Tuesday, December 21, 2010

കടുവയെ പിടിച്ച കിടുവ

ചാറ്റിങ്ങും, ഫേസ്ബുക്കിങ്ങും ഒക്കെയായി എന്നെപ്പോലെ ഒട്ടുമിക്കവരും പഴയകാല സുഹൃത്തുക്കളുമായും അത്പോലെ  ലോകത്തിന്‍റെ പലകോണുകളിലുള്ള സ്വന്തക്കാരുമായും ബന്ധക്കാരുമായും അത്യാവശ്യം ആശയവിനിമയം നടത്തുന്നവരായിരിക്കും. കൂട്ടത്തില്‍ ഇപ്പോള്‍ നമ്മള്‍ എവിടെയാണ്, എന്ത് ചെയ്യുകയാണ്, എന്ത് ചെയ്യാന്‍ പോവുകയാണ് എന്നൊക്കെ ലോകത്തെ അറിയിക്കാനുമുള്ള ഒരു മാര്‍ഗ്ഗവുമാണല്ലോ ? അങ്ങിനെ പലതും വിളിച്ച് പറഞ്ഞ് സ്വന്തം കസേര തെറിച്ച മന്ത്രിയുടെ കഥയും നമുക്ക് മുന്നിലുണ്ട്.

എന്ത് തന്നെ ആയാലും സംഗതി കൊള്ളാം അല്ലെ ? കൂടെ കൊണ്ട് നടക്കുന്ന മൊബൈലില്‍ നിന്ന് പോലും കാര്യങ്ങള്‍ പെട്ടെന്ന് തന്നെ ഈ നെറ്റ്വര്‍ക്കിലൂടെ നിമിഷ നേരങ്ങള്‍ കൊണ്ട് കൂട്ടുകാരെ അറിയിക്കാം പോരാത്തതിന് അപ്പോള്‍ എടുത്ത ഫോട്ടോയും ചൂടാറുന്നതിനു മുമ്പേ എല്ലാവരിലും എത്തിക്കുകയും ചെയ്യാം ചുരുക്കി പറഞ്ഞാല്‍ എല്ലാം ഒരു വിരല്‍ തുമ്പില്‍.

ചിലര്‍ക്കൊക്കെ ചങ്ങാതി മാരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പോലും. എന്‍റെ ഒരു കൂട്ടുകാരന്‍റെ കാര്യം തന്നെ എടുക്കാം കക്ഷി ഒരു രസത്തിനു വേണ്ടി ഫേസ് ബുക്കില്‍ രാഹു കാലം നോക്കി ഒരു അക്കൌണ്ട് അങ്ങ് തുടങ്ങി. അങ്ങിനെ തിരഞ്ഞ് തിരഞ്ഞ്  പഴയ കാല സുഹൃത്തുക്കളെ കണ്ടു പിടിച്ചതുപോലെ ഒരു കുറെ പുതിയ സുഹൃത്തുക്കളെയും ചുമ്മാ അങ്ങോട്ട്‌ ആഡ് ചെയ്തു ഒരു രസത്തിനു വേണ്ടി അങ്ങിനെ ആഡ് ചെയ്ത് ആഡ് ചെയ്ത് അംഗ സംഖ്യ ആയിരവും കടന്നു മുന്നോട്ട്.

വര്‍ണ്ണ വിവേചനമോ അതിര്‍ത്തി വരമ്പുകളോ ലിംഗ ഭേദമോ നോക്കാതെ അങ്ങിനെ നാനാ ജാതിയില്‍ പെട്ടതും പല രാജ്യത്തില്‍ പെട്ടവരും കക്ഷിയുടെ പേജില്‍ നിരന്നു നിന്നു. ഒരു രസത്തിന് വേണ്ടി തുടങ്ങിയ കക്ഷി പലരുമായും ചാറ്റിങ്ങും മെയിലിങ്ങുമായി ഓഫീസിലുള്ളപ്പോഴും അല്ലാത്തപ്പോഴും അത്യാവശ്യം തുടര്‍ന്നു  പോന്നു അതിനിടയില്‍ പലര്‍ക്കും തന്‍റെ ഫോണ്‍ നമ്പരും കൊടുത്തു.

പാവം എന്നെല്ലാതെ എന്ത് പറയാന്‍ ഇപ്പോള്‍ മെയില്‍ തുറന്നാല്‍ പുതിയ മെയിലുകളുടെ ഒരു ബഹളമാണ് പോലും. പോരാത്തതിന് നേരാം വണ്ണം ഉറങ്ങാനും പറ്റുന്നില്ല പോലും. രാത്രി ഉറങ്ങുമ്പോഴായിരിക്കും നേരം പുലര്‍ന്ന രാജ്യത്തിലെ കൂട്ടുകാരിയുടെ വിളി അത് കഴിയുമ്പോഴേക്കും നേരം പുലര്‍ന്നു വരുന്ന മറ്റൊരു രാജ്യത്തിലെ വിളി ഗത്യന്തിരമില്ലാതെ രാത്രി ഫോണ്‍ ഓഫ്‌ ചെയ്ത് കിടക്കുകയാണ്.

പകലത്തെ സ്ഥിതിയും തദൈവ ഇപ്പോള്‍ നമ്പര്‍ മാറാന്‍ ആലോചിക്കുകയാണ് പാവം. ഇപ്പോള്‍ ഫേസ്ബുക്കെന്ന് കേള്‍ക്കുമ്പോള്‍ കക്ഷിയുടെ ഫെസിന്‍റെ ഭാവം കണ്ടാല്‍ അറിയാം എത്രമാത്രം പേടിക്കുന്നുണ്ടെന്ന്.
ഇനി മറ്റൊരുവന്‍റെ കാര്യം പറയാം ആളൊരു പുഷ്പ്പന്‍ എന്നുവെച്ചാല്‍ ഒരു പഞ്ചാര ചുണക്കുട്ടന്‍ കക്ഷിക്ക് താല്‍പ്പര്യം പെണ്‍കുട്ടികളോടാണ് അതില്‍ ഈ പറഞ്ഞ ജാതിയോ, മതമോ, അല്ലെങ്കില്‍ ഭാഷയോ ഒരു വിഷയമല്ല പക്ഷെ പുള്ളിയുടെ ( പുലിയുടെ എന്ന് പറയാം ) ഭാഷയില്‍ പറഞ്ഞാല്‍ അത്യാവശ്യം സൌന്ദര്യമൊക്കെ വേണംതാനും കേട്ടാല്‍ തോന്നും ഈ പറഞ്ഞ ഗുണമുള്ളവരെ മുഴുവന്‍ ഈ പുലി അങ്ങ് കെട്ടികളയുമെന്ന്......ചുമ്മാ... അല്ല പിന്നെ.

അങ്ങിനെ പുലി ഒരുപാടു  കഷ്ട്ടപെട്ട്  ബുദ്ധിമുട്ടി ഒരു കുറെ തരുണീമണികളെ തന്‍റെ പേജിലോട്ട് ആനയിച്ച്‌ നിരത്തി നിര്‍ത്തി ഒരു കടുവയായി. പലരുമായി ചാറ്റിംഗ് നടത്തി ലിസ്റ്റില്‍ നിന്നും ഒരു സുന്ദരിയെ തന്‍റെ പഞ്ചാര വിതറി പ്രേമത്തിലാക്കി. ഫേസ്ബുക്കില്‍ നിന്നും സ്ഥാന കയറ്റം നടത്തി ചാറ്റിംഗ് പിന്നെ മെസ്സേന്‍ജ്ജറിലായി തിരക്കോടു തിരക്ക് ഉണ്ണാന്‍ പോയിട്ട് ഉറങ്ങാന്‍ പോലും നേരമില്ല ഭയങ്കര തിരക്ക് കാര്യം കല്യാണാലോചനയില്‍ വരെ എത്തി.

നാട്ടില്‍ വിളിച്ച് വീട്ടുകാരെ കാര്യം ധരിപ്പിച്ചു. വീട്ടുകാരും 'ഓ ക്കെ' എങ്ങിനെ 'ഓക്കെ' ആകാതിരിക്കും ആള് നല്ല സുന്ദരി എന്ന് വെച്ചാല്‍  ഏതാണ്ട് ഐശ്വര്യാ റായിയുടെ അടുത്തെത്തും പോരാത്തതിന് സ്വന്തം രാജ്യക്കാരിയും സ്വന്തം സംസ്ഥാനക്കാരിയും . അങ്ങിനെ ആറ് മാസത്തെ നെറ്റ്വര്‍ക്ക് പ്രണയം പൂവണിയുന്ന സ്വപ്നത്തിലായിരുന്നു ഈ കടുവയായി മാറിയ പുലി.

ഒരു ദിവസം തന്‍റെ സ്ഥിരം ചാറ്റിങ്ങിനിടയില്‍ കാര്യം ഭാവി വധുവിനോട് തുറന്നു പറഞ്ഞു. വീട്ടുകാര്‍ കല്യാണാലോചനയുമായി തന്‍റെ വീട്ടില്‍ വരുമെന്നും അടുത്തു തന്നെ ലീവില്‍ നാട്ടില്‍ വരുമെന്നും.

പിറ്റേന്ന് കാലത്ത് ഓഫീസില്‍ എത്തിയ ഉടനെ തിരക്കിട്ട് തന്‍റെ പ്രണയനിയുടെ വിവരങ്ങള്‍ അറിയാനായി മെയില്‍ തുറന്നു നോക്കിയ കക്ഷി ഞെട്ടിക്കുന വിവരങ്ങളാണ് കണ്ടത്. താന്‍ ഇത്രയും കാലം മുത്തെ, പൊന്നെ, എന്നൊക്കെ വിളിച്ച തന്‍റെ സ്വന്തം, തന്‍റെ  എല്ലാമായ ഭാവി വധു, ഒരു ആണ്‍ ആണെന്ന് പേര് ദാസ് ....ഒരു കുറ്റസമ്മത മെയില്‍ ഒരു നേരം പോക്കിന് വേണ്ടി ചെയ്തതാണെന്നും മാപ്പാക്കണമെന്നുമുള്ള ഒരു അപേക്ഷയോടെ അവന്‍ അവന്‍റെ മെയിലിനു വിരാമമിട്ടു. പാവം കടുവയായിരുന്ന എന്‍റെ സ്നേഹിതന്‍ അന്ന് ജോലി ചെയ്യാതെ കരഞ്ഞു വീര്‍ത്ത മുഖവുമായാണ് പോയത്. ഏതാണ്ട് ഒരാഴ്ചയെടുത്തു പാവം സാധാരണ നിലയിലെത്താന്‍ ഇപ്പോള്‍ അവന് ഫേസ് ബുക്കില്ല .പക്ഷെ അവന്‍റെ ഫേസ് ഒരുപാടു മാറി.

വാല്‍ക്കഷ്ണം : ഇതിലെ കഥാപാത്രങ്ങള്‍ നിങ്ങളാണെന്നു തോന്നുന്നുവെങ്കില്‍ തീര്‍ത്തും യാദൃശ്ചികം ദയവ് ചെയ്ത് എന്നെ ക്രൂശിലെറ്റരുത്

3 comments:

  1. i dont think every body thinks the chat friends are authentic... of course there is exception in the reality.

    ReplyDelete
  2. മയ്യഴി പുഴയുടെ തീരങ്ങളില്‍ നിന്നും ഉതിര്‍ന്ന എഴുത്തുകള്‍ക്ക് ഇമ്പം കൂടും
    മയ്യഴി എന്ന് കേട്ടാല്‍ ആദ്യം ഓടിയെത്തുക മുകുന്തന്‍ സാറിന്റെ നോവലാണ്‌ .മയ്യഴി പുഴയുടെ തീരം
    എഴുത്തും അസ്സലായി മറ്റൊരു മയ്യഴിക്ക് സ്വാകതം

    ReplyDelete
  3. ഒരയല്‍ക്കാരനെ കണ്ട സന്തോഷത്തിലാണ് ഞാന്‍..
    ഞാനിതാ ഇവിടെ പെരിങ്ങാടിയില്‍.
    ബെല്ലും ബ്രേക്കുമില്ലാതെ ഫേസ് ബുക്കില്‍ കയറി നിരങ്ങുന്നവര്‍ക്ക് നല്ലൊരു പാഠമാണ് ഈ പോസ്റ്റ്‌.
    ആശംസകള്‍.

    ReplyDelete

Related Posts Plugin for WordPress, Blogger...