? പക്ഷെ പ്രതീക്ഷിച്ചത് പോലെ വീണ്ടും പെട്ട് പോയി. എന്ന് വെച്ചാല്‍ പതിവ് പോലെ നമ്മുടെ എയര്‍ ഇന്ത്യ പറഞ്ഞ ദിവസം പറക്കുമെന്ന് പറഞ്ഞു പറ്റിച്ചു. ട്രാവല്‍ ഏജന്‍സിയില്‍  നിന്നും വിളിച്ചു പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത് ബുക്ക് ചെയ്ത ദിവസം എയര്‍ ഇന്ത്യക്ക് പറക്കാന്‍ മനസീല്ലത്രെ. വേണമെങ്കില്‍, ഒരു ദിവസം നേരത്തെയാക്കാം എന്ന് ട്രാവല്‍ ഏജന്‍സിയില്‍ നിന്നും വീണ്ടും വിളി. അല്ലെങ്കില്‍ രണ്ടു ദിവസം വരെ കാത്തിരിക്കണം പോലും അടുത്ത ദിവസങ്ങളില്‍  പറക്കണോ അതോ പറക്കതിരിക്കണോ എന്ന് എയര്‍ ഇന്ത്യക്ക് തീരുമാനിക്കാന്‍.

കൂടുതല്‍ ഒന്നും  ആലോചിക്കാതെ ഒരു ദിവസമെങ്കില്‍ ഒരു ദിവസം നേരത്തെ യാത്രയാകാമെന്ന് തീരുമാനിച്ചു കൂടെ വീണ്ടും ഏജന്‍സിയിലെ അനിത്തിനോടു ചോദിച്ചു " ഇനിയും വല്ല മാറ്റവും ഉണ്ടാവുമോ?" എന്ന്. പെട്ടെന്നായിരുന്നു മറുപടി എയര്‍ ഇന്ത്യയല്ലേ പറയാന്‍ പറ്റുകയില്ല. കേട്ട പാതി എന്‍റെ രാജ്യസ്നേഹം അങ്ങ്  പതഞ്ഞു പൊങ്ങി ഭാഗ്യം എന്നെല്ലാതെ പതഞ്ഞു പൊങ്ങിയത് എങ്ങും തുളുംബിയില്ല. ഇന്ത്യക്കാരായ നാം നമ്മുടെ എയര്‍ ഇന്ത്യയെ പുച്ച്ചിക്കുന്നോ ?  'മേരാ ഭാരത്‌ മഹാന്‍' ചൊല്ലി പതഞ്ഞു പൊങ്ങിയ മനസ്സിനെ ഒന്ന് തണുപ്പിച്ചു.

അരമണിക്കൂറിനു ശേഷം വീണ്ടും ട്രാവല്‍സില്‍ നിന്നും വിളി വന്നു. ഫോണ്‍ എടുക്കുംബോഴേ മനസ്സില്‍ കരുതി ഇനി എയര്‍ ഇന്ത്യയെ കുറ്റം പറഞ്ഞിട്ടുണ്ടെങ്കില്‍ അവന്‍റെ ചെപ്പികുറ്റി ഞാന്‍  അടിച്ചു പൊട്ടിക്കും. എന്നോടാണോ കളി ? അല്ല പിന്നെ ... നാളേയ്ക്കുള്ള വിമാനത്തില്‍ എന്‍റെ ടിക്കറ്റ് confirm ആയെന്നു പറയാനായിരുന്നു അവന്‍ വിളിച്ചത് . അവന്‍റെ ഭാഗ്യം, എയര്‍  ഇന്ത്യയെ കുറ്റം പറയാതിരുന്നത്. അല്ലെങ്കില്‍.... ങ്ങ്ഹാ..... ഫോണ്‍ കട്ട് ചെയ്തപ്പോഴാണ് ഫ്ലൈറ്റ് നാളെ ആണെന്നുള്ള തിരിച്ചറിവ് വന്നത്. രണ്ടു   ദിവസം കഴിഞ്ഞു പോകേണ്ട ഞാന്‍ ഇതെങ്ങനെ നാളെ പോകും ? ഓഫീസില്‍  നിന്നും ഇന്നലെ മുതലേ ലീവ് എടുത്തിരുന്നു പക്ഷെ വീട്ടില്‍ നിന്നും വിളിച്ചു പറഞ്ഞ സാധനങ്ങള്‍ ? എന്ത് ചെയ്യണമെന്നു പകച്ചു നില്‍ക്കുമ്പോഴാണ് വഹാബിന്‍റെ വരവ് കക്ഷി എന്‍റെ അടുത്ത സുഹൃത്താണ് വാ പൊളിച്ചു നില്‍ക്കുന്ന എന്‍റെ നില്‍പ്പ് കണ്ടിട്ട് എന്നോടു കാര്യം തിരക്കി. കാര്യങ്ങള്‍ പറഞ്ഞതിന് ശേഷം പിന്നെ ഓട്ടമായിരുന്നു കയ്യില്‍ കിട്ടിയതൊക്കെ വാങ്ങി കൂട്ടി മുറിയില്‍ എത്തുമ്പോഴേക്കും നേരം ഇരുട്ടി തുടങ്ങി.  വഴിയില്‍ വഹാബ് എയര്‍ ഇന്ത്യയെ കുറ്റം പറയുന്നുണ്ടായിരുന്നു പക്ഷെ എന്‍റെ സംസാരം എയര്‍ ഇന്ത്യയെ വാനോളം  പുകഴ്ത്തിയായിരുന്നു. മാനത്ത് പറക്കുന്നതിനെ പിന്നെ വാനോളം പുകഴ്ത്തുകയല്ലാതെ മറ്റെന്ത് ചെയ്യാന്‍ ? ഒരുവിധം തല്ലി കെട്ടി പെട്ടി റെഡിയാക്കി വെച്ചു. ഇനി കാലത്ത് എഴുന്നേല്‍ക്കണം രാവിലെ  ഏഴു മണിക്ക് റൂമില്‍ നിന്നും  പുറപ്പെട്ടാലേ പത്തു മണിയാവുമ്പോഴേക്കും ദമ്മാം എയര്‍ പോര്‍ട്ടില്‍ എത്താന്‍ പറ്റുകയുള്ളൂ. കാലത്ത് വരാം എന്ന് പറഞ്ഞ് വഹാബ് യാത്ര ചൊല്ലി.

പറഞ്ഞത് പോലെ കാലത്ത് ഏഴ് മണിക്കുതന്നെ വഹാബും ഞാനും എയര്‍ പോര്‍ട്ടിലേക്ക് തിരിച്ചു. പന്ത്രണ്ടു മണിക്കാണ് എന്‍റെ വിമാന സമയം.  ബോര്‍ഡിംഗ് പാസ്‌ എടുക്കുവാന്‍ നേരം ഒരു എയര്‍ ഇന്ത്യയുടെ സ്റ്റാഫ് എന്നെ സഹായിച്ചു. ആര് പറഞ്ഞു എയര്‍ ഇന്ത്യയുടെ സേവനം വളരെ മോശമാണെന്ന് ? വിമാനത്തിന്‍റെ സമയം ഒന്ന് കൂടി ചോദിച്ച് കാലതാമസമില്ലെന്നു സ്ഥിരീകരിച്ചു.  സത്യത്തില്‍ എന്‍റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി ഏതായാലും സമയത്ത് തന്നെ വരുമല്ലോ ? അടുത്ത ലഡ്ഡു പോട്ടാനാവുംബോഴേക്കും അറിയിപ്പ് വന്നു " ഞാന്‍ പോകാനിരിക്കുന്ന എയര്‍ ഇന്ത്യ വിമാനം രണ്ടു മണിക്കൂര്‍ താമസിച്ചാണ് പുരപ്പെടുകയുള്ളൂ "എന്ന്. എന്‍റെ  അടുത്തു നില്‍ക്കുന്നയാള്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു  അടുത്തു ചെന്നപ്പോഴാണ് അയാളുടെ ദേഷ്യത്തിന്‍റെ കാഠിന്യം മനസ്സിലായത്‌ . കക്ഷിയും എന്‍റെ അതേ വിമാനത്തില്‍ കയറേണ്ടവനാണെന്ന് മനസ്സിലായി. രണ്ടു ദിവസമായി പോലും ഇതേ വിമാനത്തിനായി അയാള്‍ കാത്തിരിപ്പ്‌ തുടങ്ങിയിട്ട്.

സത്യമായും എന്‍റെ മനസ്സും ചെറുതായൊന്നു പാളി ദൈവമേ  ഈ ഞാനും ഇതുപോലെ ഇനിയും കാത്തിരിക്കേണ്ടി വരുമോ? ഇല്ല നമ്മുടെ എയര്‍ ഇന്ത്യ ചതിക്കില്ല  എന്ന് എന്നോടു മനസ്സ് പറയുന്നു. അല്‍പ്പ സമയം മഹാരാജ ലോബിയില്‍ സോഫയില്‍ ചാരി ഇരിക്കുമ്പോള്‍ അതാ വരുന്നു അടുത്ത അറിയിപ്പ് " എയര്‍ ഇന്ത്യയുടെ കരിപ്പൂര്‍, കൊച്ചിന്‍ വിമാനം നാല് മണിക്കൂര്‍ വൈകിയേ പുറപ്പെടുകയുള്ളു" വിശ്രമ മുറിയില്‍ നിന്നും പുറത്തിറങ്ങിയ ഞാന്‍ ഒരു എയര്‍ ഇന്ത്യ സ്റ്റാഫിനോട്  കാര്യം തിരക്കി. അദ്ദേഹം വളരെ വിശദീകരിച്ചു പറഞ്ഞു തന്നു പന്ത്രണ്ടു മണിക്ക് വരേണ്ട ഫ്ലൈറ്റ് ഇനി വൈകീട്ട് നാല് മണിക്കേ പുറപ്പെടൂ സമാധാനിപ്പിക്കാനായി കൂടെ, മദ്രാസില്‍ നിന്നും വിമാനം പുറപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. ആര് പറഞ്ഞു എയര്‍ ഇന്ത്യ സര്‍വീസ് മഹാ തല്ലിപ്പൊളിയാണെന്ന് ?  ഹ്ഹോ സമാധാനമായി മദ്രാസില്‍ നിന്നും പുറപ്പെട്ടല്ലോ? മുന്‍പ് പൊട്ടാതെ കിടന്ന മറ്റേ ലഡുവും പൊട്ടി. എന്തായാലും രണ്ടു ദിവസം കൂടി കാത്തു നില്‍ക്കേണ്ടി വരില്ല ആശ്വാസം.

തിരിച്ച് വിശ്രമ മുറിയില്‍ കയറിയ ഞാന്‍ ജ്യൂസും, കാപ്പിയും കുടിച്ച് (വെറുതെ കിട്ടുന്നതാണല്ലോ) നേരം കളഞ്ഞു. എനിക്ക് ശേഷം വന്നവരൊക്കെ എന്നെ അവിടം വിട്ടു പോയിരിക്കുന്നു.ഞാനും പിന്നെ മറ്റു രണ്ടു പേരും മാത്രമാണ് ഇനി പോകാനുള്ളത് അതിനിടയില്‍ രണ്ടു പ്രാവശ്യം നാട്ടില്‍ വിളിച്ച് എയര്‍ ഇന്ത്യയുടെ അതേ അറിയിപ്പ് അവരെയും അറിയിച്ചിരുന്നു. കാരണം എന്നെ വരവേല്‍ക്കാന്‍ തയ്യാറായി എന്‍റെ കുടുംബം എയര്‍ പോര്‍ട്ടില്‍ എത്തുമെന്നറിയിച്ചിരുന്നു.

മൂന്നു മണി ആയപ്പോഴേക്കും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ആ അറിയിപ്പ് വീണ്ടും വന്നു " എയര്‍ ഇന്ത്യയുടെ കരിപ്പൂര്‍, കൊച്ചിന്‍ വിമാനം അഞ്ചു  മണിക്കൂര്‍ വൈകിയേ പുറപ്പെടുകയുള്ളു" ദൈവമേ ഇതൊന്തൊരു കാത്തിരിപ്പ്‌ ? ഒരു മണിക്കൂറും കൂടി നീണ്ടു.  അടുത്തിരിക്കുന്നവന്‍റെ മുഖ ഭാവം സത്യത്തില്‍ എന്നെ തന്നെ ഭയപ്പെടുത്തിയോ എന്നൊരു സംശയം ഇല്ലാതില്ല. അത്രയ്ക്ക് ഭീകര രൂപം പ്രാപിച്ചിരുന്നു. എനിക്കറിയാം അയാളുടെ മനസ്സില്‍ എന്തായിരിക്കും ഇപ്പോള്‍ ആലോചിക്കുന്നതെന്ന് - ഈ എയര്‍ ഇന്ത്യയെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ കത്തിച്ചു കരിച്ചുകളയും എന്നായിരിക്കും. സത്യമായും എന്‍റെ മനസ്സില്‍ ഒന്നും ഇല്ല കേട്ടോ. മേരാ എയര്‍ ഇന്ത്യ മഹാന്‍, മേരാ ഭാരത്‌ മഹാന്‍. ഈ രാജ്യ സ്നേഹം അത് വിട്ടുള്ള ഒരു കളിക്കും ഞാനില്ല. അതാണല്ലോ, ഞാന്‍ ഈ എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുക്കുവാന്‍ തന്നെ കാരണം.

പതിയെ ഞാന്‍ എന്‍റെ കൂടെയുള്ള അടുത്ത സഹയാത്രികനെ മെല്ലെ ഒന്ന് നോക്കി. വളരെ ദയനീയമായിരുന്നു ആ മുഖം. ഇനി പുറത്തിറങ്ങിയാല്‍ മറ്റുള്ള യാത്രക്കാരുടെ ഭാവം എന്തായിരിക്കുമോ ആവോ ? കീശയില്‍ നിന്നും ഫോണെടുത്ത് എയര്‍ ഇന്ത്യയുടെ ഇപ്പോള്‍ കിട്ടിയ അറിയിപ്പ് ഇനി അതേ പടി  നാട്ടിലും അറിയിക്കണം . പ്രിയതമയെ വിളിച്ച് കാര്യം ബോധിപ്പിച്ചു. അങ്ങേ തലക്കില്‍ നിന്നും എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുത്തതിനു എന്നെ പഴി പറയുകയായിരുന്നു . എന്‍റെ പ്രിയതമയ്ക്ക് എന്തറിയാം എന്‍റെ രാജ്യ സ്നേഹത്തെ പറ്റി ? ഇനി ഒരറിയിപ്പും വരല്ലേ എന്നായിരുന്നു എന്‍റെ പ്രാര്‍ത്ഥന കാരണം കാത്തിരിപ്പിന്‍റെ എല്ലാ സുഖവും ഈ കുറഞ്ഞ മണിക്കൂറില്‍ തന്നെ  ഞാന്‍ അറിഞ്ഞു കഴിഞ്ഞിരുന്നു.

ആശിച്ചത് പോലെ അടുത്ത അറിയിപ്പ് വന്നത് കേള്‍ക്കാന്‍ തന്നെ ഇമ്പമുള്ളതായിരുന്നു.  ആ അറിയിപ്പിന് ഒരു താളവും പിച്ചും ടെമ്പോയൊക്കെ ചേര്‍ന്ന് ഒരു പ്രത്യേക സുഖമുണ്ടായിരുന്നു കേള്‍ക്കാന്‍.  കരിപ്പൂരിലെക്കും, കൊച്ചിയിലെക്കുമുള്ള യാത്രക്കാര്‍ എത്രയും പെട്ടെന്ന് വിമാനത്തിലേക്ക് കയറാനുള്ള അറിയിപ്പായിരുന്നു അത്. കാത്തിരിപ്പിന് വിരാമമിട്ടതിനു എയര്‍ ഇന്ത്യയോടു നന്ദി പറഞ്ഞു കൊണ്ട് വിമാനത്തിലേക്ക് പ്രവേശിച്ചു. തനതു ശൈലിയില്‍ നമ്മുടെ എയര്‍ ഹോസ്റ്റസ് ചേട്ടത്തിമാര്‍ രണ്ടു കയ്യും കൂപ്പി സ്വീകരിച്ചു. ഞങ്ങളുടെ യാത്ര സാധാരണയില്‍ നിന്നും വിഭിന്നമായി ആദ്യം കൊച്ചിയിലേക്കും അത് കഴിഞ്ഞു കരിപ്പൂരിലെക്കുമാണ് ഇത്തവണ യാത്ര. അധികം  താമസിയാതെ തന്നെ നമ്മുടെ രാജ്യത്തിന്‍റെ അഭിമാനമായ എയര്‍ ഇന്ത്യ സൌദിയുടെ ആകാശം തുളച്ചു കൊണ്ട് യാത്ര പുറപ്പെട്ടു.

പതിവ് ശൈലിയില്‍ ആര്‍ഭാടങ്ങള്‍ ഒന്നുമില്ലാത്ത ഭക്ഷണം.വിമാനം കാത്തുനിന്ന ക്ഷീണം കൊണ്ടാണോ എന്നറിയില്ല ഒട്ടു മിക്കവരും സൌദിയിലെ കിട്ടക്കനിയായ മദ്യം ആവോളം നുകരുന്നുണ്ടായിരുന്നു എന്‍റെ തൊട്ടടുത്തിരിക്കുന്നവന്‍റെ വെള്ളമടി കണ്ടപ്പോള്‍ ശരിക്കും ഒരു ജഗതി സിനിമ കാണുന്നത് പോലെ തോന്നി അത്രയ്ക്ക് കെങ്കേമമായിരുന്നു വിദ്വാന്‍റെ കലാപരിപാടി.

ഒന്ന് രണ്ടെണ്ണം അകത്തു ചെന്നപോഴാണ് കക്ഷിക്ക് സംസാരിക്കാനുള്ള ഊര്‍ജ്ജം ലഭിച്ചതെന്നു തോന്നുന്നു എന്‍റെ പേരും നാടും വീടും എല്ലാം വിശദമായി ചോദിച്ചറിഞ്ഞു ഞാന്‍ ഒരു മാഹിക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ കണ്ണിറുക്കി  ഒരുതരം വളിച്ച ചിരി എനിക്ക് നേരെ പ്രയോഗിച്ചു എന്തായാലും ആ ചിരിയുടെ നാനാര്‍ത്ഥം നിമിഷനേരം കൊണ്ടുതന്നെ എനിക്ക് പിടി കിട്ടി കാരണം ഈ ചിരി മുന്പും ഒരുപാട് കണ്ടറി ഞ്ഞവനാണ് ഈ ഞാന്‍. അടുത്തിരിക്കുന്നവന്‍റെ കൂര്‍ക്കം വലിയുടെ താളത്തില്‍ ഞാന്‍ ഒന്ന് മയങ്ങി എഴുന്നേല്‍ക്കുംബോഴേക്കും നെടുമ്പാശേരിയില്‍ നമ്മുടെ എയര്‍ഇന്ത്യ പറന്നിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

നെടുമ്പാശേരിയില്‍ നിലം തോട്ടപ്പോഴേക്കും അറിയിപ്പ് വന്നു ഒരു മണിക്കൂറിനു ശേഷം മാത്രമേ അവിടെ നിന്നും തിരിച്ചു കരിപ്പൂരിലേക്ക് പറക്കുകയുള്ളൂ എന്ന്. യാത്രക്കാരുടെ ക്ഷമ പരീക്ഷണത്തിന്‍റെ അടുത്തഭാഗം. സ്വന്തം നാട്ടില്‍ എത്തിയവന്‍റെ ക്ഷമ പരിശോധിക്കാന്‍ തുനിഞ്ഞ എയര്‍ ഇന്ത്യയെ സത്യത്തില്‍ സമ്മതിക്കാതെ വയ്യ. വിമാനത്തിന്‍റെ ഇന്‍ജിന്‍ ഓഫ്‌ ചെയ്ത് ഡ്രൈവറും കിളികളും പുറത്തിറങ്ങേണ്ട താമസം യാത്രക്കാരുടെ തനി സ്വഭാവം പുറത്തു വന്നു കാരണം എയര്‍ കണ്ടീഷന്‍ ഓഫ്‌ ചെയ്തത്  കാരണം  അസഹനീയ ചൂട് കൊണ്ട്  കൊച്ചു കുട്ടികള്‍ കരയാന്‍ തുടങ്ങിയിരുന്നു.

നിമിഷ നേരങ്ങള്‍ കൊണ്ട് തന്നെ പുറകു വശത്ത് നിന്നും ക്ഷമ നശിച്ചവരുടെ പ്രതികരണം പുറത്തു വന്നു. ക്ലീനിങ്ങിനായി എത്തിയവരെ ആട്ടിയോടിച്ച് എത്രയും പെട്ടെന്ന് അവിടെ നിന്നും പറക്കണമെന്നായിരുന്നു എല്ലാവരുടെയും ആവശ്യം എയര്‍ഇന്ത്യക്കെതിരെ  മുദ്രാവാക്യവുമായി രംഗം ചൂട് പിടിച്ചപ്പോള്‍ വീണ്ടും അറിയിപ്പ് "അര മണിക്കൂറിനുള്ളില്‍ കരിപ്പൂരിലേക്ക് പുറപ്പെടും". എന്ത് ചെയ്യാം എയര്‍ ഇന്ത്യക്ക് തിരിച്ചു സൌദിയിലേക്ക് അവിടെ നിന്നും യാത്രക്കാരെ കയറ്റെണ്ട്തുണ്ട്. സൌദിയിലേക്കുള്ള യാത്രക്കാരെ കയറ്റിയതിനു ശേഷം വീണ്ടും പറക്കുവാന്‍ തുടങ്ങിയപ്പോഴേക്കും എന്‍റെ മനസ്സില്‍ ആര്‍ക്കും ഉണ്ടാവുന്ന ഒരു ചെറിയ സംശയം മാത്രം ബാക്കി .

ഈ വിമാനം മദ്രാസ്സില്‍ നിന്നും പുറപ്പെട്ടു സൌദിയിലെത്തി ഞങ്ങളെയും കൊണ്ട് തിരിച്ചു പറന്നു ഇതാ വീണ്ടും കൊച്ചിയില്‍ നിന്നും പുറപ്പെട്ട് കോഴിക്കോട് വഴി തിരിച്ച് സൌദിയിലേക്ക് (വീണ്ടും ചിലപ്പോള്‍  അപ്പോള്‍ തന്നെ അവിടെ നിന്നും തിരിച്ചും പറക്കുനുണ്ടാവും) . ഡ്രൈവര്‍ക്കും കിളികള്‍ക്കും വിശ്രമം കൊടുത്ത് വിശ്രമമില്ലാതെ പറന്നു നടക്കുന്ന എയര്‍ ഇന്ത്യ തീര്‍ച്ചയായും ഒരു സംഭവം തന്നെ.  "മേരാ എയര്‍ ഇന്ത്യ ഡബിള്‍ മഹാന്‍".

കഷ്ണ്ണം :-  ഞാന്‍ തിരിച്ച് സൌദിയിലേക്ക് വരുമ്പോഴും എയര്‍ ഇന്ത്യ വീണ്ടും എന്നെ പറ്റിച്ചു. പക്ഷെ മണിക്കൂറുകളല്ല എന്നൊരു വിത്യാസം മാത്രം. എന്നെ പറഞ്ഞു പറ്റിച്ചത് കൃത്യമായും ഒരു മുഴുവന്‍ ദിവസമായിരുന്നു . എന്ന് കരുതി എന്‍റെ രാജ്യ സ്നേഹം കുറഞ്ഞിട്ടൊന്നുമില്ല  കേട്ടോ.

Tuesday, March 22, 2011

തിരഞ്ഞെടുപ്പ് : എനിക്ക് വോട്ടു ചെയ്യേണ്ട ഫോര്‍മാറ്റ്.......

അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വരുന്ന ഒരു വലിയ മാമാങ്കത്തിന് തിരി തെളിഞ്ഞിരിക്കുകയാണ് നാടൊട്ടുക്കും ചര്‍ച്ചകളും തര്‍ക്കങ്ങളും എന്നെ തുടങ്ങിയിരിക്കുന്നു അഭിനേതാക്കള്‍ ഒട്ടുമിക്കവരും ഇപ്പോഴും സ്ക്രീനിംഗ് ടെസ്റ്റിനു വിധേയമായിക്കൊണ്ടിരിക്കുന്നു ജഡ്ജസ്സിനു മുന്നില്‍ കഴിവ് തെളിയിച്ചവര്‍ ഇനി രണ്ടാം ഘട്ടത്തിനായി സ്റ്റേജിലേക്ക് കയറുവാനുള്ള തയ്യാറെടുപ്പിലും ആദ്യ സ്ക്രീനിങ്ങില്‍ പുറത്തായവര്‍ക്ക് വേണ്ടി പ്രകടനങ്ങളും പ്രധിഷേധങ്ങളും നടത്തി ജഡ്ജസ്സിനെ കൊണ്ട് ഫലം തിരുത്തി കടന്നു കൂടിയവരും കച്ചകെട്ടി അങ്കത്തിനായി തയ്യാറെടുത്തു കഴിഞ്ഞു.

ഇതൊരു കിടിലന്‍ റിയാലിറ്റി ഷോയുടെ തുടക്കമാണ് കേട്ടോ.  കൂട്ടത്തില്‍ മുന്‍പ് നടന്ന റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത് കപ്പു വാങ്ങിപ്പോയവരും വീണ്ടും വീണ്ടും കഴിവ് തെളിയിക്കാന്‍ വരുന്നു. അല്ലേലും ഇതെന്തു ന്യായം ഇതിനു ഒരു പ്രായവും പരിധിയും വേണ്ടേ ? എം. ജി. അണ്ണനെ  ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ മത്സരിപ്പിക്കുന്നത് പോലെയുള്ള ഏര്‍പ്പാടായിപ്പോയി. യുവാക്കളെ ആര്‍ക്കും വേണ്ടാതായോ ? അതോ നമ്മുടെ യുവാക്കള്‍ക്ക് വംശനാശം സംഭവിച്ചോ? ആരോടു ചോദിക്കാന്‍ അല്ലെ ?

കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്കു വിമാനത്തില്‍ ഈ അടുത്ത കാലത്തായി സീറ്റ് കിട്ടാനില്ലത്രേ  തിരിച്ചും അതെ. തിരക്കോടു തിരക്ക് എന്ത് ചെയ്യാം? ഒരു പാര്‍ട്ടി സീറ്റ് കിട്ടാന്‍ ആദ്യം ഈ വിമാനത്തിലും സീറ്റ് ലഭിക്കണം കാര്യം മുന്‍കൂട്ടി കണ്ടവര്‍ നേരത്തെ അങ്ങോട്ടും ഇങ്ങോട്ടും ഒരുമാസത്തെക്കുള്ള വിമാന സീറ്റ് കീശയിലാക്കി  വെച്ച്  സ്വന്തം സീറ്റ് ശരിയാക്കാനുള്ള നെട്ടോട്ടത്തിലും. തോളില്‍ കയ്യിട്ടു ഒരുമിച്ച് കേന്ദ്രത്തില്‍പ്പോയവര്‍ തിരിച്ച് വരുന്നത് തമ്മില്‍ നോക്കി കണ്ണുരുട്ടിയും.

ഇതിനിടയില്‍ പണ്ടെങ്ങോ പന്തുകളിയിലെ ജേതാക്കളെ നിമിഷനേരം കൊണ്ട് പ്രഖ്യാപിച്ച് ലോക ജനശ്രദ്ധ പിടിച്ചുപറ്റിയ പാവം ഈ ലോക ജനത്തിന്‍റെ തന്നെ കുശുമ്പും കണ്ണേറും കൊണ്ട് മരണമടഞ്ഞ പോള്‍ നീരാളിയെയും ചിലര്‍ തിരഞ്ഞു നടക്കുന്നുണ്ടെന്നാണ് കേള്‍വി. പ്രേതം, ഭൂതം  ശ്ശൊ അല്ല ഭാവി ഭൂതം വര്‍ത്തമാനം എല്ലാം അങ്ങറിഞ്ഞാല്‍ പിന്നെ പരിപാടി ഈസി. ഈ പറഞ്ഞ മത്സരാര്‍ഥികളെയും കാത്തു പോളിന്‍റെ അപരന്‍മ്മാര്‍ രംഗത്ത് ഇറങ്ങിയെന്നാണ് സംസാരം. അതുകൊണ്ട് പ്രിയ മത്സരാര്‍ഥികളെ ജാഗ്രതൈ!
ഇതിനിടയില്‍ സാധാരണ എലിമിനെഷനില്‍ കാണാറുള്ള കണ്ണീര്‍ പൊഴിച്ചില്‍, അങ്കം തുടങ്ങും മുമ്പേ കാണാനും കഴിഞ്ഞു. സീറ്റ് പ്രതീക്ഷിച്ച് നിന്നവളുടെ സീറ്റ്മോഹം ആരോ തല്ലി കേടുത്തിയത്രേ. അതോടൊപ്പം എതിര്‍പാര്‍ട്ടിക്കാര്‍ അവരെ റാഞ്ചി കൊണ്ട് പോവുകയും ചെയ്തു. മറ്റുള്ള പേരെടുത്ത റിയാലിറ്റി ഷോകളില്‍ നിന്നും വളരെ വിത്യസ്തമായ ഷോ യാണ് ഇനി നമ്മള്‍ കാണികള്‍ കാണേണ്ടി  വരിക. ദൈവമേ കരുത്ത് നല്‍കണേ എന്ന് പ്രാര്‍ഥിക്കാം.

ആദ്യ റൌണ്ട് പുഞ്ചിരി മത്സരം : ജീവിതത്തില്‍ ഇന്നേ വരെ പുഞ്ചിരിക്കാത്തവരും ഇപ്പോഴേ കണ്ണാടി ക്ക് മുന്‍പില്‍ നിന്ന് വെറും പുഞ്ചിരിയല്ല നവ രസങ്ങള്‍ തന്നെ പഠിച്ചെടുക്കുവാനുള്ള  തയ്യാറെടുപ്പിലാണ്. പുഞ്ചിരിയുടെ കൂടെ ഒരു കെട്ടിപ്പിടുത്തവും കൂടിയായാല്‍ ബഹുകേമം എന്ന് വെച്ചാല്‍ മാര്‍ക്കില്‍ ഒരു ചെറിയ കയറ്റം പ്രതീക്ഷിക്കാം. പക്ഷെ ഈ പിടുത്തത്തില്‍ എതിര്‍ലിംഗത്തെ കയറി അങ്ങ് പിടിച്ചെക്കരുത് മാര്‍ക്കില്‍ സ്വല്‍പ്പം കുറവും ആരോഗ്യത്തില്‍ അല്‍പ്പം പരിക്കും ആവും ഫലം.

അടുത്ത റൌണ്ട് : ആവുന്നത്ര കളവു പറയുക എന്നതാണ്  ഇതിന് പക്ഷെ മതസരാര്‍ഥികള്‍ക്ക്  വലിയ പരിശീലനമൊന്നും ആവശ്യമില്ല . കാരണം സ്ക്രീനിംഗ് കഴിഞ്ഞ് വരുന്നവര്‍ ഇത്തരക്കാരായിരിക്കുമെന്നു സാരം. ഇനി മുന്‍ മത്സരങ്ങളില്‍ പങ്കെടുത്ത് കഴിവ് തെളിയിച്ചവര്‍ക്ക് ഇതൊക്കെ പുല്ല് ...അല്ല പിന്നെ . കളവു പറയുമ്പോള്‍ കാണികള്‍ വിശ്വസിച്ചു പോകുന്ന രീതിയില്‍ അവതരിപ്പിക്കണം എങ്കില്‍ മാര്‍ക്കില്‍ അല്‍പ്പം കയറ്റം ഉദാ: ഒരിക്കലും അഴിമതി കാണിക്കില്ലെന്ന് ഒറ്റ ശ്വാസത്തില്‍ അങ്ങ് പറയണം അത്ര തന്നെ. എന്ന് വെച്ച് പണ്ടൊരു മതസരാര്‍ഥി പറഞ്ഞത് പോലെ " പാലം പോന്നാക്കുമെന്നെന്നും വിളിച്ചു പറഞ്ഞു പോകരുത് " മറ്റൊന്നും കൊണ്ടല്ല പാവം കാണികള്‍,  ചിലപ്പോള്‍ അവരുടെ ശ്വാസം നിലച്ചു പോകും അറിയാലോ പൊന്നിന്‍റെ  വില ?

അടുത്ത റൊണ്ട് : എതിര്‍ ഗ്രൂപ്പുകാരനെയും പാര്ട്ടിക്കാരനെയും എങ്ങിനെയെങ്കിലും വല്ല ജയിലിലെക്കോ അല്ലെങ്കില്‍ ഹിമാലയത്തിലെക്കോ പറഞ്ഞു വിടുക അതും പറ്റിയില്ലെങ്കില്‍ ഇപ്പോള്‍ പിടിക്കും , ഇപ്പോള്‍ പോലീസ് പിടിക്കും എന്ന് പറഞ്ഞ് ഒന്ന് പേടിപ്പിക്കുക. പണി പറ്റിയാല്‍ എതിരന്‍ വാലും പൊക്കി ഓടും.

അടുത്ത റൊണ്ട് : വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ് കാരണം ഈ കമ്മീഷന്‍ എന്ന് പറയുന്നത് തൂണിലും തുരുമ്പിലും, ഊണിലും. ഉറക്കത്തിലും ഉണടാവും. അതുകൊണ്ട് തന്നെ വളരെ കരുതലോടെ  ആവുന്നത്ര പാവം  പട്ടിണി പാവങ്ങളെ ചാക്കിട്ടു പിടിക്കുക. എന്ന് കരുതി കീറിയ ചാക്കുമായോന്നും പോയേക്കരുത്‌ ചാക്കിലോട്ട് കയറ്റുകയും പാടില്ല . കാരണം കാലാ കാലങ്ങളായി അര്‍ദ്ധ ശ്വാസത്തില്‍ കഴിയുന്നവരാണ് ഈ പാവങ്ങള്‍ അവര്‍ എളുപ്പം ചത്ത്‌ പോകും. ചാക്കിട്ടു പിടുത്തം എന്നത് വല്ല പത്തിന്‍റെയോ, നൂറിന്‍റെയോ നോട്ടു കാട്ടി പാട്ടിലാക്കുക. എന്ന് കരുതി അറിയാതെ അഞ്ഞൂറിന്‍റെയോ, ആയിരത്തിന്‍റെയോ നോട്ട് കാണിക്കരുത് കേട്ടോ വോട്ടിന്‍റെ എണ്ണം കുറയും കാരണം പാവങ്ങളുടെ ബോധം പോകുമെന്ന് സാരം.

അടുത്തത് അവസാന റൌണ്ട് : സ്വന്തം പെട്ടിയില്‍ പരമാവധി വോട്ടു കുത്തി നിറച്ച് ഒരു പരുവമായാല്‍ ഒരു ചെറിയ പടക്കമോ അതുമല്ലെങ്കില്‍ സാധാരണ കാണാറുള്ള വല്ല ബോംബോ പൊട്ടിച്ച് വോട്ടു ചെയ്യാന്‍ വരുന്നവരെ വിരട്ടി ഓടിക്കുക. ഓടിക്കേണ്ടതില്ല പാവങ്ങള്‍ സ്വന്തം ജീവനും കൊണ്ട് ഒടിക്കോളും. ഇത്രയുമായാല്‍ ശുഭം.


തീര്‍ച്ചയായും മിടുക്കുള്ളവന്‍ ജയിച്ചിരിക്കും.  ഇനി ജയിച്ചു കയറിയാല്‍ ഈ പറഞ്ഞ പാവങ്ങളുടെ നാലയലത്ത്‌ പോകരുത് ഒരു വലിയ പരീക്ഷണം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുന്നവരായിരിക്കും അതുകൊണ്ട് ചിലപ്പോള്‍ ദാഹം മാറ്റാന്‍ വെള്ളം ചോദിച്ചെന്നിരിക്കും.

വാല്‍ക്കഷ്ണ്ണം : ഒരു രാഷ്ട്രീയക്കാരനെയും വെറുപ്പിക്കാനോ, വേദനിപ്പിക്കാനോ അല്ല ഈ എഴുത്ത്. അത്കൊണ്ട് ക്വട്ടേഷന്‍ കൊടുത്ത് എന്നെ അങ്ങ് തട്ടിക്കളയരുത്. മറ്റുള്ള പാവങ്ങളുടെ കൂടെ ഈ പാവം ഒന്ന്  ജീവിച്ച് പൊയ്ക്കോട്ടേ.

Monday, February 7, 2011

ദൈവം വെറുക്കുന്ന' ദൈവത്തിന്‍റെ സ്വന്തം നാട് '

സാക്ഷര കേരളത്തെ കരയിപ്പിക്കുന്ന വാര്‍ത്തയായിരുന്നു ഇന്നലെ ലോകം മുഴുവനുമുള്ള മലയാളികള്‍ ശ്രവിച്ചത്. കേള്‍ക്കാന്‍ ഇഷ്ട്ടപെടാത്ത ആ വാര്‍ത്ത കേട്ട് മലയാളികളും അതിലേറെ വാര്‍ത്ത കേട്ട മലയാളികളെല്ലാത്തവരും ഒന്നടങ്കം ഒരു തരം മൂകതയിലായിരുന്നു. ദൈവത്തിന്‍റെ സ്വന്തം നാടെന്നു നാം മലയാളികള്‍ ഉറക്കെ പറഞ്ഞു നടക്കുന്ന ആ വര്‍ണ്ണന വേണോ ഇനി  നമ്മുടെ ഈ കേരളത്തിന്‌ ?

പിശാചുക്കളുടെ നാടായി മാറിയിരിക്കുകയാണ് നമ്മുടെ കേരളം എവിടെ നോക്കിയാലും സ്ത്രീപീഡനവും, മാനഭംഗവും, പെണ്‍വാണിഭവും. മുക്കിലും മൂലയിലും ബസ്സിലും ട്രെയിനിലും എന്നുവേണ്ട വിമാനത്തില്‍ പോലും സ്ത്രീ പീഡനവും മാനഭംഗവും നടക്കുന്നു. വാര്‍ത്തകള്‍ വെറും വാര്‍ത്തകളായി മാറുന്നു. അഭിമാനത്തോടെ, സന്തോഷത്തോടെ ഞാന്‍ ഒരു കേരളീയനാണ് ഞാന്‍ ഒരു മലയാളിയാണെന്ന് പറയുവാന്‍ തോന്നാത്ത വിധം തല താഴ്ത്തെണ്ടിയിരിക്കുന്നു.

നമ്മുടെ സഹോദരിമാര്‍ക്ക് നമ്മുടെ അമ്മമാര്‍ക്ക് തനിച്ചും അല്ലാതെയും വഴി നടക്കാനാവാത്ത വിധം നമ്മുടെ കേരളം ഇത്ര കണ്ട് മാറിയോ ? ഹോട്ടല്‍ മൂത്രപ്പുരയില്‍, കാമ്പസ്സില്‍, ജോലിസ്ഥലങ്ങളില്‍ കാമറ കണ്ണുകള്‍ അവളെ വേട്ടയാടുന്നു കാമ കണ്ണുകള്‍ അവളെ പിന്തുടരുന്നു എന്തിനും ഏതിനും പ്രതികരിക്കുന്ന നാം മലയാളികള്‍ സൌമ്യ എന്ന കൊച്ചു സഹോദരിയെ ക്രൂരനായ ഞരമ്പ്‌ രോഗിയില്‍ നിന്നും രക്ഷിക്കാന്‍ മുതിര്‍ന്നില്ല ? ട്രെയ്നില്‍ നിന്നും രണ്ടു പേര്‍ വീഴുന്നതും അതില്‍ ഒരു പെണ്‍കുട്ടി ഉണ്ടെന്നറിഞ്ഞിട്ടും എന്തെ അപായ ചങ്ങല വലിച്ചില്ല ? പത്രത്തില്‍ നിന്നും വായിച്ചറിഞ്ഞത് യാത്രക്കാരില്‍ ഒരാള്‍ ചങ്ങല വലിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ വേണ്ട അവള്‍ ചത്ത് പോകുകയോന്നുമില്ല എന്ന് പറയാന്‍ മാത്രം അധ : പതിച്ചുപോയോ നാം മലയാളികള്‍ ?

ഈ കൊച്ചു സഹോദരിയുടെ സ്വപ്നങ്ങളും അവളുടെ മതാപിതാക്കളുടെ ആഗ്രഹങ്ങളും അവരുടെ സ്വപ്നങ്ങളും ചുട്ടു കരിച്ചത് നമ്മള്‍ മലയാളികള്‍ തന്നെ അല്ലെ ? മറ്റുള്ളവരുടെ വിഷമങ്ങളും പ്രശ്നങ്ങളും നമ്മില്‍ പലര്‍ക്കും ഈ അതിവേഗ യുഗത്തില്‍ നോക്കാന്‍ സമയമില്ല. നാം നമ്മുടെ കാര്യങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തുന്നു പഴയ കാലഘട്ടത്തില്‍ നിന്നും നാം ഒരു പാട് മുന്നേറി സ്വന്തം അയല്‍ക്കാരന്‍റെ പേര് പോലും അറിയാത്ത വിധം നമ്മള്‍ നമ്മുടെ മനസ്സിനെ ചുരുക്കിയിരിക്കുന്നു.

അയല്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് രാത്രി കാലങ്ങളില്‍ പോലും യാത്ര ചെയ്യുന്നു. നമ്മുടെ സാക്ഷര കേരളത്തില്‍ പകല്‍ പോലും സ്ത്രീ സുരക്ഷിതയല്ല. പിഞ്ചു കുട്ടികള്‍ക്ക് പോലും പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത വിധം നമ്മുടെ കേരളം മാറിയിരിക്കുന്നു.  സ്കൂളില്‍ പോയി വരുന്ന പെണ്‍ മക്കളെ  വേവലാതിയോടെ കാത്തു നില്‍ക്കുന അമ്മമാരുടെ നാടായി നമ്മുടെ നാട് മാറിയിരിക്കുന്നു. കാണാതാവുന്ന കുട്ടികളുടെ എണ്ണം ദിനേന എന്നോണം വര്‍ദ്ധിച്ച്‌ വരുന്നു. മൃഗത്തിന്‍റെ സ്വഭാവവും മനുഷ്യന്‍റെ രൂപവുമണിഞ്ഞ ഇത്തരക്കാരില്‍ നിന്നും നമ്മുടെ സഹോദരിമാരെയും, നമ്മുടെ അമ്മമാരെയും രക്ഷിക്കുവാന്‍  നമുക്ക് ബാധ്യതയില്ലേ ?

നമ്മുടെ സര്‍ക്കാരുകള്‍ സ്ഥിരം ശൈലിയില്‍ നടപടി എടുക്കുമെന്നും സാമ്പത്തിക സഹായം ചെയ്യുമെന്നും പ്രഖ്യാപിക്കുന്നു. പല കാലങ്ങളിലായി ആവശ്യപ്പെടുന്ന അല്ലെങ്കില്‍ ശുപാര്‍ശകള്‍ ച്യ്തുവരുന്ന കാര്യങ്ങള്‍ മുഖ വിലക്കെടുക്കാതെ രോഗം വന്നതിനു ശേഷം ചികിത്സ എന്ന രീതി മാറേണ്ടിയിരിക്കുന്നു. ഇനി  ഒരു സൌമ്യക്കും ഈ ഗതി വരാത്ത രീതിയിലുള്ള പരിഹാരമാണ് വേണ്ടത് അതിനു മുന്‍പന്തിയില്‍ ഉണ്ടാവേണ്ടത് നമ്മള്‍, നാം തന്നെ ആയിരിക്കണം.
 
സ്വപ്നങ്ങളുടെ ലോകത്തുനിന്നും ഞങ്ങളെ വിട്ടു പിരിഞ്ഞ കൊച്ചു സഹോദരിക്ക് ഒരായിരം റോസാപ്പൂക്കള്‍ അര്‍പ്പിച്ചുകൊണ്ട് ഈ ബ്ലോഗ്‌ സൌമ്യക്കായി സമര്‍പ്പിക്കുന്നു
Related Posts Plugin for WordPress, Blogger...