Tuesday, July 10, 2012

ജീവിതത്തിനു മേല്‍ സ്വയം കുരുക്കിടുന്നവര്‍

പ്രവാസ ലോകത്ത് ഈ അടുത്ത കാലത്തായി  ആത്മഹത്യാ നിരക്കുകള്‍ കൂടി വരുന്നതായി കാണുന്നു. ഒരു മുഴം കയറില്‍ എന്നെന്നേക്കുമായി ജീവിതം അവസാനിപ്പിച്ചവര്‍. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ജീവിതത്തെ പച്ച പിടിപ്പിക്കാന്‍ മണലാരണ്യത്തിലേക്ക് ചേക്കേറിയവര്‍. സ്വര്‍ണ്ണം വിളയുന്ന ഗള്‍ഫു നാടിന്‍റെ വര്‍ണ്ണ ചിത്രം മനസ്സിന്‍റെ ക്യാന്‍വാസില്‍ പകര്‍ത്തി ഗള്‍ഫു ഭൂമിയില്‍ ഇറങ്ങുന്നവന്‍ കാലക്രമേണ  മരുഭൂമിയിലെ പൊള്ളുന്ന യാഥാര്‍ത്യങ്ങള്‍ തിരിച്ചറിയാനാവാതെ പകച്ചു നിന്ന് ഒടുവില്‍ സ്വന്തം ജീവിതം അന്യ നാട്ടിലെ ആളൊഴിഞ്ഞ മുറിയില്‍ അവസാനിപ്പിക്കുന്നു . 

 ചിലര്‍ സ്വന്തം ഭാര്യയെയും പിഞ്ചു കുട്ടികളെയും തന്നോടൊപ്പം മരണത്തിന്‍റെ വഴിയില്‍ കൂടെ കൂട്ടുന്നു. ഗള്‍ഫു രാജ്യങ്ങളിലെ ആത്മഹത്യാ നിരക്കില്‍ മുന്‍പന്തിയില്‍ ഇന്ത്യക്കാര്‍ ആണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ആത്മഹത്യാ കാരണങ്ങള്‍ അന്വേഷിച്ചു പോയാല്‍ കൂടുതലും സാമ്പത്തിക പ്രയാസങ്ങള്‍ മൂലം ജീവിതത്തിനു നിറം നല്‍കാന്‍ കഴിയാത്ത പ്രവാസിയുടെ അവസാന ആശ്വാസം ഒരു മുളം കയറില്‍ അവസാനിപ്പിച്ചതായി കാണാം. പക്ഷെ ആത്മഹത്യ ചെയ്യുന്നവന്‍ പെട്ടെന്നുള്ള ഒരു തീരുമാനത്തിലൂടെ ആത്മഹത്യ ചെയ്യുന്നു എന്ന് കരുതാന്‍ സാധിക്കില്ല. മാനസിക സംഘര്‍ഷവും അതിനെ തുടര്‍ന്നുള്ള ഒറ്റപെടലും അവനെ പലപ്പോഴും ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നു. ഇത്തരക്കാര്‍ കൂടുതലും വിഷാദരോഗത്തിന് അടിമപെട്ടവര്‍ ആവാം. പിന്നീട് അവന്‍റെ തീരുമാനങ്ങള്‍ അവന്‍റെത് മാത്രം ആയി കണ്ട് കടലിനക്കരെ സ്വന്തം നാട്ടില്‍ തന്നെയും  കാത്തു നില്‍ക്കുന്നവരുടെ, കൂട പിറപ്പുകളുടെ ചിന്ത പോലും ഇല്ലാതെ അവന്‍റെ മനസ്സ്, അവന്‍റെ ലോകവും അവനും മാത്രം ആയി ചുരുങ്ങുന്നു.

ആത്മഹത്യ കാരണങ്ങളില്‍ ഏറ്റവും വലിയ വില്ലന്‍ സാമ്പത്തിക പ്രയാസങ്ങള്‍ തന്നെ ആണ് . ഒരളവില്‍ ആ പ്രയാസങ്ങള്‍ ഒരു പ്രവാസി സ്വയം വരുത്തി വെക്കുന്നു എന്നും വേണമെങ്കില്‍ പറയാം. ചിലര്‍ കൊള്ള പലിശക്കാരുടെയും ബ്ലേഡ് മാഫിയകളുടെയും നീരാളി പിടുത്തത്തില്‍ നിന്നും ഒഴിവാകാന്‍ ആവാതെ സ്വയം ജീവിതം അവസാനിപ്പിക്കുന്നു ..ഇവരില്‍ ഏറിയ പങ്കും തങ്ങളുടെ  കച്ചവടം,  ഉള്ളതില്‍ നിന്നും ഒരു പടി കൂടി നന്നാക്കുവാന്‍ പലിശയ്ക്ക് പണം എടുത്ത് അവസാനം കട പോലും നഷ്ട്ടപെട്ട് ഒന്നും ഇല്ലാത്തവന്‍ ആയി സ്വയം മാറുന്നു. 

മറ്റു ചിലര്‍ ഗള്‍ഫ് എന്ന ലോകവും അവന്‍ കണ്ട കിനാവുകളും  വെറും പൊള്ളയാണെന്ന് തിരിച്ചറിയുന്നതോടെ തീര്‍ത്തും നിരാശയുടെ ലോകത്ത് ഒറ്റപെട്ടു പോവുന്നു.  അതിനിടയിലും കഷ്ട്ടപെട്ട്, ജീവിക്കുവാനും ജീവിതം തന്ന ദൈവത്തിനെ മനസ്സില്‍ ധ്യാനിച്ച്‌ വരുമാനമോ ശരിയായ ഭക്ഷണമോ കഴിക്കാതെ ജീവിക്കുന്ന " ആട് ജീവിതങ്ങളും " ഉണ്ടെന്ന് വിസ്മരിക്കാന്‍ പറ്റില്ല. എന്താണ് ഇതിനു കാരണം എവിടെയാണ് ഇന്ത്യക്കാര്‍ക്ക് വിശിഷ്യാ മലയാളികള്‍ക്ക് തെറ്റിയത്.
 
 സ്വര്‍ണ്ണം പണയം വെച്ചും പലരില്‍ നിന്നും കടം വാങ്ങിയും ലക്ഷങ്ങള്‍ കൊടുത്ത് ഗള്‍ഫിലേക്ക് വിസ ലഭിക്കുമ്പോള്‍ അവനു കിട്ടുന്നതും അവന്‍ കണ്ട കിനാക്കളെക്കാള്‍ വലിയ വാഗ്ദാനങ്ങള്‍. ശമ്പളവും ആനുകൂല്യങ്ങളും ഏജന്റിന്‍റെ വായില്‍ നിന്നും പെരുമഴയായ് പെയ്തിറങ്ങുമ്പോള്‍ ഗള്‍ഫിന്‍റെ വര്‍ണ്ണ ചിത്രവും മണമുള്ള അത്തറും സ്വപ്നം കാണുന്നവന്‍ മറ്റൊന്നും ചിന്തിക്കാതെ വല വിരിച്ചു നില്‍ക്കുന്നവരുടെ വല കണ്ണികളില്‍ കണ്ണടച്ചു വീഴുന്നു.

തന്‍റെ സ്വപ്‌നങ്ങള്‍ താലോലിച്ച് മണലാരണ്യത്തില്‍ വന്നിറങ്ങുന്നവന്‍ പിന്നീടുള്ള അവന്‍റെ ഓരോ കാല്‍വെപ്പിലും തിരിച്ചറിയുന്നു കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചങ്ങള്‍ മറ്റൊരു ഇരുളിലേക്കുള്ള യാത്രയാണെന്ന് ..ബഹുനില കെട്ടിടങ്ങളും ചീറി പായുന്ന വാഹനങ്ങളും ഇല്ലാത്ത ദുര്‍ഘട പാതയിലേക്കുള്ള അവന്‍റെ യാത്ര അവിടെ തുടങ്ങുന്നു. വലിയ കമ്പനിയില്‍ ഡ്രൈവര്‍ എന്നും, മെക്കാനിക്ക് എന്നും പറഞ്ഞു പറഞ്ഞു കൊണ്ട് വരുന്നവര്‍ എത്തിപ്പെടുന്നത് ഇടിഞ്ഞു വീഴാറായ കുടുസ്സു മുറികളില്‍. എട്ടു മണിക്കൂര്‍ ജോലി  അതിനു  ശേഷം ഓവര്‍ ടൈം എന്നൊക്കെ കേട്ട് അക്കങ്ങള്‍ കൊണ്ട് മാന്ത്രിക വലയം തീര്‍ത്തവന്‍ തുച്ചമായ ശമ്പളത്തിലോ അല്ലെങ്കില്‍ ശമ്പളം ലഭിക്കാതെയോ ജോലി എടുക്കേണ്ടി വരുന്നു. വിശപ്പിനോടും ചൂടിനോടും പൊരുതി ജയിക്കുവാന്‍ ശ്രമിച്ച് ചിലര്‍ ആരും ഇല്ലാത്ത ആരെയും കാണാത്ത നാല് ചുവരുകള്‍ക്കുള്ളില്‍ സ്വയം ജീവിതം വെടിയുന്നു. 

അവര്‍  നാട്ടുകാരുടെ രേഖകളില്‍ നാട്ടില്‍ വിളിക്കാത്തവന്‍ ഗള്‍ഫില്‍ എത്തി ഉറ്റവരെ നോക്കാത്തവര്‍. അതും അല്ലെങ്കില്‍ കാണ്‍മ്മാന്‍ ഇല്ലാത്തവരുടെ പട്ടികയില്‍ പുഞ്ചിരിക്കുന്ന മുഖവുമായി പത്രതാളുകളില്‍ കൂടി സഞ്ചരിക്കുന്നവന്‍.    ഗള്‍ഫിലെ ഭരണാധികാരികളുടെ രേഖകളില്‍ ആരും ഇല്ലാത്തവന്‍ തണുത്ത് വിറങ്ങലിച്ച് ആരും അറിയാതെ മാസങ്ങളോളം മോര്‍ച്ചറികളില്‍ കിടക്കുന്നു. 

വിസ എന്ന് കേള്‍ക്കുമ്പോള്‍ ചാടി പുറപ്പെടാതെ ജോലിയെ പറ്റിയും ജോലി ചെയ്യാന്‍ പോകുന്ന  സ്ഥാപനത്തെ പറ്റിയും ഗള്‍ഫില്‍ ഉള്ള കൂട്ടുകാരോടോ മറ്റോ അന്വേഷിച്ച് സത്യാവസ്ഥ ഉറപ്പു വരുത്തി മാത്രം ഗള്‍ഫിലേക്ക് യാത്ര തിരിക്കുക അല്ലെങ്കില്‍ നിങ്ങള്ക്ക് നഷ്ട്ടപെടുന്നത് പണം മാത്രം അല്ല  സ്വന്തം ജീവിതവും ജീവനും ആയിരിക്കും

ഗള്‍ഫിലെ ഫ്ലാറ്റുകളില്‍ ഒറ്റ മുറി പങ്കിട്ട്‌ ജീവിക്കുന്നവര്‍ ഒരു പാട് പേരുണ്ട്. അവരില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവനും ചെറിയ ശമ്പളം വാങ്ങുന്നവനും ഉണ്ടാവും .ചിലര്‍ അവരുടെ ജോലി സ്ഥലത്തെ കഷ്ട്ടതകളും നാട്ടില്‍ ഉള്ളവരുടെ വിഷമങ്ങള്‍ പങ്കുവെക്കുന്നവര്‍ ആയിരിക്കും പക്ഷെ ഇതില്‍ നിന്നും വിഭിന്നമായി ഒരു പ്രത്യേക വിഭാഗക്കാര്‍ ഉണ്ട്. അവര്‍, അവരുടെ  പ്രശ്നങ്ങള്‍ പങ്കു വെക്കുകയോ ആരുടെയും സഹായം ആവശ്യപ്പെടുകയോ ചെയ്യില്ല. വിഷമങ്ങള്‍ സൂക്ഷിക്കുവാനും വല്ലപ്പോഴുമൊക്കെ ആ വിഷമങ്ങള്‍ എടുത്ത് വിശകലനം ചെയ്യുവാനും സ്വയം ഒരു ഫ്രിഡ്ജായി മാറുന്നു പരിഭവങ്ങളും പരാധീനതകളും വിഷമങ്ങളും കേട് കൂടാതെ സൂക്ഷിക്കാന്‍ പറ്റുന്ന ഒരു ഫ്രിഡ്ജ്. എല്ലാവരോടും കൂട്ട് കൂടി സംസാരിക്കുന്ന ഇത്തരക്കാര്‍ മാനസിക പിരിമുറുക്കങ്ങളില്‍ അകപ്പെട്ടവര്‍ ആയിരിക്കും. വളരെ നേരിയ രീതിയില്‍ മാത്രമേ ഇവരുടെ സ്വഭാവങ്ങളില്‍ മറ്റുള്ളവര്‍ക്ക് മാറ്റം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. അതില്‍ പ്രധാനം കഴിയുന്നതും തനിച്ചിരിക്കുവാന്‍ ശ്രമിക്കുക എന്നുള്ളതാണ് .

ഇത്തരം ആളുകള്‍ക്ക് ശക്തി പകരാനും അവര്‍ക്ക് വേണ്ട രീതിയില്‍ സന്തോഷം നല്‍കാനും കൂടെ താമസിക്കുന്നവര്‍ ഒരു പരിധി വരെ ശ്രദ്ധിച്ചാല്‍  ആത്മഹത്യ ചെയ്യാന്‍ മാനസികമായി തയ്യാര്‍ എടുക്കുന്നവനെ  അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിക്കും. സ്നേഹത്തോടെയുള്ള പെരുമാറ്റവും മാനസികമായി അവര്‍ക്ക് ശക്തി നല്‍കുകയും ചെയ്‌താല്‍ അവരെ പുതിയ ജീവിത വഴിയിലൂടെ മുന്നോട്ടു കൊണ്ട് പോകാന്‍ സാധിക്കും. മരുഭൂമിയിലെ ഓരോ മണല്‍ തരികളിലും പ്രവാസിയുടെ വിയര്‍പ്പും പ്രവാസിയുടെ സ്വപ്നങ്ങളുടെ നിഴലുകളും ഉണ്ടാവും ആ സ്വപ്‌നങ്ങള്‍ നിഴലുകളായി അവനെ എന്നും പിന്തുടര്‍ന്നു കൊണ്ടേയിരിക്കും. 

എന്നും മനസ്സില്‍ താലോലിക്കുന്ന സ്വപ്നങ്ങള്‍ക്ക്  നിറങ്ങള്‍ പകരാന്‍ ഒരിക്കലും തനിക്ക് ആവുന്നതിനെക്കാളും ഭാരം സ്വന്തം ചുമലില്‍ പേറാതിരിക്കുക. എന്തിനും ഏതിനും പേഴ്സില്‍ കൂടെ കൊണ്ട് നടക്കുന്ന ക്രെഡിറ്റ് കാര്‍ഡ് അനാവശ്യമായി ഉപയോഗിക്കാതിരിക്കുക. കടം എന്ന ഭീഗര സത്വം നമ്മുടെ കഴുത്തില്‍ പിടികൂടി വിഷം ചീന്തി കൊല്ലാതിരിക്കുവാന്‍ നമ്മളെ നമ്മള്‍ സംരക്ഷിക്കുക 

ഇനി ഇത്തരം സ്വഭാവക്കാര്‍ക്ക് :- .ജീവിതം എന്ന് പറയുന്നത് അവസാനിപ്പിക്കാന്‍ ഉള്ളതല്ല മറിച്ച് ജീവിച്ച് തീര്‍ക്കുവാന്‍ ഉള്ളതാണ്. നമ്മളെ കുറിച്ച് ആലോചിക്കുവാനും നമ്മള്‍ക്ക് ആലോചിക്കുവാനും ഈ വലിയ ലോകത്ത് ചിലരെങ്കിലും ഉണ്ട്. എന്തിനെയും ആത്മധൈര്യത്തോടെ നേരിടുക. ദൈവ വിശ്വാസം എന്നും മുറുകെ പിടിക്കുക. ആത്മ സംഘര്‍ഷങ്ങളെ ശരിയായ രീതിയില്‍ നേരിടുക. സുഹൃത്തുക്കളോട് വിഷമങ്ങളും പ്രശ്നങ്ങളും തുറന്നു പറയുക.

വാല്‍ കഷ്ണം : ആത്മഹത്യാ കാരണങ്ങള്‍ ഇവിടെ പറഞ്ഞതിലും കൂടുതല്‍ ഉണ്ടാവാം..ഇന്നും വാര്‍ത്തയില്‍ വായിച്ചു ബഹറൈനില്‍ ഒരു ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്തു.

Wednesday, May 23, 2012

ലാലേട്ടനും ബ്ലോഗും ചില ചിന്തകളും

ഈ അടുത്ത ദിവസങ്ങളില്‍ ബ്ലോഗിലൂടെയും, സോഷിയല്‍ നെറ്റ്വര്‍ക്കിലൂടെയും പടരുന്ന മോഹന്‍ലാലും അദേഹത്തിന്‍റെ ബ്ലോഗും അതിനെതിരെ ഉള്ള വിമര്‍ശനങ്ങളും കാണുകയുണ്ടായി. ഈ മയ്യഴിക്കാരനും കണ്ടു. പ്രതികരണങ്ങളെ ചവിട്ടി കൂട്ടി പെട്ടിയിലടച്ച് അറബിക്കടലില്‍ മുക്കി താഴ്ത്തി ഇനി മിണ്ടരുത് എന്ന് പറയുന്ന അവസ്ഥയിലേക്ക് നമ്മള്‍ മലയാളികളെ കൊണ്ടെത്തിക്കാന്‍ എന്താണ് കാരണം? എന്തായാലും ഈ മയ്യഴിക്കാരന് അത്  അറിയില്ല.

 സ്വന്തം ബ്ലോഗില്‍ സ്വന്തം കൈപ്പടയില്‍ സ്വന്തം വിഷമം എഴുതിയതിന് നാടായ നാട്ടില്‍ നിന്നും ..കടലിനക്കരെ നിന്നും എന്തിനേറെ പറയുന്നു മരത്തില്‍ കയറി പോലും കല്ലെറിയുന്നു. കേരള മുഖ്യമന്ത്രി സാംസ്കാരിക നായകരുടെ മൌനത്തെ ആക്ഷേപിച്ചതിന് പിന്നാലെ ചിലരൊക്കെ ഏതാണ്ട് തല പൊക്കി പറയാന്‍ തുടങ്ങിയതാണ്‌ ..ദേ നോക്ക് അവസാനം ലാലേട്ടനും കിട്ടി ആരുടെയും ക്വട്ടേഷന്‍ ഇല്ലാതെ. ഇങ്ങിനെ പോയാല്‍ ആരെങ്കിലും എന്തെങ്കിലും പറയാന്‍ സ്വന്തം വായ തന്നെ തുറക്കുമോ ?

ചിലര്‍ പറയുന്നു  കിരീടം, നരസിംഹം  എന്നീ ലാലേട്ടന്‍ സിനിമകള്‍ കണ്ടിട്ട്  കൊലപാതക ക്വട്ടേഷന്‍ സംഘം പിച്ചാത്തി പിടിച്ചതാണെന്ന്. എത്രയോ നല്ല കഥാപാത്രങ്ങള്‍, നല്ല പോലീസുകാരനായി, നല്ല പട്ടാളക്കാരനായി, അതുപോലെ നല്ല കുടുംബനാഥനായി അഭിനയിച്ചതില്‍ നിന്നും എന്തെ ആരും അത് കണ്ട് സ്വന്തം ജീവിതത്തില്‍ പകര്‍ത്താത്തത് ?  ഇനി  ലാലേട്ടന്‍ വൈകീട്ടെന്താ  പരിപാടി എന്ന്  പറഞ്ഞത് കേട്ട് നമ്മുടെ നാട്ടിലെ ബാറുകളിലെ കുപ്പികള്‍ മുഴുവന്‍ കാലി ആയേനെ .. വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിനാ....." എന്ന് കേട്ട് ഉള്ള സ്വര്‍ണ്ണം മുഴുവന്‍ പണയപ്പെടുത്തി പുട്ടടിച്ചേനെ. എന്തായാലും തരിശ് തലയില്‍ മുടി കിളിര്‍ക്കുമെന്നും, കുടവയറിനെ ചെത്തി കുറയ്ക്കുമെന്നും പറയാന്‍ ലാലേട്ടന്‍ വരാതിരുന്നത് അദേഹത്തിന്‍റെ ഭാഗ്യം. 

പിന്നെ അതിയാന്‍, സോറി ലാലേട്ടന്‍ പേടിച്ച് കേരളം വിട്ടു പോയാലോ എന്നും പറഞ്ഞു ..ഒരുപക്ഷെ മിക്കവാറും സ്വന്തം  ബ്ലോഗില്‍ ചിലത് എഴുതിയതിന് ശേഷം കേരളം വിട്ട് പാണ്ടി ലോറി കയറി  വല്ല പണ്ടാരത്തിലും പോയിക്കാണും. കൊലപതാകങ്ങള്‍ ഇല്ലാതിരിക്കാന്‍ അതിനെ തടയാന്‍ ഇനി മലയാള സിനിമയില്‍ അടി വേണ്ടെന്നു വെക്കുകയാണ് ഏറ്റവും നല്ല പോംവഴി എന്ന് ചിലര്‍ അങ്ങിനെ നടന്നാല്‍ നല്ല അടിയും വെടിവെപ്പും സിനിമയില്‍  കാണാന്‍ നമ്മള്‍ മറ്റു സ്ഥലങ്ങളിലേക്ക് വണ്ടി കയറണം ( മയ്യഴിക്കാരന് അടി സിനിമ കാണണം എന്ന് നിര്‍ബന്ധം ഒട്ടും ഇല്ല കേട്ടോ ) കൂടെ കയറാന്‍ നമ്മുടെ സിനിമയിലെ ഒട്ടു മിക്ക നടന്മ്മാരും ഉണ്ടാവും അത് തീര്‍ച്ച. വില്ലന്‍ കഥാപാത്രങ്ങളുടെ കഷ്ട്ടകാലവും തുടങ്ങും.

ചുരുക്കി പറഞ്ഞാല്‍ ആരെങ്കിലും മിണ്ടിയില്ലെങ്കില്‍ കുറ്റം ഇനി മിണ്ടിയാലോ അതിനേക്കാള്‍ കുറ്റം എന്ന് വെച്ചാല്‍ മിണ്ടിയവന്‍റെ തലയില്‍ കയറി വായിലും കണ്ണിലും മൂക്കിലും പാഷാണം തെളിക്കും. കാശുള്ളവന്‍ ഏത് മരത്തിന്‍റെ കൊമ്പിലും വീട് കെട്ടി താമസിക്കും അല്ലെങ്കില്‍ കൊണ്ഗ്രീറ്റ് മരങ്ങളില്‍ കൂടു കെട്ടി താമസിക്കും പിന്നെ  ആകാശത്തിലൂടെ പറന്നു നടക്കും ( കഞാവ് അടിചിട്ടല്ല കേട്ടോ ) ചിലപ്പോള്‍ സ്വന്തം വീമാനത്തില്‍ അല്ലെങ്കില്‍ മറ്റു വല്ലവരുടെയും വിമാനത്തില്‍. ഇത് പറയുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് ഒരു പരസ്യ വാചകം." ധനികനായി ജനിക്കാത്തത് നിങ്ങളുടെ കുറ്റം അല്ല.... പക്ഷെ ധനികനായി മാറാത്തത് നിങ്ങളുടെ കുറ്റം ".
വെള്ള നിറത്തില്‍ ഉള്ള സ്ക്രീനില്‍ പല വേഷത്തില്‍ പല കോലത്തില്‍ എല്ലാവരുടെയും മുന്നില്‍ നിന്ന് അഭിനയിച്ച് അത്യാവശ്യം ഒരു പേരെടുത്ത സിനിമാക്കാരന് ജീവിക്കാന്‍ വേണ്ട അത്യാവശ്യം പണം ഉണ്ടാക്കി എന്ന ഒരു കുറ്റമേ അദ്ദേഹം ചെയ്തിട്ടുള്ളൂ. പണത്തിനു മീതെ അടയിരിക്കാനും അത് എങ്ങിനെ ചിലവഴിക്കണം എന്നും തീരുമാനിക്കാനുള്ള അവകാശം ആ പണം ഉണ്ടാക്കിയവന് വിട്ടു കൊടുക്കുക.

പുള്ളിക്കാരന്‍, സോറി ലാലേട്ടന്‍ അഭിനയിച്ച പടം മുഴുവന്‍ കണ്ട് കയ്യടിച്ച് സിന്ദാബാദ് വിളിച്ച് അതെ കൈ ചൂണ്ടി അതെ നാവ് കൊണ്ട് നാല് പുളിച്ചത് പറഞ്ഞ് എന്ത് നേടാന്‍ ? പിന്നെ മറ്റൊരു ആക്ഷേപം കൂടി കേട്ടു ലാലേട്ടന്‍ നികുതി വെട്ടിപ്പ് നടത്തി എന്ന് ...ഹോ ആദ്യമായി ഒരാള്‍ നികുതി വെട്ടിപ്പ് നടത്തി എന്ന് കേട്ടു ... ചില രാഷ്ട്രീയ നേതാക്കന്മ്മാരും, അവരുടെ ചിറകിനടിയില്‍ കഴിയുന്ന കൊച്ചു നേതാക്കന്മ്മാരും. ചില അഭിനേതാക്കളും  ( ഇന്ത്യാ രാജ്യത്തെ മൊത്തം അഭിനേതാക്കളുടെ കണക്കെടുപ്പ് എടുത്തു നോക്കിയാല്‍ ചിലരൊക്കെ കുടുങ്ങും എന്നാണ് ഈ മയ്യഴിക്കാരന്‍റെ സംശയം )  നമ്മുടെ ഇന്ത്യ രാജ്യത്തെ കട്ട് മുടിച്ച കണക്ക് ഏവര്‍ക്കും അറിയാം ...അറിയാത്തതും അറിയാന്‍ പോവുന്നതും വേറെ.

സ്വന്തം ജന്മമ ദിനത്തില്‍ സുഖമില്ലാതെ കിടക്കുന്ന  തന്‍റെ അമ്മയുടെയും ഈ അടുത്ത്, അകാരണമായി വെട്ടി നുറുക്കപ്പെട്ട ചേതനയറ്റ ശര്രീരം കണ്ട മറ്റൊരു അമ്മയുടെയും വേദന മനസ്സിലാക്കി അതിനെതിരെ രണ്ടു വാക്ക് സംസാരിച്ചതിന് മുക്കാലിയില്‍ കെട്ടി അടിക്കാന്‍ മാത്രം എന്ത് തെറ്റാണ് ചെയ്തത് ? നമ്മുടെ നാട്ടില്‍ ഒരു പാട് അമ്മമാര്‍ക്ക് സ്വന്തം മക്കളെ നഷ്ട്ടപെട്ടിട്ടുണ്ട് ..ഭര്‍ത്താവിനെ നഷ്ട്ടപെട്ട ഭാര്യമാര്‍ ഉണ്ട് ..പിതാവിനെ നഷ്ട്ടപെട്ട കൊച്ചു കുട്ടികള്‍ ഉണ്ട്. പക്ഷെ അടുത്ത കാലത്ത് നടന്ന സംഭവം തന്‍റെ ജന്മമ ദിന വേളയില്‍ പറഞ്ഞതിനെ കുറ്റപ്പെടുത്തി സംസാരിക്കാന്‍ വേണ്ടി മാത്രം നാം മലയാളികള്‍ തരം താഴ്ന്നു പോയോ ?
അമ്മമാരുടെ കണ്ണീര്‍..... അവരുടെ കണ്ണില്‍ നിന്നും വീഴുന്ന ഒരു തുള്ളി കണ്ണുനീര്‍ അവരുടെ മനസ്സിനകത്തെ ഒരു വലിയ പ്രളയത്തിന്‍റെ ഒരംശം മാത്രം. നമ്മുടെ അമ്മമാര്‍ക്ക് ഒരിക്കലും തങ്ങളുടെ മക്കളെ നഷ്ട്ടപെടാതിരിക്കട്ടെ. നമുക്ക് കൈ കോര്‍ക്കാം ഒരു നല്ല നാളെക്കായി ..മറ്റുള്ളവരെ ചൂണ്ടിക്കാണിച്ച് പരസ്പ്പരം കുറ്റപ്പെടുത്താതെ ഒരുമിച്ച് പ്രതിന്ജ എടുക്കാം ഒരു നല്ല കേരളത്തിനായി ഒരു നല്ല ഇന്ത്യക്കായി . കൊടുവാളുകളും, പിച്ചാത്തികളും അടുക്കളയില്‍ ഉള്ളി അരിയട്ടെ. നമുക്ക് കയിലെടുക്കാം സമാധാനത്തിന്‍റെ വെള്ളരി പ്രാവുകളെ.

കഷ്ണ്ണം : ഞാന്‍ ഒരു ലാലേട്ടന്‍ ഫാനോ മറ്റേതെങ്കിലും അഭിനേതാക്കളുടെ  ഫാന്‍ അസോസിയെഷനിലോ ഉള്‍പ്പെട്ട ആള്‍ അല്ല ..അത് കൊണ്ട് തന്നെ മമ്മൂക്ക ഫാനുകാരും മറ്റു ഫാനുകാരും ഈ ഉള്ളവനെ കല്ലെറിയരുത് . ഈ പാവത്തിനെ ക്വട്ടേഷന്‍ കൊടുത്തു തട്ടിയെക്കരുത്..

Tuesday, May 15, 2012

മയ്യഴി പുഴയുടെ തീരം

പതിവുപോലെ ഞാന്‍ ആ പുഴയുടെ തീരത്ത് തണുത്ത കാറ്റും കൊണ്ടിരിക്കുകയായിരുന്നു. നേരം ഇരുട്ടാറായി അപ്പുറത്തെ തീരത്തെ വീടുകളില്‍ മഞ്ഞ വെളിച്ചം പതിയെ തെളിഞ്ഞു വരുന്നുണ്ട്. പുഴയില്‍ മുന്‍പത്തേക്കാള്‍ ഒഴുക്ക് കൂടിയോ എന്ന് ഒരു സംശയം ഇടയ്ക്കിടെ ചീറി പോകുന്ന ബോട്ടുകളിലെക്കായി പിന്നീട് എന്‍റെ ശ്രദ്ധ. പുഴയും കടന്നു കടലിലെ  തിരമാലകളെ അറുത്തു മുറിച്ചു കൊണ്ട് ഉയര്‍ന്നും താഴ്ന്നും പോകുന്ന ബോട്ടിന്‍റെ ശബ്ദം അലിഞ്ഞലിഞ്ഞില്ലാതാകുന്നു. ദൂരെ ഒരു കറുത്ത പൊട്ടു കണക്കെ ബോട്ട് എന്‍റെ ദൃഷ്ട്ടിയില്‍ നിന്നും മാഞ്ഞു. പുഴയുടെ ഒത്ത നടുവില്‍ ചെറിയ വള്ളത്തില്‍ അക്ഷമനായി വലയും വീശി ഇരിക്കുന്ന കറുത്ത് മെലിഞ്ഞ അയാള്‍ പുഴയിലേക്ക് തന്നെ നോക്കി ഇരിപ്പാണ്. ഒരു പക്ഷെ അന്നത്തെ ദിവസത്തിനുള്ള ചെറു മീനുകള്‍ കിട്ടി കാണില്ല അതായിരിക്കാം സന്ധ്യാ സമയത്തും ചുണ്ടില്‍ പുകയുന്ന ബീഡിയുമായി അയാള്‍ വള്ളത്തിന്‍റെ ഒരു ഭാഗത്ത്‌ ഇരിപ്പുറപ്പിക്കുന്നത്. 

മയ്യഴി പുഴയുടെ തീരങ്ങളില്‍ എന്നും കാണുന്ന കാഴ്ചകളില്‍ ചിലത് മാത്രം. മയ്യഴിയിലെ കാഴ്ചകള്‍ എന്നും മനസ്സിനും ശരീരത്തിനും കുളിരണിയിക്കുന്നതാണ്  സന്ധ്യാ സമയങ്ങളില്‍ പുഴയോരത്ത് കാഴ്ചകള്‍ കാണാന്‍ പല ഭാഗങ്ങളില്‍ നിന്നും വന്ന്  ഒത്തു കൂടുന്നവര്‍.. പുലര്‍ നേരങ്ങളില്‍ അന്നം തേടി കൂടു വിട്ടു പറന്ന കാക്കകളും സന്ധ്യാ സമയങ്ങളില്‍ പുഴയുടെ തീരത്ത് ഒത്തു കൂടാറുണ്ട്.  ഇരുള്‍ പടരുമ്പോഴേക്കും കാക്കകള്‍ തങ്ങളുടെ കൂടുകളിലേക്ക്‌ തിരിച്ചു പറന്നിട്ടുണ്ടാവും. പിന്നീട് ആ മരങ്ങളില്‍ രാപാര്‍ക്കാന്‍ തൂവെള്ള നിറമുള്ള കൊക്കുകള്‍ കല പില കൂട്ടുന്നുണ്ടാവും. പുഴയോരത്ത് നിന്നും മയ്യഴിയെ കേരളവുമായി ബന്ധിപ്പിക്കുന്ന നീളന്‍ പാലം കാണാം നിരങ്ങി  നീങ്ങുന്ന വാഹനങ്ങളുടെ ശബ്ദവും ചെറിയ ശബ്ദത്തോടെ ഒഴുകുന്ന പുഴയും എന്‍റെ മനസ്സില്‍ ഏതോ പഴയ സിനിമാ ഗാനത്തെ ഓര്‍മിപ്പിച്ചു.


ഞായര്‍ ആഴ്ച ആയതു കൊണ്ടാവാം ഇന്ന് ഇവിടം നല്ല തിരക്കാണ് ..ഞാന്‍ ഇരിക്കുന്ന സീറ്റില്‍ നിന്നും അല്‍പ്പം അകലെയായി മറ്റൊരു സീറ്റില്‍ രണ്ടു കൊച്ചു കുട്ടികള്‍ ഇരുന്ന് പരസ്പ്പരം ആകാശ  കീറില്‍ അസ്തമയ സൂര്യനെ കാട്ടി " സൂര്യന്‍ അതാ കടലില്‍ മുങ്ങി കുളിക്കാന്‍ പോകുന്നു " എന്ന് പറയുന്നത് കേള്‍ക്കാം ...പണ്ട് ചെറു പ്രായത്തില്‍ എനിക്കും തോന്നാറുണ്ട് സൂര്യന്‍ മുങ്ങി കുളിക്കാന്‍ പോകുകയാണെന്ന്. ഞാന്‍ ഇരുന്ന സീറ്റില്‍ നിന്നും എഴുന്നേറ്റ് നടന്നു ..തൊട്ടടുത്തു നിന്നും ഉച്ചത്തില്‍ കുപ്പി ഗ്ലാസ്സുകള്‍ കൂട്ടി  അടിക്കുന്ന ശബ്ദം. അതിനിടയില്‍ ലഹരി നുണഞ്ഞ് മൂളി പാട്ട് പാടുന്ന ശബ്ദവും കൂടി ആയപ്പോള്‍ ഒരു ചെറു സംഗീത കച്ചേരി പോലെ തോന്നിപ്പിച്ചു. മയ്യഴി പുഴയുടെ തീരങ്ങളില്‍ സന്ധ്യാ സമയങ്ങളില്‍ കേള്‍ക്കുന്ന ലഹരിയില്‍ പൊതിഞ്ഞ ഗാന വരികള്‍.. ഓരം ചേര്‍ത്ത് നിര്‍ത്തിയിട്ട ബോട്ടുകള്‍ തമ്മില്‍ ഉരഞ്ഞ് വരുന്ന ശബ്ദം ഗായക സംഘത്തിന് താളം നല്‍കുന്നത് പോലെ തോന്നിപ്പിച്ചു.

ഏതാണ്ട് ആകാശം വെളുപ്പ്‌ നിറത്തില്‍ നിന്നും ചുവപ്പ് കലര്‍ന്ന കറുപ്പ് നിറമായിരിക്കുന്നു. കാര്‍മേഘങ്ങള്‍ ആരുടെയോ വിളി കേട്ട് പോകുന്നത് പോലെ തിരക്ക് പിടിച്ചു നീങ്ങുകയാണ് ..അവയില്‍ നിന്നും അല്‍പ്പം മഴയായി താഴേക്ക് പതിച്ചെങ്കിലോ എന്ന് ഞാന്‍ ആശിച്ചു..കാരണം അന്തരീക്ഷത്തിലെ ചൂട് അത്രയും കൂടുതല്‍ ആയിരുന്നു. കടലില്‍ അങ്ങ് ദൂരെ മിന്നാ മിന്നു കണക്കെ വെളിച്ചം കാണാം ഒരു പക്ഷെ അന്നം തേടി കടലിലേക്ക് പോയവരുടെ ബോട്ടിലെ വെളിച്ചം ആയിരിക്കാം. ആകാശം ഇപ്പോള്‍ ഏതാണ്ട് ഇരുണ്ടു തുടങ്ങി. വിളക്കുകാലില്‍ തൂങ്ങി കിടക്കുന്ന ഉരുണ്ട ഗ്ലോബില്‍ നിന്നും തൂവെള്ള നിറത്തില്‍ പ്രകാശം ചൊരിഞ്ഞു. പ്രകാശത്തിന്‍റെ പ്രതിബിംബം കൊണ്ട് മയ്യഴി പുഴ വെട്ടി തിളങ്ങുന്നത് പോലെ തോന്നി. പല ഭാഗങ്ങളില്‍ നിന്നും നിര നിരയായി കാണുന്ന പ്രകാശത്തിന്‍റെ പ്രതിബിംബം മയ്യഴി പുഴയെ  മുല്ല മാല അണിഞ്ഞ  സുന്ദരിയെ പോലെ  തോന്നിച്ചു..

അപ്പോഴേക്കും പുഴയിലെ ഓളങ്ങള്‍ക്ക് പോലും ഒരു സുന്ദരിയുടെ നാണം തോന്നിപ്പിക്കുമാറ്  ഒഴുക്കിന് മാറ്റം വന്നിരുന്നു. ആകാശത്ത് നിന്നും തൂവെള്ള നിറത്തില്‍ പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്ന പൂര്‍ണ്ണ ചന്ദ്രന്‍റെ പ്രതിബിംബം മുല്ല മാലയണിഞ്ഞ മയ്യഴി പുഴയ്ക്ക് തിലകം  ചാര്‍ത്തിയത് പോലെ. നേരം ശരിക്കും ഇരുട്ടി തുടങ്ങി. മരങ്ങളില്‍ തമ്പടിച്ച കാക്കള്‍ എല്ലാം തന്നെ കൂടുകളിലേക്ക്‌ ചേക്കേറിയെന്ന് തോന്നുന്നു. കല പില ശബ്ദങ്ങള്‍ ഇല്ല. ഒത്തു കൂടിയവര്‍ പതിയെ കുറഞ്ഞു കൊണ്ടിരിക്കുന്നു പുഴയുടെ അപ്പുറത്തെ കരയിലെ വീടുകളില്‍ നിന്നും വീശുന്ന വെളിച്ചത്തിന്‍റെ പ്രതിബിംബം പുഴയ്ക്ക്  ഒരു മഞ്ഞ അരന്ജാണ്‍ അണിയിച്ചിരിക്കുന്നു. ഏതാണ്ട് പുഴയുടെ തീരം വിജനമായിരിക്കുന്നു. ലഹരിയില്‍ പൊതിഞ്ഞ ഗാന വരികള്‍ കേള്‍ക്കുന്നില്ല ആകെ കൂടി നിശബ്ധത.  കുണുങ്ങി ചിരിക്കുന്ന സുന്ദരിയെ പോലെ ഓളങ്ങള്‍ പുഴയില്‍ തീര്‍ക്കുന്ന ശബ്ദം മാത്രം കേള്‍ക്കാം. 

ഉറക്കം ഇല്ലാതെ മറ്റൊരു പ്രഭാതത്തില്‍ തന്നെ കാണാന്‍ എത്തുന്നവരെ വരവേറ്റാനായി ഉടുത്തൊരുങ്ങി നില്‍ക്കുന്ന മയ്യഴി പുഴയോട് വിടപറഞ്ഞ് ഞാനും തിരിച്ചു നടന്നു. വീണ്ടും നിന്‍റെ തീരത്ത് വരാം എന്ന വാക്കുമായി......
Related Posts Plugin for WordPress, Blogger...